ഡീസല്‍ വില, ഇതാ ഒരു മേഖല തകരുന്നതിങ്ങനെ..
കോഴിക്കോട്: ഡീസലിന്റെ വില വര്‍ധന മത്സ്യബന്ധന തൊഴിലാളികളുടെ നടുവൊടിക്കുന്നു. ഡീസല്‍ വില വര്‍ധനക്കനുസരിച്ച് മത്സ്യത്തിന് വില കിട്ടുന്നില്ലെന്നതിനാല്‍ മീന്‍പിടിത്ത ബോട്ടുകള്‍ ജോലി നിര്‍ത്തി വെക്കേണ്ട അവസ്ഥയില്‍.
വലിയ ബോട്ടുകള്‍ക്കു വര്‍ഷം 90,000 ലിറ്ററും ചെറിയ ബോട്ടുകള്‍ക്ക് 60,000 ലിറ്ററും ഡീസല്‍ ആവശ്യമാണ്. ദിനംപ്രതിയുള്ള ഡീസല്‍ വിലവര്‍ധന ഒരു ബോട്ടിനുമാത്രം വരുത്തിവയ്ക്കുന്നതു വര്‍ഷം 12 മുതല്‍ 18 ലക്ഷം രൂപ വരെ അധിക ചെലവാണ്. ഒരു വര്‍ഷത്തിനിടെ ഡീസലിന് 20 രൂപ കൂടിയപ്പോള്‍ സംസ്ഥാനത്തെ 3,800 ബോട്ടുകളാണ് പ്രയാസത്തിലായത്.
മൂന്നു ദിവസം മുതല്‍ എട്ട് ദിവസം വരെ കടലില്‍ തങ്ങി മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ 3000 മുതല്‍ 4000 ലിറ്റര്‍ വരെ ഡീസല്‍ നിറയ്ക്കുക പതിവാണ്. പ്രതിദിന ഓട്ടത്തില്‍ 500 മുതല്‍ 700 ലിറ്റര്‍ വരെ ഡീസല്‍ ഉപയോഗം വരും. മത്സ്യങ്ങള്‍ പിടിക്കുന്ന ബോട്ടുകള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഇന്ധനച്ചെലവ് വര്‍ധിക്കും.
അതേസമയം ചെമ്മീന്‍ പിടിക്കാനായി പോകുന്ന ബോട്ടുകള്‍ക്ക് വേഗം കുറവായതിനാല്‍ താരതമ്യേന ഇന്ധനച്ചെലവും കുറയും. ചെമ്മീന്‍ ബോട്ടുകള്‍ നാലു ദിവസമേ കടലില്‍ കിടക്കുകയുള്ളു. ഇവ 1500 മുതല്‍ 2000 ലിറ്റര്‍ വരെ ഡീസല്‍ നിറച്ചാണ് മത്സ്യബന്ധനത്തിനു പോകുന്നത്. 2000 രൂപ മുതല്‍ 2500 രൂപവരെയാണ് ഡീസല്‍ വകയില്‍ ചെറിയ ബോട്ടുകളുടെ പ്രതിദിന വ്യത്യാസം.
സമാനമായി പ്രതിദിനം 100 ലിറ്റര്‍ ഡീസല്‍ നിറച്ച് പോകുന്ന ചെറിയ ബോട്ടുകള്‍ക്ക് 1300 രൂപയുടെ വ്യത്യാസമാണ് ഉണ്ടായത്. ഡീസല്‍ വില വര്‍ധന പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെയും ബാധിച്ചിട്ടുണ്ട്. 250 മുതല്‍ 500 ലിറ്റര്‍ വരെ ഡീസല്‍ നിറച്ച് മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങള്‍ക്ക് ഇന്ധനച്ചെലവില്‍ 3250 മുതല്‍ 6500 രൂപ വരെയാണ് ദിനം തോറുമുള്ള അധിക ചെലവ്.
നട അടയ്ക്കും വരെ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്?പമ്പയിൽ കാണാമെന്ന് രാഹുൽ ഈശ്വർ, വീഡിയോ...
ഡീസല്‍ വിലയിലെ വര്‍ധന മത്സ്യക്കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്. ബോട്ടുകള്‍ കടലില്‍ പോകുന്നത് കുറഞ്ഞതോടെ കച്ചവടക്കാര്‍ക്കും തൊഴില്‍ കുറഞ്ഞു. പെട്രോളും ഡീസലും തമ്മിലെ വില വ്യത്യാസം വളരെ കുറഞ്ഞ നിലയിലായി. കേരളത്തില്‍ മിക്ക നിത്യോപയോഗ സാധനങ്ങളും ലോറികളില്‍ വരുന്നതിനാല്‍ വിലയെ അത് ബാധിക്കുന്നു. മത്സ്യത്തിന്റെ കയറ്റുമതിയെയും ഇതു ബാധിക്കുന്നുണ്ട്.