18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ റഹീമിനെ കൺനിറയെ കണ്ട് ഉമ്മ; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി ജയിൽ
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൾ റഹീമിനെ കാണാൻ പ്രിയപ്പെട്ട ഉമ്മയെത്തി. റിയാദിലെ ജയിലി വച്ചാണ് ഇരുവരും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്‌ച നടന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് അബ്‌ദുൾ റഹീമിനെ ഒരുനോക്ക് കാണാനായി ഉമ്മയെത്തിയത്. കോഴിക്കോട് സ്വദേശിയായ അബ്‌ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ജയിൽ മോചനം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും.
ഇതിനിടയിലാണ് മകനെ കാണാനായി ഉമ്മ നാട്ടിൽ നിന്നും സൗദിയിലെത്തിയത്. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഇന്ന് രാവിലെ റിയാദിലെ ജയിൽ സാക്ഷിയായത്. രണ്ട് പതിറ്റാണ്ട് കാലത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കാനുള്ളതിന് അപ്പുറം ഇന്നത്തെ കൂടിക്കാഴ്‌ചയ്ക്ക് പ്രത്യേകതകൾ ഏറെയായിരുന്നു.

ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ മകനെ നേരിട്ട് കണ്ടതിന്റെ ആശ്വാസത്തിലായിരുന്നു ഫാത്തിമ. മക്കയിൽനിന്ന് ഉംറ നിർവഹിച്ച ശേഷമാണ് റഹീമിന്റെ ഉമ്മ റിയാദിൽ എത്തിയത്. ശേഷം ഇന്ന് രാവിലെയാണ് റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ ഫാത്തിമ മകനെ ഒരു നോക്ക് കാണാനായി വന്നത്. അരമണിക്കൂറോളം ഈ കൂടിക്കാഴ്‌ച നീളുകയുണ്ടായി.
നേരത്തെ ഇവിടെ എത്തിയപ്പോൾ ഫാത്തിമയ്ക്ക് റഹീമിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നിരുന്നു. തൽക്കാലം ആരും കാണാൻ വരണ്ടെന്നായിരുന്നു അപ്പോൾ റഹീം അറിയിച്ചിരുന്നത്. എന്നാൽ ഇക്കുറി ഒരു തടസവും കൂടാതെ തന്റെ മകനെ കാണാൻ കഴിഞ്ഞതിന്റെ ആശ്വാസം ഫാത്തിമയുടെ മുഖത്ത് പ്രകടമായിരുന്നു.
അതേസമയം, നവംബർ പതിനേഴിനാണ് അബ്‌ദുൾ റഹീമിന്റെ കേസ് കോടതി പരിഗണിക്കുന്നത്. നേരത്തെ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്‌ത അതേ ബെഞ്ച് തന്നെയാണ് അന്ന് കേസ് പരിഗണിക്കുക. അന്ന് മോചന ഉത്തരവ് ഉണ്ടാവുമോ എന്നാണ് ഉറ്റുനോക്കുന്നത്. റഹീമിന്റെ മോചനത്തിന് ഇനി കുറച്ച് നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റിയാദിലെ റഹീം നിയമസഹായ സമിതിയാണ് നിലവിൽ ഇവിടുത്തെ കാര്യങ്ങൾ നിർവഹിക്കുന്നത്. സൗദി സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്‌ദുൾ റഹീമിനെ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. അടുത്തിടെയാണ് കേസിൽ വധശിക്ഷയിൽ നിന്ന് അബ്‌ദുൾ റഹീമിനെ കോടതി മുക്തനാക്കിയത്.
നേരത്തെ റഹീമിന്റെ മോചനത്തിനായി കേരളത്തിൽ വലിയ തോതിൽ ഫണ്ട് ശേഖരണം ഉൾപ്പെടെ നടന്നിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ബ്ലഡ് മണിയായി ആവശ്യപ്പെട്ട 34 കോടി രൂപ കണ്ടെത്താനായിരുന്നു ഫണ്ട് ശേഖരണം നടന്നത്. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയാണ് ഇതിന് നേതൃത്വം നൽകിയത്.
ഇതിന്റെ ഭാഗമായി യാചന യാത്രയും ബോബി ചെമ്മണ്ണൂർ സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ഒടുവിൽ വിചാരിച്ചതിലും നേരത്തെ തന്നെ ഇത്രയും പണം സ്വരൂപിക്കാൻ കഴിഞ്ഞതോടെയാണ് അബ്‍ദുൾ റഹീമിന് വധശിക്ഷയിൽ നിന്ന് മോചനം സാധ്യമായത്.












Click it and Unblock the Notifications