തദ്ദേശ തിരഞ്ഞെടുപ്പ്: പോൾ മാനേജർ ആപ്പ് തയ്യാറായി, വോട്ടെടുപ്പ് നടപടികൾ ഏകോപിപ്പിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജില്ലാ തലത്തിൽ ഏകോപിപ്പിക്കാൻ പോൾ മാനേജർ ആപ്പ് തയാറായി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ(എൻഐസി) തയാറാക്കിയ പോൾ മാനേജർ ആപ് വഴിയാണ് വോട്ടിങ് യന്ത്രങ്ങൾ പോളിങ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങുന്നതുമുതൽ വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ ഏൽപ്പിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ക്രോഡീകരിക്കുന്നത്.
ജില്ലയിൽ വോട്ടെടുപ്പ് ദിനമായ ഡിസംബർ എട്ടിനും തലേന്നുമാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളിൽ ബൂത്തുകളിൽനിന്നുള്ള വോട്ടിങ് ശതമാനം ഈ ആപ് വഴിയാണ് ജില്ലാ കൺട്രോൾ റൂമിൽ ലഭ്യമാകുന്നത്. മുൻകൂട്ടി തയാറാക്കിയ 21 ചോദ്യാവലികളാണ് ആപിലുള്ളത്. പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ, സെക്ടറൽ ഓഫിസർ എന്നിവരാകും ആപ് ഉപയോഗിക്കുക. ജില്ലാതല നോഡൽ ഓഫിസർമാരാണ് ഇവർ ആപിൽ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ ക്രോഡീകരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞപ്പോൾ 6,402 സ്ഥാനാർഥികളാണു ജനവിധി തേടി ജില്ലയിൽ മത്സരിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ (23 നവംബർ) വൈകിട്ട് മൂന്നിന് അവസാനിച്ചതോടെയാണ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപമായത്. ആകെ സ്ഥാനാർഥികളിൽ വനിതകളാണു കൂടുതൽ. 3,329 പേർ. 3,073 പുരുഷ സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്.
Recommended Video
ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്ക് 4,710 പേരാണു ജനവിധി തേടുന്നത്. ഇതിൽ 2,464 പേർ വനിതകളും 2,246 പേർ പുരുഷന്മാരുമാണ്. 266 വനിതകളും 257 പുരുഷന്മാരുമടക്കം 523 സ്ഥാനാർഥികളാണു ബ്ലോക്ക് പഞ്ചായത്തിൽ മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ ആകെ 97 സ്ഥാനാർഥികളിൽ 46 വനിതകളും 51 പുരുഷന്മാരുമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ 556 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. 278 വനിതകളും 278 പുരുഷന്മാരും. 274 വനിതകളും 242 പുരുഷന്മാരുമടക്കം 516 പേരാണു മുനിസിപ്പാലിറ്റികളിൽ മത്സരിക്കുന്നത്. അന്തിമ സ്ഥാനാർഥിപ്പട്ടികയായതോടെ ഓരോരുത്തർക്കുമുള്ള ചിഹ്നങ്ങളും ഇന്നലെ അനുവദിച്ചു. വരണാധികാരികളുടെ ഓഫിസുകളിലായിരുന്നു ചിഹ്നം അനുവദിക്കുന്ന നടപടികൾ നടന്നത്.












Click it and Unblock the Notifications