തിരുവനന്തപുരം മേയര്‍ 21കാരി ആര്യ രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനെ ഇനി 21കാരി ആര്യ രാജേന്ദ്രന്‍ നയിക്കും. ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറായി നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മുടവന്‍മുകളില്‍ നിന്നുളള കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. ഓള്‍ സെയ്ന്റ്‌സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും ബാലസംഘം സംസ്ഥാന പ്രസിഡണ്ടുമാണ് ആര്യ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുകയാണ് ഇതോടെ ആര്യ രാജേന്ദ്രൻ.
Recommended Video

തിരുവനന്തപുരം കോര്‍പ്പറേഷിലെ മേയര്‍ സ്ഥാനത്ത് ഇക്കുറി വനിതാ സംവരണമാണ്. ജമീല ശ്രീധരന്‍, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലത, എജി ഒലീന എന്നിവരെയാണ് മേയര്‍ സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. നെടുങ്കണ്ടം വാര്‍ഡില്‍ നിന്ന് മത്സരിച്ച പുഷ്പലത ബിജെപി സ്ഥാനാര്‍ത്ഥിയോട് 184 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുന്നുകുഴി വാര്‍ഡില്‍ നിന്നും മത്സരിച്ച ഒലീന യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് 300 വോട്ടിന് പരാജയപ്പെട്ടു.

ഈ സാഹചര്യത്തില്‍ സിപിഎം നേതാവ് ജമീല ശ്രീധരനാണ് മേയര്‍ സ്ഥാനത്തേക്ക് വരുമെന്ന് കരുതിയിരുന്നത്. പേരൂര്‍ക്കട വാര്‍ഡില്‍ നിന്നുമാണ് ജമീല ശ്രീധരന്‍ വിജയിച്ചത്. ഇക്കുറി യുവതലമുറയില്‍ നിന്നും നിരവധി പേര്‍ ജയിച്ച് കയറിയ സാഹചര്യത്തില്‍ യുവനേതാക്കളെ പരിഗണിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ പികെ രാജുവിനാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സാധ്യത.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ രാജ്യം തന്നെ ഉറ്റ് നോക്കിയ മത്സരമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചെടുത്തേക്കും എന്നുളള പ്രതീതി വോട്ടെണ്ണുന്നത് വരെ നിലനിന്നിരുന്നു. കെ സുരേന്ദ്രന്‍ മുതലുളള ബിജെപി നേതാക്കള്‍ കോര്‍പറേഷന്‍ ഭരണം പിടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷത്തോടെ കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഇക്കുറി അത് 52 ആക്കി ഉയര്‍ത്തി. കോര്‍പറേഷന്‍ ഭരണം പിടിക്കാനെത്തിയ എന്‍ഡിഎ 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് മാത്രം കൂടുതല്‍. യുഡിഎഫിനാണ് വന്‍ തകര്‍ച്ച നേരിട്ടത്. പത്ത് സീറ്റ് മാത്രമേ യുഡിഎഫിന് ലഭിച്ചുളളൂ.












Click it and Unblock the Notifications