ഓട്ടോ ഡ്രൈവർമാർ ദുരിതത്തിൽ; കൽപ്പറ്റയിലുള്ളത് 750 ഓട്ടോ, പാർക്കിങ് സൗകര്യം 100 എണ്ണത്തിന്
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വന്ന ട്രാഫിക്ക് പരിഷ്‌ക്കരണത്തില്‍ ഏറ്റവും ദുരിതത്തിലായത് ഓട്ടോഡ്രൈവര്‍മാര്‍. വാഹനം പാര്‍ക്ക് ചെയ്യാനാവാതെ നെട്ടോട്ടമോടുകയാണ് ഓട്ടോഡ്രൈവര്‍മാര്‍. കല്‍പ്പറ്റയില്‍ നഗരസഭയുടെ കണക്ക് പ്രകാരം ആകെ സര്‍വീസ് നടത്തുന്നത് 750 ഓട്ടോകളാണ്. എന്നാല്‍ ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പാര്‍ക്കിംഗ് സൗകര്യമൊരുക്കിയിട്ടുള്ളത് വെറും 100 ഓട്ടോകള്‍ക്ക് മാത്രവും.
650 ഓട്ടോകള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ്. പാര്‍ക്കിംഗ് സൗകര്യം ആവശ്യപ്പെട്ട് ഓട്ടോക്കാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് അനുവദിച്ച പാര്‍ക്കിംഗ് മേഖലകളാവട്ടെ കാടും, കുഴിയും നിറഞ്ഞ സ്ഥലങ്ങളും. കല്‍പ്പറ്റ വാട്ടര്‍ അതോറിറ്റിക്ക് മുന്‍വശം പുതുതായി അനുവദിച്ച ഓട്ടോസ്റ്റാന്റില്‍ വലിയ വാഹനങ്ങള്‍ക്ക് പോലും ഇറക്കാല്‍ കഴിയാത്ത സാഹചര്യമാണ്.

റോഡ് സൈഡില്‍ വലിയ കുഴിയാണിവിടെ. കുത്തക മുതലാളിമാരില്‍ നിന്ന് പണം വാങ്ങി നിത്യജീവിതത്തിനായി പാടുപെടുന്ന തൊഴിലാളികളെ നഗരസഭ ഭരണസമിതി പെരുവഴിയിലാക്കിയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ടൗണിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളോട് ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്റുകള്‍ എടുത്തുമാറ്റിയത് കുത്തക കച്ചവടക്കാരെ സഹായിക്കുന്നതിന്റെ ഭാഗമാണ്. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ മുന്നില്‍ നിന്ന് പോലും സ്റ്റാന്റുകള്‍ എടുത്തുകളഞ്ഞതിന് പിന്നില്‍ ലക്ഷങ്ങളുടെ അഴിമതിയാണെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.
അശാസ്ത്രീയമായ വണ്‍വേ പരിഷ്‌ക്കാരമാണ് ട്രാഫിക് പരിഷ്‌ക്കരണത്തിലെ ഏറ്റവും വലിയ പോരായ്മ. മണിയങ്കോട്, മുണ്ടേരി, അമ്പിലേരി, നെടുങ്ങോട്, എമിലി പ്രദേശത്തുള്ളവര്‍ക്ക് ടൗണിലെത്തണമെങ്കില്‍ ചുറ്റിവളഞ്ഞ് പള്ളിത്താഴെ റോഡോ, എമിലി ഹരിതഗിരി റോഡോ ആശ്രയിക്കണം. ആനപ്പാലം മുണ്ടേരി വണ്‍വേ സംവിധാനമാണ് കല്‍പ്പറ്റ സ്വദേശികള്‍ക്ക് ഏറ്റവും ദുരിതമാവുന്നത്. പ്രസ്തുത വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു.












Click it and Unblock the Notifications