കോഴിക്കോട് കനത്ത മഴ തന്നെ; കക്കയം വഴി പോകരുതെന്ന് ജില്ലാ കലക്റ്റർ
കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് തുടര്‍ച്ചയായ മഴ കാരണമാകാം. ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുളളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കക്കയം ഡാം തുറന്നതിനാല്‍ ജനങ്ങള്‍ ഡാമിന് സമീപം പോകരുത്.

ജില്ലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉളളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുളള യാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്.
പുഴകളിലും ചാലുകളിലും വെളളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉളള ചെറിയ ചാലുകളിലൂടെ മലവെളള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മഴ തുടരുന്നതിനാല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുളള നിരോധനം തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂ നം. താമരശ്ശേരി താലൂക്ക് - 0495 2223088, കോഴിക്കോട് താലൂക്ക് -0495 2372966, കൊയിലാണ്ടി താലൂക്ക് - 0496 2620235, വടകര താലൂക്ക് - 0496 2522361.












Click it and Unblock the Notifications