മഹാപ്രളയം കഴിഞ്ഞ് ദിവസങ്ങളായിട്ടും ഉണരാതെ ചാലക്കുടി ചന്ത
തൃശൂര്‍: ചാലക്കുടിച്ചന്ത ഇനിയും ഉണര്‍ന്നിട്ടില്ല. ചന്തദിവസമായ ചൊവ്വാഴ്ചയിലും കാര്യമായ കച്ചവടം നടന്നില്ല. മഴവെള്ള കെടുതിയില്‍ നാശം സംഭവിച്ച വ്യാപാര സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. പച്ചക്കറി ചന്തയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കച്ചവടം നടക്കുന്നത്. നേന്ദ്രക്കായയുടെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 30രൂപക്കായാണ് ചൊവ്വാഴ്ച കായ വില്പന നടന്നത്. രണ്ട് ദിവസം മുമ്പ് വരെ 25രൂപയ്ക്ക് വിറ്റിരുന്ന കറിക്കായ ചൊവ്വാഴ്ച വിറ്റത് 15രൂപയക്കാണ്. വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
ബി.എസ്.എഫിന്റേയും പോലീസ് അക്കാദമിയുടേയും സഹായത്തോടെ മാര്‍ക്കറ്റില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ഒരു പരിധിവരെ നടത്തിയിട്ടുണ്ടെങ്കിലും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടത്തെ ചന്തദിനങ്ങള്‍. എന്നാല്‍ ഇന്നലെ നടന്ന ചന്ത നിര്‍ജ്ജീവമായത് വ്യാപരികളെ നിരാശരാക്കിയിരിക്കുകയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് വച്ചിട്ടുണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങാനെത്തുന്നുവരുടെ എണ്ണത്തില്‍ വളരെ കുറവാണ് അനുഭവപ്പെടുന്നത്. അതേ സമയം വ്യാപാര സ്ഥാപനങ്ങളില്‍ ഉത്പന്നങ്ങള്‍ പൂര്‍ണ്ണായും എത്തിചേര്‍ന്നിട്ടില്ല.
അരി വിപണിയില്‍ ചാലക്കുടി പണ്ടേ പ്രസിദ്ധമാണ്. മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാന അരി ഗോഡൗണെല്ലാം പൂര്‍ണ്ണമായും നശിച്ചു. അരിയുടെ കൂടുതല്‍ സ്റ്റോക്ക് ഇതുവരേയും എത്തി ചേര്‍ന്നിട്ടില്ല. അതുപോലെ തന്നെ പഞ്ചസാര, പലവ്യഞ്ജനങ്ങള്‍ എന്നിവയും എത്തിചേരാനുണ്ട്. ഇതെല്ലാം എത്തിചേര്‍ന്നാലേ മാര്‍ക്കറ്റ് സജ്ജീവമാകൂ. മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പച്ചക്കറി കടകള്‍ അടക്കമുള്ള ചെറുകിട കടകളും സജീവമായിട്ടില്ല. ഹോട്ടലുകളുടെ പ്രവര്‍ത്തനവും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. വെള്ളം ലഭിക്കാത്തതാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. മത്സ്യ-മാംസ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തേയും വെള്ളം ലഭിക്കാത്തത് കാര്യമായി ബാധിക്കുന്നുണ്ട്. പച്ചക്കറികള്‍ക്ക് മുടക്ക് മുതല്‍ പോലും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റ് കൂടുതല്‍ സജ്ജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.