നിലമ്പൂരിൽ പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍
നിലമ്പൂര്‍: പ്രളയബാധിതര്‍ക്കായി വയനാട് എംപി രാഹുല്‍ ഗാന്ധി എത്തിച്ച് നല്‍കിയ ഭക്ഷ്യകിറ്റുകള്‍ അടക്കമുളളവ പുഴുവരിച്ച് നശിച്ച നിലയില്‍. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് സംഭവം. 2019ല്‍ കവളപ്പാറയില്‍ അടക്കം വന്‍ പ്രകൃതി ദുരന്തമുണ്ടായ സമയത്ത് രാഹുല്‍ ഗാന്ധി എംപി നല്‍കിയതായിരുന്നു ഭക്ഷ്യക്കിറ്റുകള്‍. ഇവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു എന്നാണ് ആരോപണം.
നിലമ്പൂര്‍ കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റുകളാണ് വിതരണം നടത്താതെ നശിച്ചത്. നശിച്ചവയില്‍ ഭക്ഷ്യധാന്യങ്ങളും പുതപ്പുകളും വസ്ത്രങ്ങളും അടക്കമുളള പ്രളയ സഹായങ്ങള്‍ ഉണ്ട്. പഴയ നഗരസഭാ ഓഫീസിന് മുന്നിലുളള വാടക കെട്ടിടത്തില്‍ മാസങ്ങളായി കെട്ടിക്കിടക്കുകയായിരുന്നു ഈ സാധനങ്ങള്‍. ഈ കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന വ്യക്തി മുറി തുറന്നപ്പോളാണ് സാധനങ്ങള്‍ കണ്ടത്.

എംപി വയനാട് എന്ന് എഴുതിയിരിക്കുന്ന പാക്കറ്റുകള്‍ ആണ് കൂട്ടിയിട്ട നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. ദുരിതബാധിതര്‍ക്കായുളള 250ഓളം ഭക്ഷ്യക്കിറ്റുകളാണ് പുഴുവരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. നിലമ്പൂര്‍ സിഎന്‍ജി റോഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രളയ സഹായം വിതരണം ചെയ്യാതെ നശിപ്പിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി എംപിയുടെ ഭക്ഷ്യ കിറ്റുകള്‍ മാത്രമല്ല, മറ്റ് സ്ഥലങ്ങളില്‍ നിന്ന് പ്രളയ ബാധിതര്‍ക്കായി ലഭിച്ച വസ്തുക്കളും ഈ ഗോഡൗണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോപണം. കനത്ത മഴയും ഉരുള്‍പൊട്ടലും അടക്കമുളള പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വയനാട്, മലപ്പുറം ജില്ലയിലെ ജനങ്ങള്‍ വലിയ ദുരിതം നേരിട്ടിരുന്നു. വയനാട് എംപിയായ രാഹുല്‍ ഗാന്ധി ടണ്‍ കണക്കിന് ഭക്ഷ്യ ധാന്യങ്ങള്‍ അടക്കം വലിയ സഹായം ഇരുജില്ലകളിലേക്കും എത്തിച്ച് നല്‍കിയിരുന്നു.












Click it and Unblock the Notifications