മക്കിമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; ദുരിതത്തിന് നടുവില്‍ കോട്ടത്തറ; 10649 പേര്‍ ദുരിതാശ്വാസ ക്യാംപില്‍; 536 വീടുകള്‍ തകര്‍ന്നു; 554 ഹെക്ടര്‍ സ്ഥലം വെള്ളത്തില്‍
Recommended Video

മാനന്തവാടി: വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളിലെ അന്തേവാസികളുടെ എണ്ണം പതിനായിരവും കടന്നു. 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2744 കുടുംബങ്ങളില്‍ നിന്നും 10649 പേരാണ് നിലവില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ഇപ്പോഴും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
നാവികസേന, ദേശീയ ദുരന്ത നിവാരണ സേന, ആര്‍മി ഡിഫന്‍സ് സെക്യുരിറ്റി ഫോഴ്‌സ്, കുടാതെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം പൊലിസ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ജില്ലയില്‍ ഇതുവരെ 536 വീടുകള്‍ ഭാഗികമായും 20 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ലഭിച്ച മഴ 37.89 മില്ലീമീറ്ററാണ്.

ജില്ലയില്‍ ഇപ്പോഴും ഇടവിട്ടുള്ള മഴ തുടരുകയാണ്. 554 ഹെക്ടര്‍ സ്ഥലത്ത് വെള്ളം കയറിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന ഔദ്യോഗിക കണക്ക്. ഗതാഗതം നിലച്ചു.ഉരുള്‍പൊട്ടലുണ്ടായി ദമ്പതികള്‍ മരിച്ച മക്കിമലയില്‍ വീണ്ടും മണ്ണിടിഞ്ഞു. വെള്ളം കരകവിഞ്ഞൊഴുകി റോഡുകള്‍ വെള്ളത്തിലായി.

വ്യാഴാഴ്ച ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അന്ന് തന്നെ പ്രദേശത്തെമുഴുവന്‍ കുടുംബങ്ങളെയും ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിയത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് തന്നെയാണ് വീണ്ടും ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മണ്ണിടിച്ചിലുണ്ടായത്. വെള്ളം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മക്കിമല റോഡിലും മാനന്തവാടി തലശ്ശേരി റോഡില്‍ തലപ്പുഴ ചുങ്കത്തും വെള്ളം കയറി കുറച്ച് നേരം ഗതാഗതം സ്തംഭിച്ചു.
ഉരുള്‍പൊട്ടിയ സ്ഥലത്തുനിന്നും ഒന്നര കിലോ മീറ്ററോളം ദൂരം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മക്കിമല വലിയകുന്നില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. ആറാം നമ്പറില്‍ ഭൂമി താഴ്ന്നു. 117 കുടുംബങ്ങളെയാണ് ഇവിടെനിന്നും ഒഴിപ്പിച്ചത്. പുതിയിടം കുസുമഗിരി എല്‍പി സ്‌കൂളിലേക്കാണ് മാറ്റിപാര്‍പ്പിച്ചത്. 304 പേരാണ് ക്യാമ്പിലുള്ളത്. ഉരുള്‍പൊട്ടലില്‍ മരിച്ച ദമ്പതികളുടെ മൂന്ന് മക്കളും ക്യാമ്പിലുണ്ട്. മക്കിമല പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.

മലകളും പുഴകളും നിറഞ്ഞ കോട്ടത്തറയില്‍ നിന്നും ഇനിയും വെള്ളമിറങ്ങിയിട്ടില്ല. റോഡുകള്‍ പൂര്‍ണമായി തകര്‍ന്ന് ഗതാഗതം പൂര്‍ണമായി താറുമാറായി കിടക്കുകയാണ്. ഒറ്റപ്പെട്ടുപോയവരെ സൈന്യത്തിന്റെ നേതൃത്വത്തിലാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. കോട്ടത്തറ മൈലാടിക്കടുത്ത് വലിയ കുന്നില്‍ കുടുങ്ങിയ രോഗികളെ ദ്രുതകര്‍മ്മ സേനയുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.
കൊട്ടത്തോണിയും ബോട്ടുമായാണ് കോട്ടത്തറ മൈലാടിയില്‍ സേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് ഇപ്പോഴും കോട്ടത്തറയില്‍ വെള്ളം കെട്ടികിടക്കുന്നത്. കാലവര്‍ഷം തുടങ്ങിയതിന് ശേഷം മൂന്നാം തവണയാണ് കോട്ടത്തറയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടാവുന്നത്. കോട്ടത്തറയിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസക്യാംപില്‍ കഴിയുകയാണ്.

അമ്മാറയിലുണ്ടായ ഉരുള്‍പൊട്ടല്‍ വീടിന്റെ രണ്ടുനില കളിലും വെള്ളം കയറിയതിനെ ടെറസ്സില്‍ അഭയം തേടിയ പൂര്‍ണഗര്‍ഭിണിയെ അടക്കം പുറത്തെത്തിച്ചത് ഫയര്‍ഫോഴ്‌സ്. പൂര്‍ണ ഗര്‍ഭിണിയായ അമ്മാറ മര്‍ഷിദിന്റെ ഭാര്യ സജിന (27)യെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്ന ഫയര്‍ഫോഴ്‌സ് ബോട്ടില്‍ സുരക്ഷിത സ്ഥാനത്തെത്തിച്ചത്.
രാത്രിയോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സജിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സജിനയുടെ പിതാവ് ഉമ്മര്‍, മാതാവ് റംല, സഹോദരന്‍ അന്‍വര്‍, സഹോദരി റിഹാനത്ത് ഇവരുടെ എല്‍കെജിയില്‍ പഠിക്കുന്ന മൂന്ന് മക്കളും ഒരു മൂന്നാംക്ലാ സ്സുകാരനെയും ഉള്‍പ്പെടെയാണ് ഫയര്‍ഫോഴ്സ് രക്ഷ പ്പെടുത്തിയത്. ഗര്‍ഭിണിയായ സജിനയുടെ അവസ്ഥയറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യപരിഗണന അവര്‍ക്ക് നല്‍കുകയായിരുന്നു.












Click it and Unblock the Notifications