ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങള്‍ പുഴയില്‍, കൊന്നത് ബന്ധുക്കൾ തന്നെ, പ്രതികാരം
പൂനെ: ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പൂനെയിലാണ് സംഭവം. ബന്ധുക്കള്‍ തന്നെ ഈ കുടുംബത്തെ കൂട്ടക്കൊല നടത്തിയത് എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടുളള പ്രതികാരമായിട്ടാണ് ഈ കൂട്ടക്കൊല എന്നാണ് പോലീസ് കണ്ടെത്തല്‍.
45കാരനായ മോഹന്‍ പവാര്‍, അദ്ദേഹത്തിന്റെ ഭാര്യ 40കാരിയായ സംഗീത മോഹന്‍, ഇവരുടെ മകള്‍ 24കാരിയായ റാണി ഫുല്‍വാരെ, ഭര്‍ത്താവ് 28കാരനായ ശ്യാം ഫുല്‍വാരെ, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നിനും ഏഴിനും ഇടയില്‍ പ്രായമുളളവരാണ് കുട്ടികള്‍. പൂനെയിലെ ദുവാന്ത് തെഹ്‌സിലിലെ പാര്‍ഗഡ് പാലത്തിന് സമീപത്തായി ഭീമ നദിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജനുവരി 18നും 24നും ഇടയിലായിട്ടാണ് ഏഴ് മൃതദേഹങ്ങളും ലഭിച്ചത്.
സംഭവത്തില്‍ അശോക് കല്യാണ്‍ പവാര്‍, ശ്യാം കല്യാണ്‍ പവാര്‍, ശങ്കര്‍ കല്യാണ്‍ പവാര്‍, പ്രകാശ് കല്യാണ്‍ പവാര്‍, കാന്തഭായ് സര്‍ജെറാവു ജാദവ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഞ്ച് പേരും സഹോദരങ്ങളാണ്. കൊല്ലപ്പെട്ട മോഹന്‍ പവാറിന്റെ കസിന്‍സാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. അശോക് കല്യാണ്‍ പവാറിന്റെ മകനായ ധനഞ്ജയ് പവാര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഒരു കേസ് നിലനില്‍ക്കുന്നുണ്ടെന്ന് പൂനെ റൂറല്‍ പോലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞു.
മാഹിയില്‍ നിന്ന് ഡീസലടിച്ചാല്‍ പ്രതിദിനം ലാഭം 44460, മാസം എത്ര വരുമെന്നറിയുമോ? അമ്പരപ്പിക്കും കണക്ക്
മോഹന്‍ പവാറിന്റെ മകനാണ് അപകടത്തിന് കാരണം എന്നാരോപിച്ച് അശോക് വലിയ രോഷത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മകന്റെ മരണത്തിന് പ്രതികാരം എന്ന നിലയ്ക്കാണ് അശോകും മറ്റ് ആറ് പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തി മോഹന്‍ പവാറിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്തത്, അങ്കിത് ഗോയല്‍ പറഞ്ഞു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.