പിവി അൻവർ എംഎൽഎക്ക് പോലീസിന്റെ ഒത്താശ; പോലീസ് ഒളിച്ച് കളിക്കുന്നെന്ന പരാതിയുമായി പ്രവാസി
മലപ്പുറം: തന്റെ കയ്യില്‍നിന്നും 50ലക്ഷം തട്ടിയ അന്‍വര്‍ എംഎല്‍എയെ പോലീസ് സംരക്ഷിക്കുന്നതായി മലപ്പുറത്തെ പ്രവാസി മലയാളിയുടെ പരാതി. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കേസിന്റെ അട്ടിമറി മുന്‍കൂട്ടിക്കണ്ട് ഹൈക്കോടതിയേയും പരാതിക്കാരനായ മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീംനടുത്തൊടി സമീപിച്ചു.
വിവാദമായ വാട്ടര്‍തീം പാര്‍ക്കിനും തടയണക്കും പുറമെയാണ് ബിസിനസ്സില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പ്രവാസിയില്‍നിന്നും 50ലക്ഷംരൂപ തട്ടിയകേസിലും പ്രതിയായ പിവി അന്‍വര്‍ എംഎല്‍എയെ പോലീസ് സംരക്ഷിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടും കേസ് നീട്ടിക്കൊണ്ടുപോയാണ് പോലീസ് എംഎല്‍എക്കെതിരായ നിയമനടപടികള്‍ വൈകിപ്പിക്കുന്നത്.
പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരനായ മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീംനടുത്തൊടി നേരത്തെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെ വിവിധ അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്നു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിക്കാരന് പോലീസ് രേഖാമൂലം കൈമാറി. കഴിഞ്ഞ 18നു ലഭിച്ച പോലീസിന്റെ മറുപടിയിലും പൊരുത്തക്കേടുകള്‍ ഉള്ളതായി ആരോപിച്ച് പരാതിക്കാരന്‍ കഴിഞ്ഞ ദിവസം വീണ്ടും മുഖ്യമന്ത്രി, ഡി.ജി.പി, മലപ്പുറം ജില്ലാപോലീസ് മേധാവി എന്നിവര്‍ക്ക് പരാതി അയച്ചു.
ഇതിനുപുറമെ കേസ് നീട്ടിക്കൊണ്ടുപോകുന്നതായി ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെയും പരാതിക്കാരന്‍ സമീപിച്ചിരുന്നു. ഇതില്‍ സലീമിന്റെ വാദംകേട്ട ശേഷം കഴിഞ്ഞ ദിവസം പ്രോസിക്യൂഷനോട് കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ മഞ്ചേരി സി.ഐ കേസ് അന്വേഷിച്ചുവരികയാണെന്നും ഇതുവരെ കേസിലെ 14സാക്ഷികളുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയതായും പരാതിക്കാരന് പോലീസ് നല്‍കിയ മറുപടിയില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട ക്രഷര്‍ നിലനില്‍ക്കുന്ന ദക്ഷിണ കര്‍ണാടകയിലെ ബന്ധപ്പെട്ട ഓഫീസുകളില്‍ പോയി പോലീസ് അന്വേഷണം നടത്തിയെന്നും തുടര്‍ന്നു എം.എല്‍.എയെ ചോദ്യംചെയ്തൂവെന്നും പോലീസിന്റെ മറുപടിക്കുറിപ്പിലുണ്ട്.
കേസില്‍പ്പെട്ട ക്രഷറിലെ ഇടപാടുകളുടെ അക്കൗണ്ടുകളും മറ്റു രേഖകളും പരിശോധിച്ചും മറ്റ് പാര്‍ട്ട്ണര്‍മാരെ നേരില്‍കണ്ട് മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറയുന്നു. പ്രതിക്ക് താങ്കളെ മന:പൂര്‍വം ചതിക്കണമോയെന്ന ഉദ്ദേശം ഉണ്ടായിരുന്നോയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നുംപോലീസ് പരാതിക്കാരന് രേഖമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍പോലീസ് തനിക്ക് നല്‍കിയ ഈമറുപടിയില്‍തന്നെ കേസ് നീട്ടിക്കൊണ്ടുപോകാനും എംഎല്‍എയെ സംരക്ഷിക്കാനും ശ്രമം നടക്കുന്നതായാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.
മറ്റൊരാളുടെ ഉടമസ്ഥതിയിലുള്ള കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം കാണിച്ചാണ് എംഎല്‍എ തന്റെ കയ്യില്‍നിന്നും പണം വാങ്ങിയതെന്നും ഇതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടും നടപടിയെടുക്കാതെ കേസുമായി ബന്ധപ്പെട്ട് മറ്റുപാര്‍ട്ട്ണര്‍മാരെ നേരില്‍കണ്ടുമൊഴിരേഖപ്പെടുത്തുമെന്നുള്ള പോലീസിന്റെ മറുപടി ആശങ്കയുണ്ടാക്കുന്നതായി പരാതിക്കാരന്‍ പറയുന്നു. ഇല്ലാത്ത ക്രഷറിന്റെ പാര്‍ട്ട്ണര്‍മാരെ എങ്ങിനെ തെരഞ്ഞുപിടിക്കാനാകുമെന്നാണ് സലീം ചോദിക്കുന്നത്.
തന്റെ കയ്യില്‍നിന്നും പണംവാങ്ങിയ സമയത്ത് ഈസ്ഥാപനം എംഎല്‍എയുടെ പേരിലല്ലെന്നതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്താനായി പണം വാങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടേക്കറിലുള്ള പ്രവര്‍ത്തനക്ഷമമല്ലാതെ മറ്റൊരു ചെറിയൊരു ക്രഷര്‍ എം.എല്‍.എ വാങ്ങിയത്. ഇതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പരാതിക്കാരനായ താന്‍ പണം തിരിച്ചുകിട്ടാന്‍ നിയമപരമായി പോരാടാനിറങ്ങിയതോടെയാണു തട്ടിപ്പ് മറച്ചുവെക്കാന്‍ ചെറിയ വിലകൊടുത്ത പ്രവര്‍ത്തനക്ഷമമല്ലത്ത ക്രഷര്‍ വാങ്ങിയതെന്നുമാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ ചതിയുടെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് കേസ് വൈകിപ്പിക്കാന്‍ കാരണം കണ്ടെത്തുകയാണെന്നും പരാതിക്കാരന്‍ ഇന്നലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.കേസന്വേഷണം നീണ്ടുപോകുന്നതിലെ അപാതക ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്,
ഇത് കോടതിയുടെ പരിഗണയിലാണ്. കഴിഞ്ഞ ഡിസംബര്‍ 21ന് എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം ആരംഭിച്ച കേസന്വേഷണം ഓരോഘട്ടത്തിലും പോലീസ് അടിസ്ഥാന രഹിതമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ആരോപണം. മംഗലാപുരത്ത് ചൂണ്ടിക്കാണിച്ചു നല്‍കിയ ക്രഷര്‍ സ്ഥാപനം അന്‍വര്‍ വിലക്കുവാങ്ങിയതാണെന്നും 50ലക്ഷം നല്‍കിയാല്‍ 10ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞാണ് കെണിയില്‍ വീഴ്ത്തിയതെന്നാണു സലീമിന്റെ മൊഴി.
ഇതിന്റെ ഭാഗമായി ക്രഷര്‍ കാണാന്‍ അന്‍വര്‍ ക്ഷണിക്കുകയും വന്‍ ലാഭത്തിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. 2011ഡിസംബര്‍ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവീആര്‍ ഓഫീസില്‍വച്ച് അന്‍വറിന് കൈമാറിയത്. 2012ഫെബ്രുവരി 17നാണ് കരാര്‍ തയ്യാറാക്കിയത്. എന്നാല്‍ പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞതെന്നും സലീം പറയുന്നു. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ലെന്നുമാണ് പരാതി.