രണ്ടാം ഘട്ട നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് 20.09 കോടി രൂപ നല്‍കി,പണം കർഷകർക്ക് നേരിട്ട്
പത്തനംതിട്ട: ജില്ലയില്‍ 2017-18 വര്‍ഷത്തെ രണ്ടാം ഘട്ട നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകരില്‍ നിന്നും ശേഖരിച്ച നെല്ലിന്റെ വിലയായ 20.09 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയതായി ജില്ലാ വികസന സമിതിയില്‍ കൃഷി വകുപ്പ് അറിയിച്ചു. ഇതില്‍ 17.24 കോടി രൂപ പിആര്‍എസ് വായ്പാ പദ്ധതി പ്രകാരവും 2.85 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്തുമാണ് നല്‍കിയത്.
8625 ടണ്‍ നെല്ലാണ് സംഭരിച്ചത്. കിലോഗ്രാമിന് 23.3 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. മുന്‍കാലങ്ങളില്‍ നെല്ല് സംഭരണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് കര്‍ഷകര്‍ക്ക് വില നല്‍കിയിരുന്നത്. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് 2017-18 വര്‍ഷം പ്രധാനപ്പെട്ട ബാങ്കുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പിആര്‍എസ് വായ്പാ പദ്ധതി നടപ്പാക്കിയത്.

ഈ പദ്ധതിപ്രകാരം നെല്ല് നല്‍കിയതിന്റെ രസീത് കാണിച്ച് മറ്റ് ഈടുകള്‍ ഒന്നുമില്ലാതെ കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇങ്ങനെ ലഭിക്കുന്ന വായ്പ പൂര്‍ണമായും പലിശ സഹിതം നെല്ല് സംഭരണ ഏജന്‍സിയായ സപ്ലൈകോ തിരിച്ചടച്ചുകൊണ്ടിരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാനുള്ള ബുദ്ധിമുട്ടുണ്ടായില്ല.
ലോണ്‍ സൗകര്യം ഉപയോഗപ്പെടുത്താത്ത കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. ഇവരുടെ തുകയും ഇപ്പോള്‍ അക്കൗണ്ടുകളിലേക്ക് നല്‍കി കഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, കാനറാ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, വിജയ ബാങ്ക്, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്‍ഡ്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയാണ് പിആര്‍എസ് വായ്പാ പദ്ധതി നടപ്പാക്കിയത്.












Click it and Unblock the Notifications