പൊറ്റയിൽ വീടിന്റെ ജനൽ ചില്ല് തകർത്ത വെടിയുണ്ട സൈന്യത്തിന്റെതെന്ന് സ്ഥിരീകരിച്ചു
മലയിൻകീഴ് : വിളവൂർക്കൽ പൊറ്റയിൽ അജിതിന്റെ ഉഷസ് വീടിന്റെ ജനൽ തകർത്തത് സൈന്യത്തിന്റെ വെടിയുണ്ടയാണെന്ന് ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബാലിസ്റ്റിക് വിദഗ്ധരുടെയും ഫോറൻസിക് സയന്റിഫിക് ലബോറട്ടറി വിദഗ്ധരുടെയും പരിശോധനയ്ക്കു ശേഷമാണ് വെടിയുണ്ട ഫയറിംഗ്സ്റ്റേഷനിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്. അജിത്തിന്റെ വീട്ടിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വെടിയുണ്ട കണ്ടത്. 15 ന് വീട്ടുകാർ ആശുപത്രിയിലായിരുന്നു.
17 ന് വീട്ടിലെത്തിയപ്പോഴാണ് രണ്ടാം നിലയിലെ മുറിയുടെ ജനൽ ചില്ല് പൊട്ടി തകർന്നതറിയുന്നത് ചില്ല് പൊട്ടിയ മുറിയിൽ വെടിയുണ്ട കണ്ടെത്തിയിരുന്നു.തുടർന്നാണ് മലയിൻകീഴ് പൊലീസിൽ വിവരമറിയിക്കുന്നത്.മൂക്കുന്നിമലയിൽ സൈന്യത്തിന്റെ ഫയറിംഗ് ഗ്രൗണ്ടിൽ നിന്ന് അജിത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അഞ്ചര കിലോമീറ്റർ ദൂരമുണ്ട്.

ഇത്രയും ദൂരെയുള്ള വീടിന്റെ ജനൽ ചില്ല് തകർക്കാൻ ഫയറിംഗ് സ്റ്റേഷനിൽ നിന്നുള്ള വെടിയുണ്ടയ്ക്ക് സാധിക്കില്ലെന്നും മൂന്ന് കിലോമീറ്റർ മാത്രമാണ് ഇവിടുന്നുള്ള വെടിയുണ്ടകളുടെ മൂവിംഗ് കപ്പാസിറ്റിയെന്നുമാണ് സൈനീക ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.എന്നാൽ ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയിൽ വെടിയുണ്ട തറച്ച വീടും ഫയറിംഗ് സ്റ്റേഷനുമായി ആകാശമാർഗ്ഗം രണ്ടര കിലോമീറ്റർ മാത്രമാണെന്ന് കണ്ടെത്തി.തുടർന്ന് മിലിട്ടറി ഉദ്യോഗസ്ഥരെത്തി വെടിയുണ്ട പരിശോധിച്ച് അത് സൈന്യത്തിന്റേതെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications