വയനാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ച സംഭവം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി സികെ ശശീന്ദ്രന്‍ എംഎല്‍എ
കല്‍പ്പറ്റ: ബജറ്റ് പ്രസംഗത്തില്‍ വയനാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കുന്നതായി ധനമന്ത്രി ടി ജെ തോമസ് ഐസക് വ്യക്തമാക്കിയതിനെ തുടര്‍ന്ന് വയനാട്ടില്‍ വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍. രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ദുരുദ്ദേശപരമാണെന്ന് വയനാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി കെ ശശീന്ദ്രന്‍ പറഞ്ഞു.
മോഹൻലാലിന് വേണ്ടി പരവതാനി വിരിച്ച് ബിജെപി, ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിപ്പിക്കാൻ തയ്യാർ
2015-ല്‍ മെഡിക്കല്‍ കോളജിന്റെ പ്രതീകാത്മക ശിലാസ്ഥാപനം കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയിരുന്നു. ഇത് മാത്രമാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ 50 ഏക്കര്‍ സ്ഥലത്തേക്ക് മൂന്നു കോടി രൂപ ചെലവഴിച്ച് റോഡ് പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ പ്രളയാന്തരം ഡി ഡി എം എയും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും നടത്തിയ പഠനത്തില്‍ ഈ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് തടസവാദമുന്നയിച്ചിരുന്നു.

ഇതുവരെ വന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമെന്നും ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജിന് പുതിയ സ്ഥലം കണ്ടെത്താന്‍ ബജറ്റില്‍ നിര്‍ദേശം വെച്ചത്. വയനാടിന്റെ സ്വപ്നപദ്ധതിയായ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം പ്രളയത്തെ തുടര്‍ന്ന് ജില്ലസന്ദര്‍ശിച്ച പഠനസംഘം അധികം അകലെയല്ലാതെ ദുരന്തസാധ്യതയുള്ള സ്ഥലമുള്ള സാഹചര്യത്തില്‍ ഭാവിയില്‍ മറ്റ് വിഷയങ്ങളില്ലാതിരിക്കാന്‍ നിര്‍ദ്ദിഷ്ട ഭൂമിയില്‍ പരിശോധന ആവശ്യമാണെന്ന നിര്‍ദേശം മാത്രമാണ് വെച്ചതെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തവണ വയനാട്ടില്‍ തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇതോടെ മെഡിക്കല്‍ കോളജിന്റെ സ്ഥാനം ഒന്നാമതായി.
വയനാട് മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കുമെന്ന് സി കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം പാഴായെന്നും ഒരു വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം യൂത്ത്‌ലീഗ് മെഡിക്കല്‍ കോളജിനെ പ്രതീകാത്മകമായി ആംബുലന്‍സില്‍ കയറ്റി വിലാപയാത്ര നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് സി കെ ശശീന്ദ്രന്‍ എം എല്‍ എ ആരോപണങ്ങള്‍ക്ക് ശക്തമായ രീതിയില്‍ മറുപടി പറയാനെത്തിയത്.












Click it and Unblock the Notifications