തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ഞൂറിലധികം പേര്‍ക്ക്, നാല് മരണങ്ങൾ
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ഞൂറിലധികം പേര്‍ക്ക്. 532 പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 412 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 85 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 544 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയത്.
ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് ജില്ലയില്‍ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബാലരാമപുരം സ്വദേശിനി(70), കരുമം സ്വദേശി(80), വെൺപാലവട്ടം സ്വദേശിനി(85), ബാലരാമപുരം സ്വദേശി(69) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പുതുതായി 1,200 പേര്‍ രോഗനിരീക്ഷണത്തിലായി. 1,506 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 19,792 പേര്‍ വീടുകളിലും 637 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 502 പേരെ പ്രവേശിപ്പിച്ചു. 367 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 3,992 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 507 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 540 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 637 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ജില്ലയില്‍ 'നേരിടാം നേരറിവിലൂടെ' എന്ന കോവിഡ് 19 ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സജ്ജീകരിച്ച ബോധവത്കരണ പ്രചരണ വാഹനം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു ഫ്‌ളാഗ് ഓഫ് ചെയ്തു.ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ, കോവിഡ് സന്ദേശമടങ്ങിയ മാസ്ക് വിതരണം ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നും വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് കോവിഡ് പകരുന്നത് തടയുക, സമൂഹത്തിലെ സമ്പര്‍ക്ക തലങ്ങള്‍ കണ്ടെത്തി വ്യാപനസാധ്യത ഇല്ലാതാക്കുക, റിവേഴ്സ് ക്വാറന്റൈന്‍ ശക്തമാക്കുക എന്നിവയാണ് 'നേരിടാം നേരറിവിലൂടെ' പരിപാടിയുടെ ലക്ഷ്യം.
ഇതിനായി സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയും ആരോഗ്യവകുപ്പ് ബോധവത്കരണം നല്‍കുന്നുണ്ട്. പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 73 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പ്പറേഷനിലുമായി നിരീക്ഷണത്തില്‍ കഴിയുന്ന എല്ലവരെയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നിരീക്ഷണം കഴിയുന്ന മുറയ്ക്ക് ഗ്രൂപ്പില്‍ നിന്നും മാറ്റുകയും പുതുതായി നിരീക്ഷണത്തില്‍ ആകുന്നവരെ അന്നുതന്നെ ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രാദേശിക ഗ്രൂപ്പ് അഡ്മിന്‍മാരെ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications