നിപ്പ സമ്പര്‍ക്കപ്പട്ടിക ഇനിയും ഉയരാമെന്ന് വീണ ജോര്‍ജ്, കേന്ദ്രം പറയുന്നത് ഇങ്ങനെ
കോഴിക്കോട്: നിപ്പ സമ്പര്‍ക്കപ്പട്ടിക ഇനിയും ഉയരാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ വന്ന ഏഴോളം പേരുടെ സാമ്പില്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കേന്ദ്ര സംഘം അടക്കം പറയുന്നത് കൂടുതല്‍ വ്യാപനത്തിന് സാധ്യതയില്ലെന്നാണ്. പക്ഷേ ജാഗ്രത കൈവിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറല്ല. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധ സംഘത്തെ അയക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം ഹൈറിസ്‌ക് വിഭാഗത്തിലുള്ള ഇരുപത് പേര്‍ അടക്കം 188 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഈ പട്ടിക ഇനിയും ഉയരുമെന്നാണ് ആരോഗ്യ മന്ത്രി നല്‍കുന്ന സൂചന.
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഈ സംഭവത്തിന് നിപ്പയുമായി ബന്ധമില്ലെന്നും ആരോഗ്യ മന്ത്രി പഞ്ഞു. അതേസമയം കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യപ്രവര്‍ത്തകരും നിപ്പാ ലക്ഷണങ്ങളുണ്ട്. ഇവര്‍ ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിലയിരുത്തല്‍. അതിജാഗ്രതയോടെ മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവണ പരിശോധനയ്ക്കായി വൈറോളജി ലാബും സജ്ജീകരിച്ചിരിക്കുകയാണ്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വൈറോളജി ലാബിനായി പ്രത്യേക സംവിധാനമൊരുക്കും. നിപ്പയെ ശക്തമായി നേരിടാന്‍ ചികിത്സയിലും പ്രതിരോധത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനാണ് ശ്രമം. അത് ഇന്ന് മുതല്‍ തുടങ്ങും. കൊവിഡ് സാഹചര്യം മുന്നിലുണ്ടെങ്കിലും, നിപാ ചികിത്സ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയോ ചികിത്സകളെയോ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് ഏര്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ പ്രാഥമിക നിഗമന പ്രകാരം നിപ വ്യാപനം തീവ്രമാകില്ലെന്നാണ്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണെന്ന് കേന്ദ്ര സംഘം പറയുന്നു. കൂടുതല്‍ വിദഗ്ധര്‍ ആവശ്യമായി വന്നാല്‍ കോഴിക്കോടെത്തിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വിലയിരുത്തി. പത്ത് ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയ ഏഴാം ക്ലാസുകാരന്, രോഗം എങ്ങനെ ബാധിച്ചെന്ന് അധികൃതര്‍ക്ക് ഇപ്പോഴും പറയാനായിട്ടില്ല. എതെങ്കിലും ജീവജാലങ്ങളില്‍ നിന്നാണോ പകര്‍ന്നതെന്നും വ്യക്തമല്ല. ആരില്‍ നിന്നെങ്കിലും പകര്‍ന്നതാണോ എന്നും പറയാനായില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഇത് വ്യക്തമാകൂ. മരിച്ച കുട്ടിയുടെ വീട്ടില്‍ അധികൃതര്‍ ഇന്ന് പരിശോധന നടത്തുന്നുണ്ട്. വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
Recommended Video
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അതേസമയം മരിച്ച കുട്ടിക്കൊപ്പം ഒരുമിച്ച് കളിച്ച കുട്ടികള്‍ നിരീക്ഷണത്തിലാണ്. കുട്ടി ആടുമേക്കാന്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ വവ്വാലുകളുടെ സാന്നിധ്യം ഇവിടെ കാര്യമായില്ല. ഇക്കാര്യം അയല്‍വാസികള്‍ ഉറപ്പിച്ച് പറയുന്നു. പരിശോധനയില്‍ വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ അവ ഏത് വിഭാഗത്തില്‍ വരുന്നു എന്നതടക്കം മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. വവ്വാലിന്റെ സ്രവ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്ന് പിന്നീടാണ് തീരുമാനിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി നിപ ട്രൂനാറ്റ് പരിശോധന ഇന്ന് മെഡിക്കല്‍ കോളേജില്‍ നടത്തും. പരിചയസമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരെ തന്നെ മെഡിക്കല്‍ കോളേജില്‍ നിയോഗിച്ചിട്ടുണ്ട്.