ജില്ലയ്ക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെട്ടാൽ ജില്ലാ ഭരണകൂടം മറുപടി പറയേണ്ടി വരും: കോൺഗ്രസ്
പത്തനംതിട്ട: ജില്ലയ്ക്ക് 2017ൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെട്ടാൽ ജില്ലാ ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് കോൺഗ്രസ്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന പി ഡി എബ്രഹാമിന് നൽകിയ നിവേദനത്തിലാണ് ജില്ലാ കോൺഗ്രസ് കമ്മറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2017ൽ അദ്ധ്യായനം ആരംഭിക്കത്തക്ക നിലയിൽ ആണ് കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. സ്ഥിരമായി സ്‌ക്കൂൾ ആരംഭിക്കുന്നതിന് കോന്നിയിൽ സർക്കാർ സ്ഥലം വിട്ടുനൽകിയിരുന്നു. എന്നാൽ 2017ലെ ഒരു അദ്ധ്യായനം അധികൃതരുടെ നിസംഗതയെ തുടർന്ന് അവിടെ നടത്താൻ കഴിഞ്ഞില്ല. 2018ലും അതേ സ്ഥിതി ജില്ലാ ഭരണകൂടം ആവർത്തിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ജില്ലക്ക് സ്‌കൂൾ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കേണ്ട ജില്ലാ ഭരണകൂടം സ്‌കൂൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ മറുപടി പൊതുജനങ്ങളോട് പറയേണ്ടതുണ്ട്. താൽക്കാലീക സംവിധാനം ഒരുക്കി സ്‌കൂൾ ആരംഭിക്കുന്നതിന് വ്യത്യസ്ഥ നിർദ്ദേശങ്ങൾ പലഭാഗത്തുനിന്നും വന്നിട്ടും അതൊന്നും ഗൗരവത്തിലെടുക്കാത്തതാണ് ഇതിന് കാരണം. അപ്രായോഗീക നിർദ്ദേശങ്ങളുടെ പിന്നാലെ പോയി വിലപ്പെട്ട സമയം ഈ വർഷവും പാഴാക്കി കളയുകയാണോ എന്ന് സംശയിക്കുന്നതായും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു.

സ്‌കൂൾ ആരംഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള സമീപനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന് പിന്നിലെ ദുരൂഹത ജില്ലാ ഭരണകൂടം വെളിപ്പെടുത്തണം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അടക്കം ഉയർന്ന് വന്ന നിർദ്ദശങ്ങളുടെ അടിസ്ഥാനത്തിൽ പ്രായോഗീക സമീപനം ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ല. ഫലത്തിൽ നിക്ഷിപ്ത താൽപര്യങ്ങളുടെ സംരക്ഷകരായി ജില്ലാഭരണകൂടം മാറുന്ന കാഴ്ചയാണ് സ്‌കൂൾ ആരംഭിക്കുന്നതിനുള്ള സത്വര നടപടികളിൽ കാണിക്കുന്ന അലംഭാവത്തിൽ നിന്നും ബോധ്യമാകുന്നത്. അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് സ്‌കൂൾ, പ്രമാടം ഇൻഡോർ സ്റ്റേഡിയം എന്നിവ നിർദ്ദേശങ്ങളിൽ സജീവമായി പരിഗണിച്ചിരുന്നു. അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് സ്‌കൂളിൽ തന്നെ കേന്ദ്രീയ വിദ്യാലയം ആരംഭിക്കണമെന്നതാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായം. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മലയാലപ്പുഴ ഗവ: സ്‌കൂൾ വിട്ടു നൽകുന്നതിനുള്ള സന്നദ്ധത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചിരുന്നു. ഇൻഡോർ സ്റ്റേഡിയത്തിലെ സൗകര്യവും പരിഗണിക്കാമായിരുന്നു. എന്തായാലും ജൂൺ 30 ന് മുൻപ് പ്രവേശനം സാധ്യമാക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനാൽ പൊതുവിദ്യാഭ്യാസ രംഗത്ത് ജില്ലയിൽ നിലനിൽക്കുന്ന ഉണർവിന് കരത്തേകാൻ ഉതകുന്ന കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നതിന് 4 ദിവസം മാത്രം നിലനിൽക്കെ ജില്ലാ ഭരണകൂടം വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയുള്ള നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്കയ്ക്ക് പരിഹാരം ഉണ്ടാക്കുകയും ഈ അദ്ധ്യയന വർഷം സ്‌കൂൾ ആരംഭിക്കാൻ സാധ്യമാകാത്ത സാഹചര്യം ഉണ്ടായാൽ കളക്‌ട്രേറ്റ് പടിക്കൽ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത വിവരവും നിവേദനത്തിലറിയിച്ചു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി ഭാരവാഹികളായ എ സരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, എം എസ് പ്രകാശ്, കെ ജാസിംകുട്ടി എന്നിവർ നിവേദനത്തിലുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടുവാനുള്ള സാഹചര്യം ഒഴിവാക്കി എത്രയും വേഗം ക്ലാസ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എംനോട് ചർച്ചനടത്തുന്നു












Click it and Unblock the Notifications