എരുമക്കുഴിയിലെ മാലിന്യക്കൂമ്പാരം പൂങ്കാവനമായി മാറി, തിരുവനന്തപുരം നഗരസഭയ്ക്ക് കയ്യടി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് എരുമക്കുഴിക്ക് ശാപമോക്ഷം. തിരുവനന്തപുരം നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയില്‍ പരിമളം വിതറുന്ന സന്‍മതിയെന്ന പൂങ്കാവനമായി എരുമക്കുഴി മാറി. ചൊവ്വാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ളാന്റ് അടച്ചുപൂട്ടിയ ശേഷം എരുമക്കുഴിയിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. മേയ് 15നാണ് ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്തു തുടങ്ങിയത്.
Recommended Video

13 ലക്ഷം രൂപ മാലിന്യം നീക്കം ചെയ്യാന്‍ ചെലവായി. നഗരസഭയുടെ നേതൃത്വത്തില്‍ അജൈവ മാലിന്യം വേര്‍തിരിച്ച് വൃത്തിയാക്കി കിലോയ്ക്ക് പത്തു രൂപ നിരക്കില്‍ ക്ളീന്‍ കേരള കമ്പനിക്ക് നല്‍കി. ജൈവമാലിന്യങ്ങള്‍ കൃഷി ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. വിധതരം ഇലച്ചെടികള്‍, പൂച്ചെടികള്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, വിളക്കുകള്‍, വാട്ടര്‍ ഫൗണ്ടന്‍, ഇന്‍സ്റ്റലേഷന്‍, കല്‍ഇരിപ്പിടങ്ങള്‍, ഇന്റര്‍ലോക്ക് നടപ്പാത എന്നിവയാണ് സന്‍മതി പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്ക് നിര്‍മാണത്തിന് 35 ലക്ഷം രൂപ ചെലവായി.

സന്‍മതി പാര്‍ക്കിനെ വനിതാ സൗഹൃദ പാര്‍ക്കായി മാറ്റുന്നതിനുള്ള നടപടി നഗരസഭ സ്വീകരിക്കും. മുലയൂട്ടല്‍ കേന്ദ്രം, സ്ത്രീ സൗഹൃദ ടോയിലറ്റുകള്‍ എന്നിവ നിര്‍മിക്കും. സന്ദര്‍ശകര്‍ക്കായി രാവിലെ മുതല്‍ രാത്രി വരെ പാര്‍ക്ക് തുറന്നുകൊടുക്കാനാണ് നഗരസഭയുടെ തീരുമാനം. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നഗരസഭയെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു: '' തിരുവനന്തപുരം നഗരത്തിന്റെ മാറ്റത്തിന്റെ പ്രതീകമാണ് എരുമക്കുഴിയിൽ ഇന്ന് ഉദ്ഘാടനം ചെയ്ത സന്മതി ഉദ്യാനം. മാലിന്യ സംസ്കരണത്തിന്റെയും, മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന്റെയും കേന്ദ്രമായിരുന്ന സ്ഥലം ഇന്ന് പൂന്തോട്ടമായി മാറിയിരിക്കുന്നു. നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാണ് ഈ മാലിന്യകേന്ദ്രത്തെ ഇത്തരത്തിൽ മാറ്റിയെടുത്തത്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത തിരുവനന്തപുരം നഗരസഭ ഭരണസമിതിക്ക് അഭിനന്ദനങ്ങൾ''.












Click it and Unblock the Notifications