കാണാതായ പെൺകുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റിൽ: കോപ്പിയടിച്ചെന്ന ആരോപണം തള്ളി ബന്ധുക്കളും അധ്യാപകരും!
കോട്ടയം: കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെടുത്തു. മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഞ്ജു ഷാജിയുടെ മൃതദേഹം കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി പൂവത്തോട് ഷാജി- സജിത ദമ്പതികളുടെ മകളാണ് മരിച്ച അഞ്ജു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ലോക്ക് ഡൗൺ ലംഘിച്ച് റോഡ് ഷോയും സ്വീകരണവും; ജെഡിഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയില്ല
പാരലൽ കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഞ്ജു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിൽ മനംനൊന്താണ് മകൾ മീനച്ചിലാറ്റിലേയ്ക്ക് ചാടിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ചെർപ്പുങ്കൽ ഹോളി ക്രോസ് കോളേജിൽ പരീക്ഷയെഴുതാൻ എത്തിയപ്പോഴായിരുന്നു സംഭവം. ബികോം അവസാന സെമസ്റ്റർ പരീക്ഷയ്ക്കിടെയാണ് കോപ്പിയടിച്ചെന്ന് ആരോപിച്ച് ശാസിച്ച ശേഷം പെൺകുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരുമെത്തി മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരച്ചിൽ ബാഗ് കണ്ടെത്തിയതോടെ
പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ പാലത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ തുടങ്ങുന്നത്. ഞായറാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കാഞ്ഞിരപ്പശ്ശി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് വിഭാഗം അവസാന വർഷ വിദ്യാർത്ഥിയാണ് മരിച്ച അഞ്ജു. മകൾ കോപ്പിയടിക്കില്ലെന്നാണ് പിതാവ് സാക്ഷ്യപ്പെടുത്തുന്നത്.
കോപ്പിയടിച്ചെന്ന് ആരോപണം
കോപ്പിയടി ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയ ശേഷം ഹാളിൽ നിന്ന് പുറത്താക്കിയെന്നും ഞാൻ പോകുന്നുവെന്നും ഒരു സുഹൃത്തിന് മെസേജ് അയച്ച ശേഷമാണ് പെൺകുട്ടിയെ കാണാതാവുന്നത്. അഞ്ജു സുഹൃത്തിന് അയച്ച ഈ മെസേജും പോലീസ് പരിശോധിച്ചിരുന്നു. മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പലിന്റെ പങ്ക് അന്വേഷിക്കണമെന്നും പിതാവ് പറയുന്നു.
ആരോപണം തള്ളി ബന്ധുക്കളും അധ്യാപകരും
മരിച്ച അഞ്ജു പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടിയാണെന്നും കോപ്പിയടിക്കില്ലെന്നുമാണ് കുടുംബാംഗങ്ങളും പറയുന്നത്. ഹാൾടിക്കറ്റിൽ എഴുതിയെന്ന് പറയുന്നത് വിശ്വസിക്കാനാവുമോ എന്നും പെൺകുട്ടിയുടെ പിതാവ് ചോദിക്കുന്നു. അഞ്ജു ഉന്നത നിലവാരം പുലർത്തുന്ന കുട്ടിയാണെന്ന് കുട്ടി പഠിച്ചിരുന്ന പാരലൽ കോളേജിലെ അധ്യാപകരും സമ്മതിക്കുന്നുണ്ട്.
വനിതാ കമ്മീഷൻ കേസെടുത്തു
കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാഹാളിൽ നിന്ന് ഇറക്കിവിട്ട പെൺകുട്ടി മീനച്ചിലാറ്റിൽ ചാടി മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷൻ അംഗം ഇ എം രാധയുടെ നിർദേശ പ്രകാരമാണ് കേസെടുക്കുന്നത്. അതിനൊപ്പം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുകൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടുമെന്നും ഇ എം രാധ വ്യക്തമാക്കി.