ജീവൻ പണയം വച്ചുള്ള മത്സ്യബന്ധനം; കർശന നിർദേശങ്ങളുമായി ഫിഷറീസ് വകുപ്പ്, കടുത്ത നിയന്ത്രണം വരും
മലപ്പുറം: കടല്‍ക്ഷോഭം ശക്തമാകുമ്പോഴും ജീവന്‍ പണയപ്പെടുത്തി മത്സ്യ ബന്ധനത്തിനിറങ്ങുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു. കടലാക്രമണ സമയത്ത് ജീവന്‍ സുരക്ഷാ സംവിധാനമില്ലാതെ കടലിലിറങ്ങുന്നവരെ നിയന്ത്രിക്കുമെന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്.
കടല്‍ കലിതുള്ളി ആഞ്ഞടിക്കുമ്പോഴും, കുടുംബം പുലര്‍ത്താനായി കടലിലേക്കിറങ്ങുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പൊന്നാനി അഴിമുഖത്ത് മാത്രം മൂന്ന് മല്‍സ്യ ബന്ധന വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
ഇതില്‍ ഒരാളുടെ ജീവന്‍ പൊലിയുകയും, വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതാവുകയും ചെയ്തു.ശക്തമായ കാറ്റ് വീശുന്ന സമയത്ത് അഴിമുഖത്ത് വെച്ച് നിയന്ത്രണം നഷ്ടമായാണ് മൂന്ന് അപകടങ്ങളുമുണ്ടായത്.തിരമാലകള്‍ ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ഏറെ ദുഷ്‌കരമാണ്. ട്രോളിംഗ് നിരോധന സമയത്ത് ചെറുവള്ളങ്ങള്‍ക്ക് കടലിലിറങ്ങാമെന്നതിനാലാണ് പഞ്ഞമാസത്തിലും തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനിറങ്ങുന്നത്.
ഈ സമയത്ത് മല്‍സ്യലഭ്യത കൂടുതലുണ്ടെന്നതും ഇവരെ കടലിലിറങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. എന്നാല്‍ ഫിഷറീസ് വകുപ്പ് ഇത്തരം സമയങ്ങളില്‍ കടലിലിറങ്ങരുതെന്ന് തൊഴിലാളികള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജീവന്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് അപകടത്തില്‍പ്പെടുന്നവരുടെ മരണത്തിനിടയാക്കുന്നത്. കടലിലിറങ്ങുമ്പോള്‍ കൊണ്ടു പോകേണ്ട ലൈഫ് ജാക്കറ്റും, മറ്റു സംവിധാനങ്ങളും ഭൂരിഭാഗം ചെറുവള്ളങ്ങളും കരുതാതത്തതും ദുരന്തങ്ങള്‍ക്കിടവരുത്തുണ്ട്.
എന്നാല്‍ ഇനിയൊരു അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ താല്ക്കാലികമായി ചെറുവള്ളങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഫിഷറീസ് ഡി.ഡി. സി.ജയ നാരായണന്‍ പറഞ്ഞു.അഴിമുഖത്തോട് ചേര്‍ന്ന് ഫിഷറീസിന്റെ ബോട്ട് നിര്‍ത്തി വള്ളങ്ങള്‍ കടലിലിറങ്ങുന്നത് നിയന്ത്രിക്കാനും,സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന കര്‍ശനമാക്കാനുമാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം