ജയമോഹന്‍ തമ്പി വധം: 10 ദിവസം നിര്‍ത്താതെ കുടി, 4 ദിവസം ഭക്ഷണമില്ല, ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചു!!
തിരുവനന്തപുരം: മുന്‍ ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പിയുടെ മരണത്തില്‍ വീണ്ടും കണ്ടെത്തലുകള്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളാണ് ഉള്ളത്. മൂക്കിനും തലയ്ക്കും നെറ്റിയിലുമേറ്റ ക്ഷതങ്ങളാണ് മരണകാരണമെന്ന് വ്യക്തമായിരിക്കുകയാണ്. മകന്‍ അശ്വിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഇക്കാരണങ്ങളാണെന്ന് പോലീസും പറയുന്നു. ഇവര്‍ ദിവസങ്ങളായി കടുത്ത മദ്യപാനത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ കൊലാതകത്തിലേക്ക് നയിക്കാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കൊലപാതകം തന്നെ
ജയമോഹന്‍ തമ്പിയുടേത് കൊലപാതകം തന്നെയാണ് പോലീസ് തെളിയിച്ചിരിക്കുകയാണ്. മര്‍ദനത്തെ തുടര്‍ന്ന് മൂക്കിനും തലയ്ക്കും നെറ്റിയിലും ക്ഷതവും മുറിവുകളുമേറ്റിരുന്നു. ഇതാണ് മരണകാരണമായത്. മൂത്തമകന്‍ അശ്വിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് പരിക്കുകളുണ്ടായത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ അശ്വിന്‍ ജയമോഹന്‍ തമ്പിയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയായിരുന്നു. മൂക്കിന്റെ എല്ലിനേറ്റ പരിക്ക്, ഇടിയില്‍ തലയ്‌ക്കേറ്റ ക്ഷതം, വാതില്‍ പടിയില്‍ നെറ്റി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ മുറിവ് എന്നിവയാണ് മരത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് 28ന് ശേഷം.....
ലോക്ഡൗണില്‍ ഇളവ് വന്ന് മദ്യശാലകള്‍ തുറന്ന ശേഷം ഇവര്‍ കടുത്ത മദ്യപാനത്തിലായിരുന്നു. പത്ത് ദിവസത്തോളമാണ് ഇവര്‍ നിര്‍ത്താതെ മദ്യപിച്ചത്. ഇതില്‍ തന്നെ അവസാന നാല് ദിവസം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് അശ്വിന്റെ മൊഴി. അശ്വിന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായതോടെ ഇടയ്ക്ക് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മടങ്ങിയെത്തിയ ശേഷം മദ്യപാനം തന്നെയായിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായതോടെ ഇയാളെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു.
എല്ലാവരും പിണങ്ങി പോയി
അശ്വിന്‍ പ്രശ്‌നക്കാരനായത് കൊണ്ട് വീട്ടില്‍ ആരും നിന്നിരുന്നില്ല. ഇളയ സഹോദരന്‍ അടക്കമുള്ളവര്‍ ഈ വീട്ടിലേക്ക് വരാതെയായിരുന്നു. ജയമോഹന്‍ തമ്പിയുമായി തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടാകുമ്പോള്‍ അശ്വിന്‍ സഹോദരനെയും ബന്ധുക്കളെയും വിളിച്ച് പറയാറുണ്ട്. തമ്പിയെ ഇടിച്ചിട്ട ആ ദിവസം ഇക്കാര്യം സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ സ്ഥിരം പരാതിയാണെന്ന് കണ്ട് നീ തന്നെ തീര്‍ത്തോ എന്നായിരുന്നു സഹോദരന്‍ ആഷിക് മോഹന്‍ പറഞ്ഞത്. ഇയാള്‍ തിരിച്ച് വിളിച്ചപ്പോഴേക്കും അശ്വിന്റെ മൊബൈല്‍ സ്വിച്ച് ഓഫായിരുന്നു.
അയല്‍വാസികള്‍ പറയുന്നത്
ജയമോഹന്‍ തമ്പിയും അശ്വിനും തമ്മില്‍ മദ്യപിച്ച് നിരന്തരം വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സമീപവാസികളായ ചിലരാണ് ഇവര്‍ക്ക് മദ്യം വാങ്ങി നല്‍കിയിരുന്നത്. ചില സുഹൃത്തുക്കളും ഇ വര്‍ക്കൊപ്പം മദ്യപിക്കാന്‍ ഇവിടെ എത്താറുണ്ടായിരുന്നു. മദ്യപാനം കാരണമാണ് അശ്വിന് വിദേശത്തുള്ള ജോലി നഷ്ടമായത്. നാല് മാസം മുമ്പ് ഇയാള്‍ കുവൈത്തില്‍ നിന്ന് എത്തുകയായിരുന്നു. ഇയാളുടെ ഭാര്യയും അമിത മദ്യപാനം കാരണം താമസം മാറ്റിയിരുന്നു.
ആംബുലന്‍സ് വിളിക്കാന്‍ നോക്കി...
ജയമോഹന്‍ തമ്പിയെ മര്‍ദിച്ചതിന് ശേഷം അശ്വിന്‍ വീണ്ടും മദ്യം വാങ്ങി വന്ന് വീട്ടിലിരുന്ന് കുടിച്ചിരുന്നു. വൈകീട്ട് അല്‍പ്പം ബോധം വന്നപ്പോള്‍ അടുത്ത വീട്ടില്‍ പോയി ആംബുലന്‍സ് വിളിക്കാന്‍ സഹായം തേടി. എന്നാല്‍ മദ്യലഹരിയില്‍ വന്ന അശ്വിന്റെ വാക്കുകള്‍ ആരും മുഖവിലയ്‌ക്കെടുത്തില്ല. ജയമോഹന്‍ തമ്പിയുടെ ഭാര്യ രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ജയമോഹന്‍ തമ്പിയുടെ എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുമെല്ലാം ഉപയോഗിച്ചിരുന്നതും അശ്വിനായിരുന്നു. പോലീസ് എത്തുമ്പോഴും കുടിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു അശ്വിന്‍.
സംഭവിച്ചത് ഇങ്ങനെ
ശനിയാഴ്ച്ച പകല്‍ മദ്യം വാങ്ങാന്‍ ജയമോഹന്‍ പണം ആവശ്യപ്പെട്ടു. അശ്വിന്‍ 500 രൂപ നല്‍കി. വാങ്ങിയ മദ്യത്തില്‍ നിന്ന് കുറച്ച് മാത്രമേ അശ്വിന്‍ അച്ഛന് നല്‍കിയുള്ളു. ഇതോടെ വീണ്ടും മദ്യം വാങ്ങാന്‍ എടിഎം കാര്‍ഡ് നല്‍കണമെന്ന് ജയമോഹന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ അശ്വിന്‍ ജയമോഹന്റെ മൂക്കിനിടിച്ചു. ഇതോടെ മൂക്കിന്റെ എല്ല് പൊട്ടി. തുടര്‍ന്ന് ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി തലയുടെ ഇടത് ഭാഗത്ത് മര്‍ദിച്ചു. ഇതിനിടയിലാണ് വാതില്‍പ്പടിയില്‍ തട്ടി തമ്പിയുടെ നെറ്റി ആഴത്തില്‍ മുറിഞ്ഞത്. താഴെ വീണ തമ്പിയെ സിറ്റൗട്ടില്‍ നിന്ന് വലിച്ചിഴച്ച് ഹാളില്‍ കൊണ്ടുവന്ന് കിടത്തിയ ശേഷം അശ്വിന്‍ മദ്യപാനം തുടരുകയായിരുന്നു.
പറഞ്ഞത് കള്ളങ്ങള്‍
തുടക്കം മുതലേ കൊല മറച്ചുവെക്കാനാണ് അശ്വിന്‍ ശ്രമിച്ചത്. മദ്യപിക്കാന്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടെന്നായിരുന്നു മൊഴി. തമ്പി കൂടുതല്‍ സമയം ഉറങ്ങാറുള്ളതിനാല്‍ സംശയം തോന്നിയില്ലെന്നും മൊഴി നല്‍കി. പരിക്കിന്റെ സ്വഭാവം കാരണം വീഴ്ച്ചയില്‍ ഉണ്ടാകുന്നതല്ലെന്നും ഇടിയോ അടിയോ ഏറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. സിസിടിവി പരിശോധനയില്‍ മൂന്നാമന്‍ മദ്യപിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.