Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷക്കെടുതി: രക്ഷാപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് സിപിഎമ്മും ലീഗും

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും പ്രവര്‍ത്തനത്തില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നു മുസ്ലിംലീഗ്, സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കണം: സിപിഎം

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ നാലുപേര്‍ മരിച്ചു. അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. പുഴകളും തോടുകളും കര കവിഞ്ഞൊഴുകിയതോടെ വന്‍കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലാകെ പൂര്‍ണമായും ഭാഗികമായും 172 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് ലഭ്യമായിരിക്കുന്ന വിവരം. ഒമ്പതുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍മാത്രം സംഭവിച്ചത്.

naturalcalamities

കാലവര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതോടൊപ്പം വീടുതകര്‍ന്നവര്‍ക്കും കൃഷി നാശമുണ്ടായവര്‍ക്കും സഹായമെത്തിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ഇടപെടണം. ജില്ലയിലാകെ 389.87 ഹെക്ടറിലാണ് കൃഷിനാശമുണ്ടായിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍മാത്രം ഏഴുകോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മലയോര മേഖലയിലെ ചാലിയാര്‍, മമ്പാട് പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ റബറും കൊണ്ടോട്ടി താലൂക്കില്‍ ചീക്കോട്, വാഴക്കാട്, വാഴയൂര്‍ പഞ്ചായത്തുകളില്‍ വാഴകൃഷിക്കും വന്‍ തോതില്‍ കോട്ടം സംഭവിച്ചിട്ടുണ്ട്. നന്നംമുക്ക് പഞ്ചായത്തിലാകട്ടെ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ നെല്‍കൃഷിയും വെള്ളത്തിനടിയിലായി. ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളായ വെറ്റില, കമുക് എന്നീ കൃഷികള്‍ക്കും വന്‍ നാശമാണ് കാലവര്‍ഷം വിതച്ചത്.

ജില്ലയിലാകെയുള്ള നാശനഷ്ടങ്ങളുടെ കണക്കെടുത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടും കൃഷിയും നഷ്ടം സംഭവിച്ചവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും അടിയന്തര സഹായമെത്തിക്കാന്‍ അധികാരികള്‍ നടപടികള്‍ ത്വരിതപ്പെടുത്തണംസിപി എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.



ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം: മുസ്ലിംലീഗ്

ജില്ലയുടെ മലയോര-തീരദേശമേഖലകളിലടക്കം മഴ കനക്കുകയും കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് എന്നിവര്‍ അറിയിച്ചു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും തകര്‍ച്ചാ ഭീഷണി നേരിടുന്നവര്‍ക്കും ആശ്വാസമായി മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണം.

തീരദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും ഒരുക്കുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കണം. മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പുവരുത്തണം. വീടുകളിലേക്ക് വെള്ളംകയറി ദുരതത്തിലായി ആദിവാസി കോളനികളിലടക്കം ആവശ്യമെങ്കില്‍ വൈദ്യസഹായമുള്‍പ്പടെ ലഭ്യമാക്കണം. വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സഹകരിക്കുകയും ദുരന്തനിവാരണ വിഭാഗത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു.



25 ഹെക്ടറില്‍ കൃഷി നശിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ പറപ്പൂരില്‍ വന്‍ കൃഷി നാശം. 25 ഹെക്ടറില്‍ കൃഷി നശിച്ചതായി കൃഷി ഭവന്‍ അധികൃതര്‍ പറഞ്ഞു. കിഴക്കേ ഇരിങ്ങല്ലൂര്‍, പടിഞ്ഞാറെ ഇരിങ്ങല്ലൂര്‍, പറപ്പൂര്‍ പാടശേഖരങ്ങളിലാണ് കൃഷി നശിച്ചത്. കപ്പ, വാഴ, നെല്ല്, പച്ചക്കറി എന്നിവ വ്യാപകമായി നശിച്ചു. കടലുണ്ടിപ്പുഴ കരകവിഞ്ഞ് പാടശേഖരങ്ങളിലേക്ക് വെള്ളം കയറുകയായിരുന്നു. പുഴച്ചാല്‍ ഭാഗങ്ങളിലാണ് കൂടുതല്‍ നാശമുണ്ടായത്. ഇവിടെ മാത്രം 10 എക്കര്‍ പൂള, വാഴ എന്നിവ വെള്ളം മൂടി നശിച്ചു. പഴമഠത്തില്‍ ചേന്നു, കൊമ്പന്‍ കുഞ്ഞീതു, പി.ടി.മൊയ്തീന്‍ ഹാജി, കന്നിപ്പറമ്പന്‍ ഖാസിം, പെരിക്കാത്ര അനൂബ്, പഴമീത്തില്‍ സുമേഷ്, ഉണ്ണി പെരിക്കാത്ര, അയ്യപ്പന്‍ പഴമീത്തില്‍, ചെമ്പയില്‍ ബാലന്‍, ചിറയില്‍ അയ്യപ്പന്‍, ഇ.കെ.കുഞ്ഞിമുഹമ്മദ്, ചിറയില്‍ കുഞ്ഞിക്കേലു, തട്ടാഞ്ചേരി ശംസു എന്നിവരുടെ 10 ഏക്കറിലെ കപ്പയും പഴമീത്തില്‍ ബാലന്‍, കെ.സെയ്തലി, സി.കുഞ്ഞിക്കേലു, ചിറയില്‍ അയ്യപ്പന്‍, ചെമ്പയില്‍ ബാലന്‍ എന്നിവരുടെ മൂന്ന് ഏക്കറിലെ വാഴയുമാണ് നശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+