വെള്ളപ്പൊക്കത്തിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 30 പവൻ കവര്‍ന്നു... സംഭവം പത്തനംതിട്ടയിൽ!
കോഴഞ്ചേരി: വെള്ളപ്പൊക്കത്തെ തുടർന്ന് ആളൊഴിഞ്ഞ വീട്ടിൽ നിന്നു 30 പവൻ കവർന്നു. രണ്ടുപേർ അറസ്റ്റിൽ. ആറന്മുള കോട്ടയ്ക്കകം ആഞ്ഞിലിമൂട്ടിൽ റിജു വർഗീസ്(37), കോടുകുളഞ്ഞി കാരോട്ട് മംഗലത്ത് കിഴക്കേക്കര വീട്ടിൽ ബിജിത(33) എന്നിവരെയാണ് ആറന്മുള പൊലീസ് പിടികൂടിയത്. ആറാട്ടുപുഴ കാവുംമുക്കത്ത് മാത്യുവിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ ഇവർ കവർന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ മാത്യുവിന്റെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇവർ ദുരിതാശ്വാസ ക്യാംപിലേക്കു മാറിയിരുന്നു.
ക്യാംപിൽ സ്വർണാഭരണങ്ങൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വീട്ടിൽത്തന്നെയുള്ള സുരക്ഷിത സ്ഥാനത്തു വച്ച്, വീട് പൂട്ടി ക്യാംപിലേക്കു പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെള്ളം ഇറങ്ങിയതിനുശേഷം വീട്ടിൽ തിരികെയെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്. പരിശോധനയിൽ വീടിന്റെ ജനലഴികൾ അറുത്തുമാറ്റിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വീട്ടുകാർ ആറന്മുള പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരിൽ നിന്നു സ്വർണം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളായ ബിജിത മാത്യുവിന്റെ വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നുവെന്നും റിജു വർഗീസ് ഇവരുടെ കാമുകനും ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്നുവെന്നും പൊലീസ് പറയുന്നു. അടൂർ ഡിവൈഎസ്പി ആർ.ജോസിന്റെ നേതൃത്വത്തിൽ ആറന്മുള എസ്എച്ച്ഒ ബി.അനിൽ, എസ്ഐ രാജേന്ദ്രൻ പിള്ള, എഎസ്ഐമാരായ ബിജു ജേക്കബ്, ബാബു, സിനീയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ്, സിപിഒ സജു എന്നിവരടങ്ങിയ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.