Wayanad Land Slide| വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനത്തിന് താത്ക്കാലിക പാലം നിര്‍മ്മിക്കാന്‍ ശ്രമം
മേപ്പാടി: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുണ്ടക്കൈയും അട്ടമലയും പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. നിലവിൽ 250 അംഗ എൻ ഡി ആർ എഫ് സംഘം ചൂരൽ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവർത്തനമാണ് നടത്തുന്നത്.
ചൂരൽമലയിൽ സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരൽപ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താത്ക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്നാണ് റിപ്പോർട്ട്. ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വ്യോമമാർഗം മാത്രം സാധ്യമാകുന്ന സാഹചര്യമാണ്. അതേ സമയം സൈന്യം എത്തിയാൽ ഇവിടെ താത്ക്കാലിക പാലം നിർമിക്കാനാണ് നീക്കം.

അതേ സമയം, മരണ സംഖ്യ ഉയരുകയാണ്. 19 മരണമാണ് ഇതുവരെ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് - -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാകാൻ 9656938689, 8086010833 എന്നീ റമ്പറുകളിൽ ബന്ധപ്പെടാം.
അതേ സമയം, ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
പുലർച്ചെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾ പൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാല് മണിയോടെ ചൂരൽമല സ്കൂളിന് സമീപവും ഉരുൾപൊട്ടൽ ഉണ്ടായി. 2019 പ്രണയകാലത്ത് നികവധിപേർ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരൽമല.












Click it and Unblock the Notifications