പ്രളയക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലയ്ക്കുന്നില്ല, പുതിയ അഭ്യർഥനയുമായി കോഴിക്കോട് കളക്ടര്‍
കോഴിക്കോട്: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ സുമനസുകൾക്ക് കോഴിക്കോട് ജില്ലാ കലക്റ്റർ യു.വി ജോസ് നന്ദി അറിയിച്ചു. അതോടൊപ്പം ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ പുതിയ സംരംഭവും പ്രഖ്യാപിച്ചു. പ്രസ്താവനയുടെ പൂർണരൂപം:
പ്രിയപ്പെട്ട കോഴിക്കോട്ടുകാരേ,
ഒരായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം ഏതാനും മണിക്കൂറുകൾ കൊണ്ട് വെള്ളത്തിലായി പോയ കുറെയേറെ കുടുംബങ്ങളുണ്ട് നമ്മുടെ ഇടയിൽ. നമ്മൾ നൽകുന്ന അളവില്ലാത്ത സഹായത്തിന്റെ വെളിച്ചം മാത്രം മതി, പെരുമഴയിൽ കുതിർന്നുപോയ അവരുടെ സ്വപ്നങ്ങൾക്ക് പുതിയ നാമ്പ് മുളയ്‌ക്കാൻ. നമ്മുടെ സ്നേഹവും കരുതലും നൽകുന്ന ചൂട് മാത്രം മതി, പ്രളയത്തിന് ശേഷവും നനഞ്ഞു വിറച്ചുനിൽക്കുന്ന അവർക്ക് ജീവിതത്തിലേക്ക് ഉറച്ച ചുവടുകൾ വെച്ച് തിരിച്ചുവരാൻ.

Recommended Video

പ്രളയക്കെടുതിയിലകപ്പെട്ടവരെ ഹൃദയത്തോട് ചേർത്ത് വെച്ചുകൊണ്ട് കോഴിക്കോട്ടുകാർ ഒറ്റക്കെട്ടായി നൽകിയ പിന്തുണ വാക്കുകൾക്കതീതമാണ്. "ഞങ്ങളെ സഹോദരങ്ങളുടെ വീടുകളിൽ എത്രയൊക്കെ വെള്ളം കയറിയാലും, അവരുടെ ഒരിറ്റ് കണ്ണുനീര് പോലും ആ വെള്ളത്തിൽ വീഴാൻ ഞങ്ങൾ അനുവദിക്കില്ല" എന്ന നിശ്ചയദാർഢ്യമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഓരോ കോഴിക്കോട്ടുകാരനിലും കണ്ടത്. ജാതിയും മതവും രാഷ്ട്രീയവും ഒന്നും സഹജീവികളോടുള്ള സ്നേഹത്തേക്കാൾ വലുതല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു, ദുരന്തമുഖത്തും അതിന് ശേഷവും സഹായങ്ങളുമായി ഓടിനടന്ന ഈ നാട്ടിലെ ഓരോ മനുഷ്യരും.
പ്രളയം എല്ലാം നഷ്ടപ്പെടുത്തിയ വീടുകളിലേക്ക്, ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും മറ്റും വാങ്ങുന്നതിനായി ഇനി നമുക്ക് കൈകോർക്കാം. ഓരോ കുടുംബത്തിനും ഏകദേശം പതിനായിരം രൂപയുടെ സഹായം വേണം, അവരുടെ ജീവിതം സാധാരണ നിലയിലാക്കാനുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ. അങ്ങനെയുള്ള ഒന്നോ അതിലധികമോ കുടുംബങ്ങളെ തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ നിങ്ങൾക്ക് ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നു. ആദ്യം കണ്ണാടിക്കൽ പ്രദേശത്തെ 500 കുടുംബങ്ങളെയാണ് ഇത്തരത്തിൽ സഹായിക്കാൻ ശ്രമിക്കുന്നത്. പിന്നീട് മറ്റിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സഹായ സന്നദ്ധരായ വ്യക്തികൾക്കും സംഘടനകൾക്കും ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്ന 24 മണിക്കൂർ കോൾ സെന്ററിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. (ഫോൺ നമ്പറുകൾ - 04952378860, 04952378870)












Click it and Unblock the Notifications