ആദിവാസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: മരണത്തിനുത്തരവാദി ശല്യക്കാരനായ യുവാവെന്ന് ആക്ഷന്‍കമ്മിറ്റി; കേസ് എസ് എം എസിന് വിടണം
കല്‍പ്പറ്റ: ആദിവാസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന ആരോപണവുമായി ആക്ഷന്‍കമ്മിറ്റി. വൈത്തിരിയില്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട പണിയ സമുദായ ടിടിസി വിദ്യാര്‍ത്ഥി ആത്മഹത്യചെയ്ത സംഭവത്തിലാണ് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പണിയര് സമാജത്തിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയത്.
ദില്ലി ജുമാ മസ്ജിദ് തകർക്കണം; മസ്ജിദിനുള്ളിൽ വിഗ്രഹം... വീണ്ടും കലാപാഹ്വാനവുമായി ബിജെപി എംപി
നവംബര്‍ 19നാണ് വൈത്തിരി തങ്ങള്‍ക്കുന്ന് കോളനിയിലെ മാധവന്‍-തുളസി ദമ്പതികളുടെ മകളും പുല്‍പ്പള്ളിയില്‍ ടിടിസി വിദ്യാര്‍ത്ഥിയുമായ മാതു (22)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മകളുടെ മരണത്തിന് ഉത്തരവാദി യായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാതുവിന്റെ മരണശേഷം മാധവന്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് സ്വദേശിയായ ഒരാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും ആക്ഷന്‍കമ്മിറ്റി നല്‍കിയിട്ടുണ്ട്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതലാണ് കൂട്ടുകാരിയുടെ കാമുകനായ താമരശേരി സ്വദേശിയായ സജേഷ് എന്ന യുവാവ് മാതുവിനെ ശല്യം ചെയ്യാന്‍ തുടങ്ങിയത്. പുല്‍പ്പള്ളിയില്‍ ടിടിസിക്ക് പ്രവേശനം നേടിയ ശേഷവും ഇത് തുടര്‍ന്നു.
ഇടക്ക് ഒരു ദിവസം യുവാവ് പുല്‍പ്പള്ളിയിലെത്തി ഒരു ഫോണ്‍ നല്‍കിയിരുന്നുവെന്നും, മറ്റൊരു ദിവസം വസ്ത്രം വലിച്ചു കീറി അപമാനിക്കാന്‍ ശ്രമിച്ചുവെന്നും പിതാവ് മാധവന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ മാതു പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കാമെന്ന് സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് മാതുവിനെ അപമാനിച്ച് സജേഷ് സംസാരിക്കുകയും ചെയ്തിരുന്നു. ഇത് കൂട്ടുകാരോ നാട്ടുകാരോ അറിയുമെന്ന ഭയവും അഭിമാനത്തിന് ക്ഷതമേല്‍ക്കുമെന്ന ആശങ്കയും മാതുവിന് ഉണ്ടായിരുന്നുവെന്നും, യുവാവ് സ്ഥിരമായി ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയിരുന്നുവെന്നും പിതാവ് വ്യക്തമാക്കുന്നു.
ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയ ദിവസം തന്നെ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പോലിസിന്റെ അന്വേഷണം കാര്യക്ഷമമല്ലങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കും. കേസ് പട്ടികജാതി പട്ടികവര്‍ഗ്ഗ പരാതികള്‍ കൈകാര്യം ചെയ്യുന്ന എസ്എംഎസിന് വിടണമെന്നും പണിയന്‍ സമാജം ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വി ബാലകൃഷ്ണന്‍ വൈത്തിരി, വൈത്തിരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം കണ്ണന്‍, ബിജു കാക്കത്തോട്, അനന്തന്‍ ചുള്ളിയോട് സിവി മണികണ്ഠന്‍, രാഘവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.