മഴ കനത്തു: കോഴിക്കോട് ജില്ലയില്‍ പരക്കെ നാശനഷ്ടങ്ങള്‍, 20 വീടുകള്‍ തകർന്നു
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ പരക്കെ നാശനഷ്ടം. 20 വീടുകള്‍ ഭാഗികമായി തകർന്നു. 24 മണിക്കൂറിനിടെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊയിലാണ്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകർന്നത്. 13 വീടുകളാണ് ഈ മേഖലയില്‍ തകർന്നത്. വടകര താലൂക്കില്‍ അഞ്ച് വീടുകള്‍ക്കും കോഴിക്കോടും താമരശ്ശേരിയിലും ഓരോ വീടിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്.
നല്ലളം വെള്ളത്തുംപാടത്ത് മുഹമ്മദ് യൂസഫിന്റെ മകൻ ഫൈസലിന്റെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർക്കുന്നു. തകർന്നു. കൊയിലാണ്ടിയിലെ കൊരയങ്ങാട് തെരുവിലെ കിണറ്റിൻകര പരേതനായ നാരായണൻ്റെ മകൻ മണിയുടെ വീടും കനത്ത മഴയില്‍ തകർന്നു.

വീടിന്റെ മുകൾ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഓടുകളെല്ലാം പൊട്ടി നശിച്ചു. മഴ ശക്തമായതോടെ വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് ഇയാൾ ബന്ധുവീട്ടിലെക്ക് താമസം മാറിയിരുന്നു. ഇതിനാൽ വലിയ അപകടമാണ് ഒഴിവായത്. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരിൽ കനത്തമഴയിലും കാറ്റിലും മരം കടപുഴകി
എടക്കയിൽപീടികയിലുള്ള പറമ്പിൽ രാജന്റെ വീട് ഭാഗികമായി തകർന്നു.
കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളതിനാലും കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍ വയനാട് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡാം സുരക്ഷയെ മുന്‍നിര്‍ത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിനാണിത്.
സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വരെ ജലം തുറന്നുവിടാനാണ് അനുമതി നല്‍കിയിട്ടുള്ളത്. അതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും.
കേരള തീരത്ത് ഏഴിന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ 10 വരെ മത്സ്യബന്ധത്തിന് വിലക്കുണ്ട്. എല്ലാ ജില്ലകളിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications