പ്രളയക്കെടുതി: എസ് വൈ എസ് സാന്ത്വനം ആയിരം വീടുകള്‍ നവീകരിച്ചു നല്‍കും
കോഴിക്കോട്: പ്രളയക്കെടുതിയില്‍ വീട് ഭാഗികമായി നഷ്ടപ്പെട്ട 1000 കുടുംബങ്ങള്‍ക്ക് വീടുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വാസയോഗ്യമാക്കിക്കൊടുക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് എന്നീ സംഘടനകളുടെ കീഴില്‍ എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, എന്നീ ഘടകങ്ങളുടെ സഹകരണത്തോടെയാണ് വീട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്. വൈ. എസ് സാന്ത്വനമാണ് പ്രളയ ബാധിത ജില്ലകളില്‍ നിര്‍മാര്‍ണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രൊജക്ട് തയാറാക്കി പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഘട്ടം 50 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് ദുരിത ബാധിത മേഖലകളില്‍ എസ്.വൈ.എസ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രളയക്കെടുതിയില്‍ എല്ലാം ഉപേക്ഷിച്ച് ഓടിപ്പോന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ ആവശ്യമായ സഹായങ്ങളാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. പിന്നീട് ക്യാമ്പുകളില്‍ ആവശ്യമായ സഹായങ്ങളെത്തിച്ചു. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് ഭക്ഷണകിറ്റുകള്‍, ഗൃഹോപകരണങ്ങള്‍, കുടിവെള്ള വിതരണം, വസ്ത്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവ ഉറപ്പാക്കി. ചില സ്ഥലങ്ങളില്‍ ഷെല്‍ട്ടറുകളുണ്ടാക്കി.
പ്രളയബാധിത ജില്ലകളില്‍ 12500ഓളം എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ സേവന രംഗത്ത് സജീവ പങ്കാളികളായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വളണ്ടിയേഴ്‌സിനെ സംസ്ഥാന ഓഫീസിലെ കണ്‍ട്രോള്‍റൂമില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ആവശ്യസ്ഥലങ്ങളില്‍ സേവനത്തിനായി നിയോഗിച്ചു. മലപ്പുറം ജില്ലയിലെ ജൈസലടക്കമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ എസ്.വൈ.എസ് സാന്ത്വനം വഴി സേവന പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരായിരുന്നു. പ്രളയ ബാധിത ജില്ലകളില്‍ ഓരോ താലൂക്കിലും പഞ്ചായത്തുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു. 24 മണിക്കൂറും അവശ്യവസ്തുക്കളുമായി ദുരിത ബാധിതരെ സഹായിക്കുകയായിരുന്നു.
എസ്.വൈ.എസിന്റെ പ്രൊഫഷണല്‍ വിഭാഗമായ ഐ പി എഫ് മെഡിക്കല്‍ ഫോറം വിവിധ ജില്ലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ആവശ്യമായ കൗണ്‍സിലിംഗും മരുന്നുകളും നല്‍കി. എലിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്റെ രണ്ടര ലക്ഷം ഗുളികകള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഫോറം നല്‍കി. പ്രളയ ബാധിത ജില്ലകളില്‍ 3.6 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. വയനാട് പോലെയുള്ള പിന്നാക്ക ജില്ലകളില്‍ ഉരുള്‍പൊട്ടി കുടിവെള്ളം കിട്ടാതായ കുടുംബങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ള സജ്ജീകരണവും ഒരുക്കി. പ്രളയ ബാധിത ജില്ലകളില്‍ പലയിടത്തും ഇപ്പോഴും ആവശ്യമായ സഹായങ്ങളും മറ്റും നല്‍കിക്കൊണ്ടിരിക്കുകയാണ്.
മൂന്നാംഘട്ടത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രസ്ഥാനം ഊന്നല്‍ നല്‍കുന്നത്. സര്‍ക്കാറുമായി സഹകരിച്ച് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 1000 കുടുംബങ്ങളുടെ വീടുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വാസയോഗ്യമാക്കും. ഇതിനുള്ള പ്രാഥമിക സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങളെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി (ജനറല്‍ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്), പേരോട് അബ്ദുറഹ്മാന്‍ സഖാഫി (പ്രസിഡണ്ട്, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി), എന്‍ അലിഅബ്ദുല്ല (സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്), എസ് ശറഫുദ്ദീന്‍ (9744499226) (സെക്രട്ടറി, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.