റേഡിയോ ജോക്കി രാജേഷ് വധം; കുറ്റപത്രം സമർപ്പിച്ചു, ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാൻ സാധിച്ചില്ല
ആറ്റിങ്ങൽ: റോഡിയോ ജോക്കി രാജേഷ് വധത്തിൽ ആറ്റിങ്ങൽ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രംസമർപ്പിച്ചു. ഒന്നാം പ്രതി സത്താറിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ്ക്കാൽ കഴിയാത്തതിനാൽ അയാളെ ഒഴിവാക്കി രണ്ട് മുതൽ 12 വരെ പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാർ പറഞ്ഞു.
146 സാക്ഷികളുടെ വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്. 80 രേഖകളും 73 തൊണ്ടിമുതലും രേഖപ്പെടുത്തിയിട്ടുണ്ട്. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷ് കുമാർ (34) മാർച്ച് 27ന് വെളുപ്പിന് 2.30നാണ് കൊല്ലപ്പെട്ടത് . മടവൂർ ജംഗ്ഷനിലെ റെക്കാഡിംഗ് സ്‌റ്റുഡിയോയിലിരിക്കുമ്പോൾ കാറിലെത്തിയ അക്രമികൾ അയാളെയും ഒപ്പമുണ്ടായിരുന്ന വെള്ളല്ലൂർ സ്വദേശി കുട്ടനെയും വെട്ടുകയായിരുന്നു.

ഓച്ചിറ മേമന പനച്ചമൂട്ടിൽ വീട്ടിൽ ജെ.മുഹമ്മദ് സാലിഹ് (26), കായംകുളം പുളക്കണക്ക് ദേശത്തിനകം കളത്തിൽ വീട്ടിൽ അപ്പുണ്ണി (32), കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചരയത്ത് തെക്കതിൽ കെ.തൻസീർ (24), കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്.എസ്.എസിന് സമീപം വാടകയ്ക്ക് താമിക്കുന്ന സനു സന്തോഷ് (33), ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോർട്ടിൽ എ.യാസീൻ (23), കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ എസ്.സ്വാതി സന്തോഷ് (23), കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ. എബിജോൺ (27), അപ്പുണ്ണിയുടെ സഹോദരീഭർത്താവ് ചെന്നൈ വാടി മതിയഴകൻനഗർ അണ്ണാസ്ട്രീറ്റിൽ താമസിച്ചിരുന്ന സുമിത്ത് (31), സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ (29), അപ്പുണ്ണിയുടെ സുഹൃത്ത് എറണാകുളം അംബേദ്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല സോണി (38), സത്താറിന്റെ സുഹൃത്ത് എറണാകുളം കപ്പലണ്ടിമുക്കിന് സമീപം ദാറുൽ ഇസ്ലാം റോഡ് ഹയറുന്നീ സമൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജിന ഷിഹാബ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ യാസീൻ, എബിജോൺ, സുമിത്ത്, സിബല്ലസോണി, ഭാഗ്യശ്രീ, ഷിജിനഷിഹാബ് എന്നിവർ ജാമ്യത്തിലിറങ്ങി.
ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യാപാരിയുമായ അബ്ദുൽ സത്താറിനെ അറസ്റ്റുചെയ്യാനുണ്ട്. ഖത്തറിലെ യാത്രാ വിലക്കാണ് അറസ്റ്റ് വൈകിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സത്താറിനെ കൊണ്ടുവരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റിമാഡിൽ കഴിയുന്നവരിൽ മുഹമ്മദ് സാലിഹ് ( അലിഭായി), അപ്പുണ്ണി, കെ.തൻസീർ എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് ബന്ധപ്പെട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു.












Click it and Unblock the Notifications