പ്രളയദുരിതത്തിൽ ജില്ലയ്ക്ക് കാവലായി പോലീസ് സേന
പ്രളയദുരിതബാധിതർക്ക് കൈത്താങ്ങുമായി പൊലീസ്. അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് സംഘം രക്ഷാപ്രവർത്തന ദൗത്യവുമായി രംഗത്തിറങ്ങിയത്. വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നത് മുതൽ ദുരിതാശ്വാസക്യാമ്പിൽ ഭക്ഷണമെത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ പൊലീസ് സേനാംഗങ്ങൾ സജീവമാണ്.
പ്രളയക്കെടുതി നേരിടാന്‍ കേരളം 5000 കോടി വായ്പയെടുക്കും... കേന്ദ്രത്തിന്റെ അനുമതി തേടി!!
ജില്ലയുടെ മുക്കാൽ പങ്കും വെള്ളത്തിലായിട്ടും അതൊന്നും വക വയ്ക്കാതെ കനത്ത പേമാരിയിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്വയം മറന്ന് പ്രവർത്തിക്കുകയായിരുന്നു ജില്ലാപൊലീസ് സേന. പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് മുതൽ പമ്പാതീരത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും സി.ഐ മാർ ഉൾപ്പെടെയുള്ള സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ അതീവ ജാഗ്രതിയിലായിരുന്നു. ദുരന്തനിവാരണത്തിന്റെ ഭാഗമായി പതിനഞ്ചാംതീയതി മുതൽ എല്ലാ പൊലീസ് ഓഫീസർമാരും സജീവമായി രംഗത്തുണ്ടായിരുന്നു.
അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായി താത്കാലിക കൺട്രോൾ റൂമുകൾ തുറന്ന് ജില്ലയുടെ വിവിധ ഭാഗത്ത് കുരുങ്ങിക്കിടക്കുന്നവരുടെ വിശദവിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ആ വിവരങ്ങൾ സ്വീകരിച്ച് അതത് സ്ഥലത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് കൈമാറുകയും ചെയ്തു. ലഭ്യമായ ബോട്ടുകളും വള്ളങ്ങളും വരുത്തി ഫയർഫോഴ്‌സിന്റേയും കേന്ദ്രസേനയുടേയും സഹായത്തോടെ വിവിധസ്ഥലങ്ങളിൽ കുരുങ്ങിക്കിടന്ന ആളുകളെ രക്ഷപ്പെടുത്തി അതാത് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ മാത്രമൊതുങ്ങാതെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാനും പൊലീസ് സേന മുന്നിട്ടിറങ്ങി. പോലീസ് ഓഫീസർമാരുടെയും അവരുടെ ബന്ധുക്കളുടെയും വിവിധ സന്നദ്ധസംഘടനകളുടേയും ചെറുപ്പക്കാരുടേയും സഹായത്തോടെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് കൃത്യസമയത്ത് ഭക്ഷണമെത്തിച്ചു.
ഭക്ഷണത്തിന് പുറമേ ഇവർക്ക് വേണ്ട എല്ലാ അവശ്യ സാധനങ്ങളെത്തിക്കുന്നതിലും ഇവർ ശ്രദ്ധ ചെലുത്തി. എത്തിപ്പെടാൻ കഴിയാത്ത ദുർഘടമായ സ്ഥലങ്ങളിൽ പോലും മരുന്നും ഭക്ഷണസാധനങ്ങളുമായി ഇവർ എത്തി ആളുകളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്തി. മാത്രമല്ല, എസ്.പി.സിയുടെ കുട്ടികളും അവരാൽ കഴിയുന്നത് ചെയ്യാൻ രംഗത്തെത്തി. എസ്.പി ടി നാരായണൻ, ഡി.ഐ ജി ഷഫീൻ അഹമ്മദ്, ഡിവൈഎസ്.പി അഡ്മിനിസ്‌ട്രേഷൻ, ലോക്കൽ ഓഫീസർമാർ, ഡെപ്യൂട്ടി കമാൻഡർ ചാക്കോ, കെ.ഐ.പി തേർഡ് കമാൻഡന്റ് കെ.ജി സൈമൺ ഐ.പി.എസ്, സബ്ഡിവിഷണൽ ഡിവൈഎസ്പിമാരായ ജോസ്, റഫീക്ക്, സന്തോഷ്, സന്തോഷ്കുമാർ, സുധാകരൻപിള്ള, വിദ്യാധരൻ എന്നീ ഉദ്യോഗസ്ഥരും കൂടാതെ ജില്ലയിലും പുറത്തും നിന്നുമുള്ള വിവിധ റാങ്ക് ഒഫീഷ്യൽമാർ സേവനസന്നദ്ധരായി പല മേഖലകളിലും പ്രവർത്തിച്ചു വരുന്നു.