കെ റെയിൽ പ്രതിഷേധം; പൊലീസ് സംയമനം പാലിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: പൊലീസ് സമീപനം പാലിക്കണമെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകരുതെന്നും ഡിജിപി അനിൽകാന്ത്. സിൽവർലൈൻ സമരത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടിയെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലകളിലെ പൊലീസ് മേധാവികൾക്ക് ഡിജിപി ഇതു സംബന്ധിച്ച് നിർദേശം നൽകി. കോട്ടയത്തെ മാടപ്പള്ളിൽ സിൽവർലൈൻ പ്രതിഷേധത്തിൽ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത 150 പേർക്കെതിരെ പൊലീസ് ഇതിനകം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കണ്ടാലറിയാവുന്നവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിൽ സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം നടത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. സ്‌ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. തുടർന്ന് സമരക്കാരെ പൂർണമായും നീക്കിയതിന് ശേഷമാണ് കല്ലിടൽ നടത്തിയത്.

മാടപ്പള്ളി മുണ്ടുകുഴിയില്‍ സര്‍വേ കല്ലിടാന്‍ എത്തിയ സംഘത്തിനെതിരെ, നാട്ടുകാരുടെയും സമര സമിതിയുടെയും നേതൃത്വത്തില്‍ മനുഷ്യശൃംഖല തീര്‍ത്താണ് രാവിലെ മുതൽ പ്രതിഷേധം ആരംഭിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും സമരസമിതിയും ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നു.

കല്ലിടാനെത്തിയ സംഘം തിരിച്ചു പോകാൻ തയ്യാറായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഒരു കൂട്ടം സ്ത്രീകള്‍ പറഞ്ഞു. മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തിയാണ് ഇവർ ഭീഷണി മുഴക്കിയത്. പൊലീസിന് നേരെ ഗോബാക്ക് വിളികളുമായി ജനക്കൂട്ടം നിലയുറപ്പിച്ചതോടെ കല്ലുമായെത്തിയ വാഹനം തിരിച്ചുപോയിരുന്നു. കുറച്ച് സമയത്തിന് ശേഷം കനത്ത പൊലീസ് സന്നാഹവുമായി സംഘം വീണ്ടും തിരിച്ചെത്തി. കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പിരിഞ്ഞു പോകാതെ പ്രതിഷേധക്കാരും നാട്ടുകാരും ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുയര്‍ത്തി.

തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ പോലീസ് ലാത്തി വീശി. ഡി വൈ എസ് പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിന്നീട് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന സമര സമിതി നേതാക്കളായ മിനി കെ ഫിലിപ്പ്, വി.ജെ ലാലി എന്നിവരടക്കമുള്ളവരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. മാതാപിതാക്കളെ പൊലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികള്‍ പൊട്ടിക്കരഞ്ഞു. മുന്‍ എം എല്‍ എ ജോസഫ് എം പുതുശേരി അടക്കം 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ നാല് സ്ത്രീകളുമുണ്ട്.












Click it and Unblock the Notifications