മാലിന്യനിക്ഷേപം തടയാൻ ശ്രമിച്ച, നഗരസഭാ തൊഴിലാളികൾക്ക് നേരെ വീണ്ടും ആക്രമണം
തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരെ തടയുന്നതിനിടെ നഗരസഭാ തൊഴിലാളികൾക്ക് നേരെ വീണ്ടും ആക്രമം. ബുധനാഴ്ച രാത്രി ജഗതി ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പേരെയാണ് നഗരസഭാ ഗാരേജിൽകയറി ക്രൂരമായി മർദ്ദിച്ചത്. രണ്ട് ദിവസം മുമ്പ് ഫോർട്ട് പൊലീസ്റ്റേഷന് സമീപവും സമാനമായ സംഭവം ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി അനധികൃതമായി ജഗതിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ച വാഹനം പിടിച്ചെടുത്തതിനെ തുടർന്നാണ് ഒരു സംഘം ഫോർട്ട് ഗാരേജിൽ അതിക്രമിച്ചു കയറി തൊഴിലാളികളെ മർദ്ദിച്ചവശരാക്കിയത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന റിനുമോഹൻ, രതീഷ്. രാഹുൾ എന്നിവരാണ് ഹെൽത്ത് സ്‌ക്വാഡിന്റെ സഹായത്തോടെ ആട്ടോ പിടിച്ചെടുത്തത്. പിന്നാലെയാണ് ആക്രമണം ഉണ്ടായത്.പരിക്കേറ്റതിനെ തുടർന്ന് മൂവരും ജനറൽ ഹോസ്പിറ്റലിൽ ചികിത്സതേടി പോയെങ്കിലും ഗുണ്ടകൾ പിന്തുടർന്നെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

പിന്നീട് ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ചൊവ്വാഴ്ച പുലർച്ച അമ്പലത്തറിയിൽ മാലിന്യം നിക്ഷേപിച്ചവരെ തടഞ്ഞതിന് ഫോർട്ട് പൊലീസ് സ്റ്റേഷനു സമീപത്തു വച്ച് ക്രൂരമർദനത്തിനിരയായ മൊയ്തീനും ജയകുമാറും ചികിത്സയിലാണ്.നഗരസഭാ തൊഴിലാളികൾക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയവർക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് മേയർ വി.കെ.പ്രശാന്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകി.












Click it and Unblock the Notifications