കുഞ്ഞാലിക്കുട്ടിയുടെ കയ്യിലുള്ളത് 59.04 ലക്ഷം രൂപ, ഇടിയുടെ കൈവശം വെറും 35,000 രൂപ, എന്നാല്‍ രണ്ടുപേരും കോടീശ്വരന്‍മാന്‍, മുസ്ലിംലീഗ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരം ഇങ്ങിനെ...
മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ കയ്യിലുള്ളത് 59.04 ലക്ഷം രൂപ, ഇടിയുടെ കൈവശം വെറും 35,000 രൂപ. എന്നാല്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികളായ രണ്ടുപേരും കോടീശ്വരന്‍മാർ. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ വിവിധ ബാങ്കുകളിലും ട്രഷറിയിലുമായുള്ളത് 59.04 ലക്ഷം രൂപയുടെ നിക്ഷേപമാണ്.
ഭാര്യ കെ.എം. കുത്സുവിന്റെ പേരില്‍ 2.42 കോടിയുടെ നിക്ഷേപവുമുണ്ട്. നാമനിര്‍ദ്ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കുപ്രകാരമാണിത്. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം 13.53 ലക്ഷവും ഭാര്യയുടെ വരുമാനം 13.91 ലക്ഷവുമാണ്. കുഞ്ഞാലിക്കുട്ടിയുടെ കൈവശമുള്ളത് 1,20,000 രൂപയും ഭാര്യയുടെ കൈവശം 1,60,000 രൂപയുമുണ്ട്. വിവിധ സ്ഥലങ്ങളിലായി ഭൂമിയും കാരാട്ടുതൊടിയിലെ വീടിനുമായി 1.97 കോടിയുടെ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ വാഹനമില്ല. രണ്ട് വാണിജ്യ കെട്ടിടങ്ങളുണ്ട്. ഭാര്യയുടെ പേരില്‍ 13 ലക്ഷത്തിന്റെ കാറും കോഴിക്കോട് 30 ലക്ഷത്തിന്റെ അപ്പാര്‍ട്ട്മെന്റും 25.33 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമുണ്ട്. 8.64 ലക്ഷത്തിന്റെ ഷെയറുമുണ്ട്. ഇരുവരുടെയും പേരില്‍ ബാദ്ധ്യതകളൊന്നുമില്ല. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ വിജിലന്‍സ് കേസുകളുണ്ട്.
പൊന്നാനിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ ഭൂസ്വത്തുകൊണ്ടാണ് കോടീശ്വരനാകുന്നത്. കൈവശം 35,000 രൂപയും ഭാര്യയുടെ കൈവശം 5,500 രൂപയുമുണ്ട്. നാമനിര്‍ദ്ദേശ പത്രിക പ്രകാരമാണിത്. വാഴക്കാട്ടെ വീടിനും സ്ഥലത്തിനുമായി 46.37 ലക്ഷമാണ് കമ്പോള വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. പിന്തുടര്‍ച്ചയായി കിട്ടിയ 77 സെന്റ് ഭൂമിക്ക് 56.23 ലക്ഷം രൂപയുമുണ്ട്.
ബാങ്ക് വായ്പകളോ, ബാദ്ധ്യതകളോയില്ല. പതിനായിരം രൂപയുടെ ഷെയറും 2010 മോഡല്‍ ആര്‍ട്ടോ കാറുമുണ്ട്. 2,25000 രൂപയാണ് കാറിന്റെ വില. ഭാര്യയുടെ കൈവശം എട്ടര പവന്‍ സ്വര്‍ണ്ണമുണ്ട്. പാര്‍ലമെന്റംഗമെന്ന നിലയ്ക്കുള്ള പ്രതിഫലമാണ് വരുമാനമാര്‍ഗം. 7.12 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ഭാര്യക്ക് മറ്റു വരുമാനങ്ങളില്ല. ഇ.ടിയുടെ പേരില്‍ കേസുകളില്ല.
പതിനേഴാം ലോക്സഭയിലേക്ക് ജനവിധി തേടുന്ന മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക നല്‍കി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയും ആശീര്‍വാദവും ഏറ്റുവാങ്ങിയ ശേഷമാണ് ഇരുവരും മലപ്പുറത്തെത്തി വരണാധികാരി ജില്ലാകലക്ടര്‍ അമിത് മീണ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. രാവിലെ പത്ത് മണിയോടെ പാണക്കാട്ടെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇ.ടി മുഹമ്മദ് ബഷീറിനും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പത്രിക കൈമാറി.












Click it and Unblock the Notifications