കോൺഗ്രസിന് തിരിച്ചടി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ ചേർന്നു
കൽപറ്റ; ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി വയനാട് ഡി സി സി ജനറൽ സെക്രട്ടറി ബി ജെ പിയിൽ ചേർന്നു. പിഎം സുധാകരനാണ് പാർട്ടി വിട്ടത്. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് താൻ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേരുന്നതെന്ന് സുധാകരൻ പറഞ്ഞു.
.
'40 ലേറെ വർഷക്കാലമായി കോൺഹ്രസിൽ പ്രവർത്തിച്ചയാളാണ് ഞാൻ. താൻ ഉൾപ്പെടെ വയനാട്ടിലെ പല നേതാക്കൾക്കും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന് ഒരു കൈ കൊടുക്കാൻ വെയിലത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരികയെന്നത് ജില്ലാ നേതാക്കളെ സംബന്ധിച്ച് രാഷ്ട്രീയമായി വലിയ ഗതികേടാണ് . ഒരിക്കലും അദ്ദേഹത്തോട് സംസാരിക്കാൻ പോലും അവസരം ലഭിക്കാറില്ല. സാധാരണക്കാരനുമായി രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ കഴിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ പോരായ്മാണ്.

അഞ്ച് വർഷം കൊണ്ട് രാഹുൽ ഗാന്ധിയുടെ കൈയ്യൊപ്പം പതിഞ്ഞൊരു പ്രൊജക്ട് വയനാടിന് വേണ്ടി അവതരിപ്പിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ ആൾക്കാരെ ചേർത്ത് പിടിക്കാൻ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അങ്ങനെയൊരാൾക്ക് എത്രമാത്രം ഇനി നമ്മളെ സഹായിക്കാൻ സാധിക്കും. ഇനിയും അദ്ദേഹത്തിന് അഞ്ച് വർഷം കൊടുത്താൽ കോൺഗ്രസ് വയനാട്ടിൽ നശിച്ച് പോകും. ലോക്സഭ തിരഞ്ഞെടുപ്പ് ഈ 26 നാണ്. അതിന് മുൻപ് രാഹുൽ ഗാന്ധി പ്രഖ്യാപിക്കേണ്ടത് അദ്ദേഹം അമേഠിയിൽ മത്സരിക്കുമോയെന്നതാണ്. അത് ഇന്ത്യയിലെ ജനങ്ങളോട് പറയാനുള്ള ബാധ്യത രാഹുലിനുണ്ട്. ഈ കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബി ജെ പി. നരേന്ദ്ര മോദിയുടെ വികസനം വയനാട്ടിലുമെത്താൻ കെ സുരേന്ദ്രൻ വിജയിക്കണം', പിഎം സുധാകരൻ പറഞ്ഞു. നേതൃത്വ നിരയിൽ തന്നെയുള്ള വളരെയധികം ആളുകൾ ഇനി വരും ദിവസങ്ങളിൽ കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേരുമെന്നും സുധാകരൻ പറഞ്ഞു.
റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എൻജിനീയർ പ്രജീഷ് എന്നിവരും ബി ജെ പിയിൽ ചേർന്നു. വയനാട് ജില്ലാ പ്രഭാരി ടി പി ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ തുടങ്ങിയ നേതാക്കൾ ചേർന്നാണ് മൂവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.












Click it and Unblock the Notifications