കാസർകോട് വാഹനാപകടത്തിൽ മരണം; ഡ്രൈവർക്കെതിരെ നരഹത്യകേസ്; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
വിദ്യാനഗര്‍: നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹ്‌റ(48)യുടെ മരണവുമായി ബന്ധപ്പെട്ട് ടിപ്പര്‍ ലോറി ഡ്രൈവറെ വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്ത് അറസ്റ്റ് ചെയ്തു. എടനീര്‍ കാനം ഹൗസിലെ കെ. മുഹമ്മദാ(42)ണ് അറസ്റ്റിലായത്. നരഹത്യക്കാണ് കേസ് എടുത്തിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയാണ് സുഹ്‌റയെ പരിക്കുകളോടെ റോഡരികില്‍ വീണ് കിടക്കുന്നത് കണ്ടത്.
പിന്നീട് ചെങ്കളയിലെ ആസ്പത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വിട്‌ള ഉക്കടയിലേക്ക് ജെല്ലിപ്പൊടി കയറ്റാന്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറി സുഹ്‌റയെ ഇടിച്ചത്. അപകടം ശ്രദ്ധയില്‍പെട്ടിട്ടും പരിക്കേറ്റ സ്ത്രീയെ ആസ്പത്രിയിലെത്തിക്കാനോ പരിചരിക്കാനോ ശ്രമിക്കാത്തതിനാണ് ലോറി ഡ്രൈവര്‍ മുഹമ്മദിനെതിരെ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന 304 വകുപ്പ് പ്രകാരം കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വിട്‌ളയില്‍ നിന്ന് ജെല്ലിപ്പൊടി കയറ്റി പിടിക്കപ്പെടാതിരിക്കാനായി മുഹമ്മദ് ഉപ്പള കൈക്കമ്പ വഴിയാണ് ടിപ്പര്‍ ലോറി ഓടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ടിപ്പര്‍ ലോറി അമിത വേഗതയില്‍ ഓടിച്ചു പോകുന്നതായും സ്ത്രീയുടെ നിലവിളി കേട്ടതായും പരിസരവാസികള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിപ്പര്‍ ലോറിയും ഡ്രൈവറും പിടിയിലാവുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.