അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ പരാതി നല്‍കിയ വ്യക്തിയുടെ എസ്റ്റേറ്റിലെ തേക്ക് മരങ്ങള്‍ മുറിച്ചു കടത്തി, മോഷണം പോയത് അരക്കോടിയുടെ മരങ്ങൾ!!
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിനെതിരായ പരാതിക്കാരന്റെ എസ്റ്റേറ്റിലെ തേക്ക് മരങ്ങള്‍ മുറിച്ചു കടത്തി. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍, ഭാര്യ ജയമുരുഗേഷിന്റെയും കുടുംബത്തിന്റെ പേരിലുള്ള 100 ഏക്കര്‍ വരുന്ന പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് റീഗള്‍ എസ്റ്റേറ്റിലെ അരക്കോടിയിലേറെ വിലമതിക്കുന്ന 39 തേക്കുമരങ്ങളാണ് മുറിച്ചു കടത്തിയതെന്നാണ് പരാതി. സിവില്‍ കേസുള്ള 20 ഏക്കറിനു പുറമെ ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും തേക്കുമരങ്ങള്‍ മുറിച്ചിട്ടുണ്ട്.
റവന്യൂ സര്‍വെയര്‍ അളന്നു തിട്ടപ്പെടുത്താത്ത ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനുമതി നല്‍കിയതും വിവാദമായിട്ടുണ്ട്. നേരത്തെ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിച്ചില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. മരങ്ങള്‍ക്ക് നമ്പറിട്ടതിനെതുടര്‍ന്ന് കോടതി കമ്മീഷന്‍ എസ്‌റ്റേറ്റില്‍ പരിശോധന നടത്തി നമ്പറിട്ട തേക്കുതടികള്‍ക്ക് 1.64 കോടി രൂപ മതിപ്പു വില നിശ്ചയിച്ചിരുന്നു. തേക്കുതടികള്‍ മുറിക്കില്ലെന്ന് കോടതിയില്‍ ഉറപ്പു നല്‍കിയ ശേഷമാണ് കോടതി അവധി ദിവസം രാവും പകലുമായി മരംമുറി നടന്നത്. പരാതിയെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം മരംമുറി തടഞ്ഞതുമില്ല.

മുറിച്ച തേക്കുമരങ്ങള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് സമീപത്തുള്ള ഗ്രൗണ്ടിലേക്കാണ് മാറ്റിയത്. നിയമവിരുദ്ധമായി തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയെന്ന പരാതിയില്‍ കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷന്‍ അബ്രഹാം അയ്യാലില്‍ ഇന്നലെ എസ്‌റ്റേറ്റ് സന്ദര്‍ശിച്ച് മുറിച്ചു മാറ്റിയ തേക്കുമരങ്ങളുടെ എണ്ണവും മറ്റും ശേഖരിച്ചു. മുറിച്ച തേക്കുമരങ്ങള്‍ കൂട്ടിയിട്ട സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പരിശോധന നടത്തി.
റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിനു പ്രതികാമായി എസ്റ്റേറ്റില്‍ ആദിവാസികളെകൊണ്ട് കുടില്‍കെട്ടിച്ച് സമരം നടത്തിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് സഹായത്തോടെ കുടില്‍ പൊളിച്ചു നീക്കുകയായിരുന്നു.












Click it and Unblock the Notifications