കസ്റ്റഡിയിൽ എടുത്ത യുവാവിനെ പോലീസ് മർദിച്ചെന്നു പരാതി; പ്രതിഷേധവുമായി സിപിഎം...
സീതത്തോട് : ചിറ്റാറിൽ ഡ്യൂട്ടിക്കിടെ സിവിൽ പൊലീസ് ഓഫിസർക്കു നേർക്കു നടന്ന കയ്യേറ്റവുമായി ബന്ധപ്പെട്ട് രാത്രിയിൽ കസ്റ്റഡിയിൽ എടുത്ത യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പത്തനംതിട്ടയിൽ നിന്നു ഡിവൈഎസ്പി എത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. ചിറ്റാർ ഓലിക്കൽ രാജന്റെ മകൻ അനിൽരാജിനെയാണ് ബുധനാഴ്ച രാത്രി പൊലീസ് സംഘം വീട്ടിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്.
ചൊവ്വാഴ്ച നടന്ന പണിമുടക്കുമായി ബന്ധപ്പെട്ട് ചിറ്റാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനുമാണ് അനിൽരാജിനെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. രാത്രി രണ്ട് മണിയോടെ കസ്റ്റഡിയിൽ എടുത്ത അനിൽരാജിനെ ഇന്നലെ റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. പൊലീസ് മർദിച്ചതായുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദേശാനുസരണം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽരാജിന്റെ മാതാവ് ഓമനയ്ക്കും മർദനം ഏറ്റതായാണ് കുടുംബാംഗങ്ങളുടെ പരാതി.

സംഭവത്തിൽ ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ഹരിദാസ്, സിപിഎം ലോക്കൽ സെക്രട്ടറി എസ്.ബിജു, കെ.ജി.മുരളീധരൻ, ജോബി ടി.ഈശോ എന്നിവർ അടങ്ങിയ നേതാക്കൾ സ്റ്റേഷൻ പടിക്കൽ കുത്തിയിരിപ്പു സമരം തുടങ്ങിയതോടെ കൂടുതൽ പ്രവർത്തകർ സ്റ്റേഷൻ പടിക്കലേക്കെത്തി. സംഭവം അറിഞ്ഞ് പത്തനംതിട്ട ഡിവൈഎസ്പി എസ്.റഫീഖ് സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. അനിൽരാജിനെ പിടിക്കാൻ ഇടയായ സംഭവത്തെപ്പറ്റി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.












Click it and Unblock the Notifications