തൃശൂര്‍പൂരത്തിന് ആചാരത്തികവോടെ കൊടിയിറക്കം; അടുത്തവര്‍ഷം കാണാമെന്ന വിട ചൊല്ലലോടെ തൃശൂരിനു പുതിയ പൂരക്കലണ്ടറായി...
തൃശൂര്‍: തൃശൂര്‍പൂരത്തിന് ആചാരത്തികവോടെ കൊടിയിറക്കം. പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുടെ തിടമ്പുമായി ചന്ദ്രശേഖരനും ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ നിലപാടുതറയില്‍വന്ന് തുമ്പിക്കൈയുയര്‍ത്തിയതോടെ തട്ടകങ്ങള്‍ക്കു നിര്‍വൃതി. അടുത്തവര്‍ഷം കാണാമെന്ന വിട ചൊല്ലലോടെ തൃശൂരിനു പുതിയ പൂരക്കലണ്ടറായി. അടുത്ത പൂരംമേയ് രണ്ടിനാണ്.
പോസ്റ്റല്‍ വോട്ട്: കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പൊലിസുകാരെ സര്‍വിസില്‍ നിന്നും പുറത്താക്കും, കടുത്ത നടപടിക്കൊരുങ്ങി ഡിജിപി
ഒന്നരദിവസം പൂരം പെയ്‌തിറങ്ങിയശേഷം ഇന്നലെ സന്ധ്യയ്‌ക്ക് ക്ഷേത്രങ്ങളില്‍ ഭഗവതിമാരെ തൃപുടമേളത്തോടെ വരവേറ്റ് കൊടിയിറക്കി. ഒട്ടനവധി പ്രതിബന്ധങ്ങളെ മറികടന്നാണ് ഇക്കുറി തൃശൂര്‍ പൂരം നിറ ചരിത്രമായത്. വെടിക്കെട്ടില്‍ ഓലപ്പടക്കം മാലയായി കൂട്ടിക്കെട്ടുന്നതടക്കം ചെറിയ വിഷയത്തില്‍ പോലും സുപ്രീംകോടതിയുടെ സഹായം തേടേണ്ടിവന്നു.

വീട്ടമ്മമാരുൾപ്പെടെ വൻ ജനാവലി
ഏഷ്യയിലെ വലിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരംവിളംബരത്തിനു എഴുന്നള്ളിക്കാനും തുടക്കത്തില്‍ തടസമുണ്ടായി. ഒഴുകിയെത്തി പൂരത്തിനു പിന്തുണയേകിയ വന്‍ ജനാവലിയിലൂടെയാണ് പൂരാവേശം നാടു തിരികെ പിടിച്ചത്. വീട്ടമ്മമാരുള്‍പ്പെടെ വന്‍ജനാവലിയാണ് തേക്കിന്‍കാട്ടിലേക്ക് ഇന്നലെ ഒഴുകിയെത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് പാണ്ടിമേളം സമാപിച്ച ശേഷം ശ്രീമൂലസ്‌ഥാനത്തെത്തി ആദ്യം പാറമേക്കാവ് ഭഗവതി തെക്കോട്ടു തിരിഞ്ഞുനിന്നു.

ആചാരവെടി ഉയര്‍ന്നു...
വടക്കുന്നാഥനെ വണങ്ങിയെത്തിയ തിരുവമ്പാടി ഭഗവതി അഭിമുഖം നിന്നു. തുടര്‍ന്നായിരുന്നു ദേവസോദരിമാരുടെ ഉപചാരം ചൊല്ലല്‍. ശ്രീമൂലസ്‌ഥാനത്ത് ആചാരവെടി ഉയര്‍ന്നതോടെ ചടങ്ങുകള്‍ക്ക് സമാപനമായി. രാവിലെ ഏഴരയോടെ 15 ആനകളുമായി പാറമേക്കാവ് ഭഗവതി മണികണ്‌ഠനാലില്‍നിന്ന് എഴുന്നള്ളി. കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍ തിടമ്പേറ്റി. പെരുവനം കുട്ടന്‍മാരാരുടെയും സംഘത്തിന്റെയും ചെണ്ടക്കോല്‍ വിസ്‌മയം പതിനായിരങ്ങളെ ത്രസിപ്പിച്ചു.

താള മേളം
ചെമ്പടയില്‍ തുടങ്ങിയ മേളം ശ്രീമൂലസ്‌ഥാനത്തെത്തി കൂട്ടിത്തട്ടി. കൈകള്‍ വായുവില്‍ ചുഴറ്റിയെറിഞ്ഞ് മേളത്തിനൊപ്പം ആസ്വാദകര്‍ ഇളകിയാടി. ചെണ്ടക്കോലില്‍ ജനമനസുകള്‍ ആവാഹിച്ച് കുട്ടന്‍മാരാര്‍ കൂട്ടിപ്പെരുക്കി. ഇടതുകോലുയര്‍ത്തി തീരുകലാശത്തിനു മേളപ്രമാണി സന്ദേശം നല്‍കിയപ്പോഴേക്കും എല്ലായിടത്തും ഉത്സാഹം അണപൊട്ടി. നായ്‌ക്കനാലില്‍നിന്ന് തിരുവമ്പാടി ഭഗവതി രാവിലെ എട്ടരയോടെ 15 ആനപ്പുറത്ത് എഴുന്നള്ളി. കൊമ്പന്‍ ചന്ദ്രശേഖരനായിരുന്നു കോലമേന്തിയത്.

കൊടും ചൂട് അവഗണിച്ച് ജനം
കിഴക്കൂട്ട് അനിയന്‍മാരാര്‍ മേളത്തിന്റെ രസച്ചരടു വലിച്ചുമുറുക്കി. കൂടിനിന്നവരൊക്കെ സംഘനൃത്തത്തിലെന്ന പോലെ കൂടെച്ചേര്‍ന്നു. കൊടുംചൂടില്‍ വിയര്‍ത്തൊലിച്ചിട്ടും അതവഗണിച്ച് ജനം ഉയരെയുയരെ കൈകളുയര്‍ത്തി. ഇരുവിഭാഗവും ഇന്നലെ തട്ടകക്കാരായ വീട്ടമ്മമാര്‍ക്ക് കുടമാറ്റം വീണ്ടും കാണാനുള്ള അവസരമൊരുക്കി. പിന്നീടു വെടിക്കെട്ടുമുണ്ടായി. കുഴിമിന്നികള്‍ തുരുതുരാ മാനത്തു ചിറകടിച്ചപ്പോള്‍ ഒന്നു കൂടി നഗരം വിറകൊണ്ടു. 3000 പോലീസുകാരുടെ സേവനത്തിലൂടെ കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. സുരക്ഷാഭീഷണിയുടെ പേരില്‍ നാട്ടുകാരും കടുത്ത നിയന്ത്രണത്തിലായി.

കർശന സുരക്ഷ
സുരക്ഷാഭീഷണിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ ജനം വലഞ്ഞു. പോലീസ് പഴുതടച്ച സുരക്ഷയൊരുക്കിയത് ആശ്വാസമായെങ്കിലും പലപ്പോഴും ജനങ്ങളെ ആട്ടിയോടിച്ചു. നഗരത്തിനടുത്ത റോഡുകളില്‍ കൂടി ഇരുചക്രവാഹനങ്ങള്‍ കടത്താന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ബാരിക്കേഡുകളും വടങ്ങളും വലിച്ചുകെട്ടിയിട്ടും സാധാരണക്കാര്‍ ക്ഷമയോടെ പൂരത്തിരക്കില്‍ അലിഞ്ഞുനിന്നു. രാത്രിപൂരത്തിന്നെത്തിയ ജനങ്ങള്‍ പോലീസ് നിരോധനത്തില്‍ വീര്‍പ്പുമുട്ടി; വെടിക്കെട്ട് ആസ്വദിക്കാനാകാതെ ആകാശത്തു വിടരുന്ന തീക്കൂടുകള്‍ മാത്രം കണ്ടു മടങ്ങേണ്ടിവന്നു. സ്വരാജ് റൗണ്ടില്‍ നടക്കുന്ന പൂരങ്ങള്‍ കാണാന്‍പോലും ജനത്തെ അനുവദിക്കാതെ നിയന്ത്രണമേര്‍പ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കി. അതേസമയം പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയതെന്ന് ഏവരും സമ്മതിക്കുന്നു. ഇതല്ലാതെ മറ്റുവഴിയുണ്ടായിരുന്നില്ലെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

നിയന്ത്രങ്ങൾ
പൂരം സംഘാടകരായ പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളോടു പോലും ആലോചിക്കാതെയാണ് പല നിയന്ത്രണങ്ങളും കൊണ്ടുവന്നതെന്നു പറയുന്നു. ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചു. തൃശൂരുകാരായ ഉന്നത ഉദ്യോഗസ്‌ഥര്‍ പോലീസില്‍ ഇല്ലാതിരുന്നതും തലവേദന ഇരട്ടിയാക്കി. 3500 ല്‍പരം പോലീസുകാരെയായിരുന്നു നിയോഗിച്ചത്. സാധാരണ പൂരം സംഘാടകരുടെ വാഹനങ്ങള്‍ അനുവദിക്കാറുണ്ടെങ്കിലും ഇത്തവണ സ്വരാജ് റൗണ്ടിലേക്ക് ഒരു വാഹനങ്ങളും കടത്തിവിട്ടില്ല.

പൂരം ഒരുക്കങ്ങൾ വൈകി
പൂരവുമായി ബന്ധപ്പെട്ട് പട്ടയും, അലങ്കാര സാമഗ്രികളും മറ്റുമായി വന്നിരുന്ന വാഹനങ്ങളും ചെണ്ടക്കാരുമായി വന്നിരുന്ന കാറുകളും ഇരുചക്രവാഹനങ്ങള്‍ പോലും നഗരതിര്‍ത്തിയില്‍ തടഞ്ഞിടുന്ന സ്‌ഥിതിയായി. സംഘാടകര്‍ ദേവസ്വം ഓഫീസുകളില്‍ നിന്ന് നേരിട്ട് എത്തിയാണ് അവരെയെല്ലാം കൊണ്ടുവന്നത്. അതേസമയം പൂരത്തിനു നഗരത്തിലെത്താനെന്ന പേരില്‍ വാഹനപാസുകള്‍ പോലീസ് വിതരണം ചെയ്‌തിരുന്നു. അതടക്കം അനുവദിച്ചില്ല. പൂരം ഒരുക്കങ്ങള്‍ വൈകുന്നതിന് നിയന്ത്രണങ്ങള്‍ കാരണമാക്കിയെന്ന പരാതിയുമുണ്ട്. വെടിക്കെട്ടിന് സ്വരാജ് റൗണ്ടില്‍ നിന്നും ജനങ്ങളെ പൂര്‍ണമായി ഒഴിവാക്കാനുള്ള തീരുമാനവും അനുചിതമായെന്ന് പലരും പരാതിപ്പെട്ടു.

രാത്രി എഴുന്നെള്ളിപ്പ് സംഘാടകരും കുറച്ചുപേരും മാത്രം
പാറമേക്കാവ് തിരുവമ്പാടി രാത്രിപൂരങ്ങള്‍ സ്വരാജ് റൗണ്ട് വഴിയാണ് എഴുന്നെള്ളിക്കുന്നത്. ഈ സമയം റൗണ്ടിലേക്കുള്ള എല്ലാ പ്രവേശനമാര്‍ഗങ്ങളും പോലീസ് അടച്ചുകെട്ടി. രാത്രി എഴുന്നെള്ളിപ്പ് സംഘാടകരും കുറച്ചുപേരെയും വെച്ചു നടത്തേണ്ടിവന്നു. കഴിഞ്ഞവര്‍ഷം എഴുന്നെള്ളിപ്പ് കഴിഞ്ഞായിരുന്നു വെടിക്കെട്ടിനു സ്വരാജ് റൗണ്ടില്‍ നിന്നും ജനങ്ങളെ ഒഴിവാക്കിയത്. ഇത്തവണ പൂരത്തിന് തന്നെ ആളെ ഒഴിവാക്കി പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. പോലീസ് നേരത്തെ പ്രഖ്യാപിച്ചതുപോലെ ബിനിടൂറിസ്റ്റ് ഹോം മുതല്‍ പടിഞ്ഞാറെ പ്രദക്ഷിണവഴിയിലും തെക്കേ പ്രദിക്ഷിണ വഴിയില്‍ എം.ഒ റോഡ് ജംഗ്‌ഷന്‍ വരേയും ജനങ്ങളെ ഒഴിവാക്കി. ഈ ഭാഗത്ത് കെട്ടിടങ്ങളിലും ജനങ്ങളെ അനുവദിച്ചില്ല.
Recommended Video

വെടിക്കെട്ട് വൈകി
തിരുവമ്പാടി വെടിക്കെട്ട് പൂര്‍ത്തിയായശേഷം പാറമേക്കാവിന്റെ വെടിക്കെട്ടിന് തീകൊളുത്തേണ്ടതായിരുന്നുവെങ്കിലും മണികണ്‌ഠനാല്‍ ജംഗ്‌ഷനിലെ കോര്‍പ്പറേഷന്‍ വക ബെല്‍മൗത്ത് ബില്‍ഡിംഗില്‍ കയറി നിന്നവരെ ഒഴിവാക്കിയേ പാറമേക്കാവിന് തീകൊളുത്താന്‍ അനുമതി നല്‍കാനാകൂ എന്ന നിലപാട് പോലീസ് കമ്മീഷ്‌ണര്‍ എടുത്തു. മുഴുവന്‍ ആളുകളേയും കെട്ടിടത്തില്‍ നിന്നും ഇറക്കിവിട്ടശേഷമാണ് അനുമതി നല്‍കിയത്. വെടിക്കെട്ട് വൈകാനും ഇത് കാരണമായി. കാത്തുനിന്ന സ്‌ത്രീകളുള്‍പ്പെടെ വലഞ്ഞു. അതേസമയം അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കിയുള്ള പോലീസ് നടപടി പ്രശംസയും പിടിച്ചുപറ്റി. തലകറങ്ങി വീണ നിരവധി പേരെ പോലീസ് ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ചു. പൂര്‍ണ മദ്യനിരോധനവും ഫലം കണ്ടു. പിടിച്ചുപറി, മാലപൊട്ടിക്കല്‍, സ്‌ത്രീകളെ ശല്യംചെയ്യല്‍ തുടങ്ങി ഒരനിഷ്‌ടസംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications