നിലമ്പൂരില്‍ ലീഗ് പിടിച്ചെടുത്തത് സിപിഎം കോട്ട: ജില്ലയിലും മുന്നേറ്റം, 2 പഞ്ചായത്ത് സുരക്ഷിതം
മലപ്പുറം: 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന് വലിയ തിരിച്ചടികള്‍ നല്‍കിയ മേഖലയായിരുന്നു നിലമ്പൂര്‍. ജില്ലയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഏക നഗരസഭയായ നിലമ്പൂര്‍ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. നഗരസഭയില്‍ മുസ്ലിം ലീഗിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. ജില്ലയില്‍ യുഡിഎഫിന്‍റെ കയ്യില്‍ ഉള്ള മറ്റെല്ലാം നഗരസഭകളിലും മുസ്ലിം ലീഗ് ഭരണത്തിന് നേതൃത്വം വഹിക്കുമ്പോഴാണ് നിലമ്പൂരില്‍ ഒരു സീറ്റ് പോലും ഇല്ലാതെ പോയത്.
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ സീറ്റ് നിലനില്‍ത്തിയതോടെ നിലമ്പൂരില്‍ യുഡിഎഫ് ഒരിക്കല്‍ കൂടി പരാജയത്തിന്‍റെ രുചിയറിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം കരസ്ഥമാക്കി മേഖലയിലെ കരുത്ത് തെളിയിച്ചിരിക്കുകയാണ് യുഡിഎഫ്.

നിലമ്പൂർ വഴിക്കടവ് ബ്ലോക്ക് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അട്ടിമറി വിജയം കരസ്ഥമാക്കിയത്. ലീഗിലെ ബാബു എലക്കാടൻ 429 വോട്ടിനു പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1050 വോട്ടിനാണ് ഈ ഡിവിഷൻ എല്‍ഡിഎഫ് ജയിച്ചത്. എസ് എസ്ടി സംവരണമായ വാര്‍ഡില്‍ യുഡിഎഫിന് 4008 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 3579 വോട്ടുമാണ് ലഭിച്ചത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി 333 വോട്ടില്‍ ഒതുങ്ങി.

221 പോസ്റ്റൽ വോട്ടിൽ 101 വോട്ടുകൾ വീതം എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ. എഴ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 12 എണ്ണം അസാധുവായി. 13 സീറ്റുകളുള്ള നിലമ്പൂർ ബ്ലോക്കിൽ ഇതോടെ യുഡിഎഫിന് എട്ട്, എൽഡിഎഫ് 5 എന്ന നിലയിലായി. എല്‍ഡിഎഫ് അംഗമായ സുധീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബ്ലേക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

15 വർഷമായി എല്‍ഡിഎഫ് ജയിക്കുന്ന കുത്തക സീറ്റാണ് മുസ്ലിം ലീഗിലെ പിടിച്ചെടുത്തതെന്നായിരുന്നു പാര്‍ട്ടി നേതാവ് ടിപി അഷ്റഫ് അലിയുടെ പ്രതികരണം. കോവിഡ് മൂലം പ്രയാസപ്പെടുന്ന ജനങ്ങളുടെ മേൽ അശാസ്ത്രീയ മാനദണ്ഡങ്ങൾ അടിച്ചേല്പിച്ച പിണറായി സർക്കാറിനോടുള്ള പ്രതിഷേധമാണ് ഈ വലിയ വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ പ്രയാസപ്പെടുമ്പോൾ അവരുടെ വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കേണ്ട നിലമ്പൂരിലെ ഇടതു എംഎല്‍എ ആഫ്രിക്കയിൽ സ്വർണ്ണം കുഴിക്കലിലാണ്.ജനം പൊറുതി മുട്ടുമ്പോൾ പിഴ വാങ്ങാൻ മാത്രമായി റോഡിലിറങ്ങിയ വഴിക്കടവ് പോലീസിനെ നിയന്ത്രിക്കാൻ പോലും ഇവിടെ എംഎല്‍എയെ കണ്ടില്ല.അവസാനം എല്ലാം കൂടി ചേർത്ത് ജനം തിരിച്ചു കൊടുത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടത് പക്ഷത്തിനു അവരുടെ ജനസ്വാധീനം ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് ഈ പരാജയം കാണിക്കുന്നുണ്ടെന്നും അഷ്റഫ് അലി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശ വാര്‍ഡുകളില്‍ മൂന്നിടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് വിജയിച്ചത് ഒരിടത്ത് മാത്രം ഒതുങ്ങി. നിര്‍ണ്ണായകമായ വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശേരി 9-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫ് നിലനിര്‍ത്തി. ഇതോടെ ഭരണമാറ്റം എന്ന ഭീഷണി ഒഴിവായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയായിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്.

23 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ യുഡിഎഫ് 12 ഉം എല്‍ഡിഎഫിന് 11 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സത്യ പ്രതിജ്ഞയ്ക്ക് ശേഷം ഒമ്പതാം വാര്‍ഡംഗം സികെ മുബാറക് ഡിസംബര്‍ 26 ന് മരിച്ചു. പിന്നീടാണ് നറുക്കെടുപ്പിലൂടെ ഭരണം പിടിച്ചത്. ഇതോടെ ഉപതിരഞ്ഞെടുപ്പിലെ വിജയം നിര്‍ണ്ണായകമായി. മുബാറക് ജയിച്ചത് 7 വോട്ടിനാണെങ്കില്‍ ഇത്തവണ 84 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു.

ചെറുകാവ് പഞ്ചായത്തിലെ പത്താം വാര്‍ഡ് ചേവായൂരും ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലനിര്‍ത്തി. 19 അംഗ സമിതിയില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് 8, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില. എല്‍ഡിഎഫ് സീറ്റ് പിടിച്ചിരുന്നെങ്കില്‍ സീറ്റ് നില തുല്യമാവുമായിരുന്നു. സീറ്റില്‍ ബിജെപിയും യുഡിഎഫും തമ്മിലായിരുന്നു പ്രധാന മത്സരം.

തലക്കാട് പഞ്ചായത്തിലാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. ഇവിടേയും വിജയം ഭരണത്തെ സ്വാധീനിക്കുമായിരുന്നു. എല്‍ഡിഎഫിലെ സജ്ല 244 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില.
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍












Click it and Unblock the Notifications