സഞ്ചാരികളെ മാടിവിളിച്ച് ഗവിയും അടവിയും... മഴയത്തും സജീവമായി പത്തനംതിട്ടയിലെ ടൂറിസം കേന്ദ്രങ്ങൾ
പത്തനംതിട്ട: സഞ്ചാരികളെ മാടി വിളിച്ച് പത്തനതിട്ടയുടെ ദൃശ്യഭംഗിയിൽ മനസ് കുളിക്കാൻ മഴക്കാല ടൂറിസത്തിന് ഏറെ സാധ്യതയുള്ള നമ്മുടെ ജില്ലയിലെ സ്ഥലങ്ങൾ കാണാൻ സഞ്ചാരികളുടെ തിരക്കേറുന്ന കാലം വരുന്നു. വനം വകുപ്പിന് ജില്ലയിൽ ഏറെ വരുമാനമുണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്.
ജില്ലയുടെ സ്വന്തം ഇക്കോ ടൂറിസം പദ്ധതികളും മഴയും തമ്മിൽ അത്രത്തോളം ബന്ധമുണ്ട്. അടവി, ഗവി തുടങ്ങിയ ഇക്കോ ടൂറിസം സെന്ററുകൾ ടൂറിസ്റ്റുകളെ ആകർഷിക്കാൻ തയാറായിക്കഴിഞ്ഞു. ജില്ലയിലെ മഴക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ..

അടവിയിൽ സാഹസിക യാത്ര
കോന്നിയിലെ അടവി ഇക്കോ ടൂറിസം സെന്ററിലെത്തുന്നവരെ മഴക്കാലത്ത് കാത്തിരിക്കുന്നത് സാഹസികയാത്രയാണ്. ജൂൺ മാസമെത്താൻ കാത്തിരിക്കുകയായിരുന്നു അടവിയിലെ കുട്ടവഞ്ചിയുടെ തുഴച്ചിൽകാർ. ഇതുവരെ കണ്ട കുട്ടവഞ്ചി സവാരിയൊന്നുമല്ല ഇനി കാണാനിരിക്കുന്നതെന്ന് ഇവർ പറയുന്നു. മഴ തുടങ്ങിയാൽ കല്ലാർ നിറഞ്ഞൊഴുകും. വെള്ളമില്ലാതിരുന്നതുമൂലം ഇതുവരെ സഞ്ചാരികൾക്കായി സാധാരണ കുട്ടവഞ്ചിയാത്ര മാത്രമാണ് നടത്തിയിരുന്നത്. ഇനി കല്ലിൽതട്ടി ഓളങ്ങളിൽ ചാഞ്ചാടി താഴേക്കുപതിക്കുന്ന തരത്തിലുള്ള സാഹസികയാത്രയാണ് അടവിയിലുണ്ടാവുക.

കോന്നി ഇക്കോ ടൂറിസം
മഴക്കാല സഞ്ചാരികളെ വരവേൽക്കാൻ കല്ലാറിന്റെ തീരത്ത് കുട്ടവഞ്ചികൾ നിരനിരയായി കാത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് ദാഹമകറ്റാൻ പാനീയങ്ങളുമായി വനശ്രീ കഫേയും ആടിരസിക്കാൻ ഊഞ്ഞാലുമടക്കം എല്ലാം അടവിയിൽ റെഡി. മുണ്ടോംമൂഴി കടവിൽനിന്ന് പേരുവാലി വരെ രണ്ടുകിലോമീറ്ററുള്ള ദീർഘദൂര സവാരി മഴ പെയ്തതോടെ ആകർഷകമാകും. മുണ്ടോംമൂഴി കടവിൽനിന്ന് പാണ്ടിയാൻ കയത്തിലൂടെ തണ്ണിത്തോട് ഭാഗത്തേക്ക് പോയി തിരികെയെത്തുന്ന സവാരിയാണ് ഇതുവരെ ഉണ്ടായിരുന്നത്. കോന്നി ആനക്കൂട് സന്ദർശനത്തിനെത്തുന്നവർ അടവിയിൽ കുട്ടവഞ്ചി സവാരിയും നടത്തിയാണ് മടക്കം. കോന്നി ഇക്കോ ടൂറിസം പദ്ധതിയിലെ നമ്പർ: 04682 247645.

കാഴ്ചയൊരുക്കി ഗവി
ഗവിയിലെ കോടയിലൂടെ ഗവിയിലെ കോടമഞ്ഞിനെ കീറിമുറിച്ച് അതിന്റെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാനാണ് സഞ്ചാരികളെത്തുന്നത്. നിർത്താതെ പതിഞ്ഞുപെയ്യുന്ന മഴ കണ്ടാസ്വദിക്കാൻ വർഷംതോറും നിരവധി പേരെത്തുന്നു. വനംവകുപ്പിന്റെ വാഹനത്തിൽ ചുറ്റിയടിക്കാനിറങ്ങുന്നവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത് ഗവി കാണാൻ എത്തുന്നവരുമുണ്ടിവിടെ. ജീപ്പുസവാരിയും ഡാമിൽ ബോട്ടിങ്ങും ശബരിമല വ്യൂപോയിന്റുമാണ് പ്രധാനമായും ഗവിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇക്കോ ടൂറിസം പദ്ധതിയെന്ന നിലയിൽ പൂർണമായും പൂർത്തീകരിച്ചിട്ടില്ലെങ്കിലും മഴക്കാലത്ത് ഗവിയുടെ ഭംഗിയാസ്വദിക്കാൻ എത്തുന്നവർ നിരവധിയാണ്.

ഗവിയിലെ ജീപ്പ് സവാരി
260 ഇനം പക്ഷികളെ ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയായ ഗവിയിൽ ജീപ്പ് സവാരി പ്രധാന ആകർഷണമാണ്. കാനനഭംഗി ആസ്വദിച്ച് കാടിന്റെ നടുവിലൂടെ ജീപ്പുയാത്ര ആരും ഇഷ്ടപ്പെടും. ഏലം, കാപ്പി പ്ലാന്റേഷനുകളാണ് ഗവിയുടെ മറ്റൊരു ആകർഷണം. തോട്ടം തൊഴിലാളി ലയങ്ങളടക്കമുള്ളവ കണ്ടുമടങ്ങാം. വനംവകുപ്പിന്റെ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കും. സ്വന്തം വാഹനത്തിൽ ഗവിയിൽ പോകണമെങ്കിൽ ആനത്തോട് ചെക്ക്പോസ്റ്റിൽനിന്ന് പാസെടുക്കണം. ഗവി ഇക്കോ ടൂറിസം പദ്ധതിയിലെ ഫോൺ: 9947492399.












Click it and Unblock the Notifications