നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി പിടിയിൽ; ആള് ചില്ലറക്കാരനല്ല
തിരുവനന്തപുരം : തലസ്ഥാനവാസികളുടെ ഉറക്കംകെടുതി കുപ്രസിദ്ധമോഷ്ടാവ് തിരുവല്ലം ഉണ്ണി പിടിയിലായതോടെ ചുരുളഴിഞ്ഞത് നിരവധി മോഷണ പരമ്പരകൾക്ക്. കാട്ടാക്കട ,മലയിൻകീഴ്, ഉരൂട്ടമ്പലം , വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണ പരമ്പര നടത്തിയ പെരും കള്ളനാണ് വലയിലായത്. പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിൽ താമസിക്കുന്ന തിരുവല്ലം ഉണ്ണി എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്ണനെ സിറ്റി ഷാഡോപൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
കോണ്‍ഗ്രസിനെ പിളര്‍ത്തിയുണ്ടാക്കിയ കേരള കോണ്‍ഗ്രസ്... ഇപ്പോള്‍ അതിനെ പിളര്‍ത്തി മാണിയുടെ മകന്
കാട്ടാക്കടയിൽ മാത്രം രണ്ടു ദിവസത്തിനിടെ പതിനാറിടങ്ങളിൽമോഷണം നടത്തിയ വിരുതനാണ് ഉണ്ണി. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.
ചില്ലറ പൈസമുതൽ വിലയേറിയ വസ്തുക്കൾവരെയാണ് കഴിഞ്ഞ ദിവസം ഉണ്ണിയുടെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഉണ്ണി ഒളിവിൽ കഴിഞ്ഞിരുന്ന കോവളം കെഎസ് റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള മോഷണ വസ്തുക്കളും പണവും കണ്ടെടുത്തത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മോഷ്ടിച്ച സിസി ടിവി ഹാർഡ് ഡിസ്‌ക്കുകളും ഇവയിൽ ഉൾപ്പെടുന്നു. കാമറയിൽ ആളെ തിരിച്ചറിയാതിരിക്കാനാണ് സ്ഥാപനങ്ങളിലെ ഹാർഡ് ഡിസ്‌ക്കുകൾ മോഷ്ടിക്കുന്നത്.
ഒരു പ്രദേശത്ത് ഒരു ദിവസം നിരവധി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. അർദ്ധരാത്രിക്കു ശേഷം തന്റെ ഓട്ടോറിക്ഷയിൽ കവർച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രദേശത്ത് എത്തും. ഓട്ടോ സുരക്ഷിതമായി പാർക്കു ചെയ്യും. ശേഷം കമ്പിപ്പാരയുമായാണ് മോഷണത്തിനിറങ്ങുന്നത്. സിസി ടിവിയിൽ നിന്ന് രക്ഷപ്പെടുന്നതിന് ഹെൽമറ്റ് ധരിച്ചാണ് മിക്ക മോഷണങ്ങളും നടത്തുന്നത്. മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് വീണ്ടും വൻ കവർച്ചകൾക്കു തയ്യാറെടുക്കുന്നതിനിടെയാണ് ഉണ്ണിയെ ഷാഡോ പൊലീസ് പിടികൂടിയത്.