പ്രളയക്കെടുതി: പത്തനംതിട്ടയില്‍ ശുചീകരിക്കേണ്ടത് 50,157 വീടുകളും 35,000 കിണറുകളും
പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ 50,157 വീടുകൾ ശുചീകരിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, മൃഗസംരക്ഷണവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് പ്രളയബാധിത മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ജില്ലയിലെ 8,300 വീടുകൾ ഇതിനകം തന്നെ ശുചീകരിച്ചു കഴിഞ്ഞു. 35,000 കിണറുകൾ ശുചീകരിക്കാനുണ്ട്. ഇതിൽ 3,000 കിണറുകൾ ശുചീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ ശുചീകരിക്കുന്ന പ്രവർത്തനം നടന്നു വരുന്നു. പൊതുസ്ഥലങ്ങൾ 818 എണ്ണം ശുചീകരിക്കേണ്ടതുണ്ട്. ഇതിൽ 282 എണ്ണം ശുചീകരിച്ചു. 2900 പൊതുസ്ഥാപനങ്ങളിൽ 600 എണ്ണം ശുചീകരിച്ചു. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് നടപടിയെടുത്തു. ഇതിൽ 93 എണ്ണം വലിയ മൃഗങ്ങളായിരുന്നു. ചത്ത മൃഗങ്ങളെ ഉണങ്ങിയ സ്ഥലങ്ങളിൽ ആഴത്തിൽ കുഴിച്ചിടുന്നതിനും നനഞ്ഞ പ്രദേശങ്ങളിൽ കത്തിച്ചു കളയുന്നതിനുമാണ് നിർദേശം നൽകിയിട്ടുള്ളത്. 2330 പക്ഷികൾ ചത്തെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവയെ സംസ്‌കരിച്ചു.

ക്യാമ്പുകളുടെ എണ്ണം 543 ൽ നിന്നും 459 ആയി കുറഞ്ഞു. 1,20,000 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് ആളുകൾ മടങ്ങി പോകാൻ ആരംഭിച്ചു. എന്നാൽ, തിരുവല്ല മേഖലയിലെ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്കു പോയി തുടങ്ങിയിട്ടില്ല. അപ്പർക്കുട്ടനാട്ടിൽ ഇപ്പോഴും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലാത്തതാണ് കാരണം. വീടുകൾ ഇപ്പോഴും ചെളിയിലാണ്. ഇതു നീക്കം ചെയ്യാൻ സമയം എടുക്കുന്നുണ്ട്.
വീടുകളിലേക്കു മടങ്ങുന്നവർക്ക് കിറ്റ് നൽകുന്നതിന് തയാറെടുപ്പ് തുടങ്ങി. ക്യാമ്പുകളിൽ നിന്നും വീടുകളിലേക്കു മടങ്ങി പോകുന്ന എല്ലാ കുടുംബങ്ങൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഒരു കിറ്റ് നൽകുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് കിറ്റ് നൽകുന്നത്. കിറ്റിൽ 22 സാധനങ്ങളായിരിക്കും ഉണ്ടാകുക. കഴിയുമെങ്കിൽ ഒരു ബക്കറ്റിൽ കിറ്റ് നൽകണമെന്നാണ് നിർദേശം ലഭിച്ചിരിക്കുന്നത്. കിറ്റ് നൽകുന്നതിനുള്ള തയാറെടുപ്പ് തുടങ്ങി കഴിഞ്ഞു. 35,000 ൽ ഏറെ കിറ്റുകൾ തയാറാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സന്ദർശിച്ച കോഴഞ്ചേരി എംജിഎം ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ കഴിയുന്നവർക്കുള്ള കിറ്റ് തയാറാക്കി കഴിഞ്ഞു. തിരുവോണ ദിവസം ക്യാമ്പുകളിൽ ഉള്ള ആളുകൾക്ക് ഓണ സദ്യ തയാറാക്കാനുള്ള സംവിധാനം ചെയ്യണമെന്നുള്ള നിർദേശമുണ്ട്. ഇതിനാവശ്യമായ നടപടി തുടങ്ങി കഴിഞ്ഞെന്നും കളക്ടർ പറഞ്ഞു.












Click it and Unblock the Notifications