തലസ്ഥാനത്ത് ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം 10ന്
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തും. ഒക്ടോബർ 10ന് രാവിലെ പത്ത് മണിക്കാണ് പരിപാടി. ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷയായുള്ള ജില്ലാ അവലോകന സമിതി നടത്തിയ വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.
Recommended Video

മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ ഹരിതകർമ്മസേന വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന പ്രവർത്തനം, യൂസർഫീ ശേഖരണം, ഉറവിടത്തിലും പൊതുസംവിധാനത്തിലും ജൈവമാലിന്യ സംസ്‌കരണ രീതി, അജൈവമാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ബ്ലോക്ക്തലത്തിൽ ഇതിനായി ഒരുക്കിയിട്ടുള്ള ലിങ്കേജ്, ക്ലീൻകേരള കമ്പനിയുടെ ഇടപെടൽ, പൊതുശുചിമുറി സംവിധാനങ്ങൾ പൊതുനിരത്തുകളിലെ മാലിന്യവും മാലിന്യക്കൂമ്പാരവും ഒഴിവാക്കൽ, ജലാശയങ്ങളുടെ വൃത്തി, ഖരദ്രവമാലിന്യ പരിപാലന നിയമം നടപ്പാക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നടപടി, ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കൽ എന്നിവയിലെ മികവാണ് അവലോകന സമിതി പരിശോധിച്ചത്.

ശുചിത്വപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് അതത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ചടങ്ങുകൾ നടക്കും. ജനപ്രതിനിധികൾ, ഹരിതകേരളം, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ജില്ലയുടെ ആരോഗ്യ മേഖലയ്ക്കു കരുത്തായി 12 കുടുംബാരോഗ്യ കേന്ദ്രങ്ങൾകൂടി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയ്ക്കു സമർപ്പിച്ചിരുന്നു.
ആർദ്രം പദ്ധതിയുടെ ഭാഗമായാണു 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. പൊതു ആരോഗ്യ സേവനങ്ങൾക്കു പുറമേ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാണ് ഇത്. വട്ടിയൂർക്കാവ്, ജഗതി, കീഴാറ്റിങ്ങൽ, കാട്ടാക്കട, കള്ളിക്കാട് ഓൾഡ് (വീരണകാവ്), പനവൂർ, ആനാകുടി, പുളിമാത്ത്, തൊളിക്കോട്, മടവൂർ, കള്ളിക്കാട് ന്യൂ (നെയ്യാർ ഡാം), ഇടവ എന്നിവിടങ്ങളിലാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ.












Click it and Unblock the Notifications