ഗള്‍ഫ് സഖ്യം കനിയുമോ, എങ്കില്‍ ഇന്ത്യക്ക് വലിയ നേട്ടം: തുറക്കുക സാധ്യതകളുടെ കടല്‍, കച്ചവടം ജോറാകും
റിയാദ്: സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച് ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (ജി സി സി) തമ്മിലുള്ള ചർച്ചകള്‍ ഇന്നുമുതല്‍ ആരംഭിക്കും. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നീ ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങളുടെ യൂണിയനായ ജി സി സിയുമായുള്ള ഇന്ത്യയുടെ വ്യാപാരം അടുത്ത കാലത്ത് വളരെയധികം ശക്തിപ്പെട്ടിരുന്നു. ഇതിന് കൂടുതല്‍ ഊർജ്ജം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്രവ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിലേക്ക് ഇന്ത്യയും ജിസിസിയും കടക്കുന്നത്.

2020-21ല്‍ ഇരുവരും തമ്മിലുള്ള വ്യാപാരം 27.8 ബില്യൺ ഡോളറായിരുന്നെങ്കില്‍ 2021-22ൽ ഇത് 58.26 ശതമാനം വർധിച്ച് 44 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ ജി സി സി അംഗങ്ങളുടെ പങ്ക് 2020-21 ൽ 15.5% ആയിരുന്നത് 2021-22 ൽ 18% ആയി ഉയരുകയും ചെയ്തിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം 2020-21 ൽ 87.4 ബില്യണിൽ നിന്ന് 2021-22 ൽ 154.73 ബില്യൺ ഡോളറായിട്ടാണ് ഉയർന്നിരിക്കുന്നത്.

സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച പ്രഖ്യാപനത്തിന് ജി സി സി ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ശ്രോതസ്സുകളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മാസത്തിൽ യു എ ഇയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. നേരത്തെ 2006ലും 2008ലും ഇന്ത്യയും ജി സി സിയും തമ്മിൽ രണ്ട് റൗണ്ട് ചർച്ചകൾ നടന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക ഗ്രൂപ്പുകളുമായുള്ള ചർച്ചകൾ ജി സി സി മാറ്റിവച്ചതിനാലായിരുന്നു ഇന്ത്യയുമായുള്ള മൂന്നാം റൗണ്ട് ചർച്ചകള്‍ നടക്കാതെ പോയത്. സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത്. വിലയേറിയതും അമൂല്യവുമായ കല്ലുകൾ, ലോഹങ്ങൾ, ആഭരണങ്ങള്‍, വൈദ്യുത യന്ത്രങ്ങൾ, ലോഹങ്ങള്‍ (പ്രധാനമായും ഇരുമ്പ്, ഉരുക്ക്), ഭക്ഷ്യ വസ്തുകള്‍ തുടങ്ങിയവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

വ്യാപാരത്തിന് പുറമെ, ഏകദേശം 32 മില്യൺ പ്രവാസി ഇന്ത്യക്കാരിൽ (എൻആർഐ) പകുതിയോളം പേരും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയുടെ വിദേശനാണ്യ വരവില്‍ ഗണ്യമായ പങ്ക് ഇവർ ഇങ്ങോട്ട് അയക്കുന്ന തുകയാണ്. ലോകബാങ്കിന്റെ 2021 നവംബറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2021-ൽ ഇന്ത്യക്ക് 87 ബില്യൺ ഡോളർ വിദേശ പണമയയ്‌ക്കൽ ഉണ്ടായതില്‍ വലിയ പങ്ക് ഗള്‍ഫ് മേഖലയില്‍ നിന്നായിരുന്നു.

ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഗൾഫ് മേഖലയില്‍ വലിയ സാധ്യതകളാണുള്ളതെന്നാണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്‌മെന്റ് (ഐഐപിഎം) ഡയറക്ടർ രാകേഷ് മോഹൻ ജോഷി വ്യക്തമാക്കുന്നത്. ഈ വിപണി പിടിച്ചെടുക്കാൻ ഇന്ത്യയ്ക്ക് ദീർഘകാല തന്ത്രം ആവശ്യമാണെന്നും സ്വതന്ത്ര വ്യാപരം തീർച്ചയായും അതിന് സഹായിക്കുമെന്നും ജോഷി പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ ഈ ആറ് രാജ്യങ്ങളുടെ പങ്ക് 2020-21 ൽ 9.51% ആയിരുന്നത് 2021-22 ൽ 10.4% ആയി ഉയരുകയും ചെയ്തിട്ടുണ്ട്. 2021-22 ൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു യു എ ഇ. രാജ്യവുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2020-21 ലെ 43.3 ബില്യൺ ഡോളറിൽ നിന്ന് 2021-22 ൽ 72.9 ബില്യൺ ഡോളറായിട്ടാണ് ഉയർന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം സൗദി അറേബ്യയായിരുന്നു ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളി. മൊത്തം ഉഭയകക്ഷി വ്യാപാരം 2021-22 ൽ ഏകദേശം 43 ബില്യൺ ഡോളറായി വർദ്ധിച്ചു, ഒരു വർഷം മുമ്പ് 22 ബില്യൺ ഡോളർ മാത്രമായിരുന്നു ഇത്. ഇന്ത്യ ഖത്തറിൽ നിന്ന് പ്രതിവർഷം 8.5 ദശലക്ഷം ടൺ എൽഎൻജി ഇറക്കുമതി ചെയ്യുന്നു, കൂടാതെ ധാന്യങ്ങൾ മുതൽ മാംസം, മത്സ്യം, രാസവസ്തുക്കൾ, പ്ലാസ്റ്റിക് എന്നിവ വരെയുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

2020-21 ലെ 9.21 ബില്യൺ ഡോളറിൽ നിന്ന് 2021-22 ൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ടു-വേ വാണിജ്യം 15 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ 27-ാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു കുവൈറ്റ്. ഉഭയകക്ഷി വ്യാപാരം 2020-21ലെ 6.3 ബില്യൺ ഡോളറിൽ നിന്ന് 2021-22ൽ 12.3 ബില്യൺ ഡോളറായി ഉയർന്നു.

ഒമാന്‍ 2021-22ൽ ഇന്ത്യയുടെ 31-ാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു. രാജ്യവുമായുള്ള ഉഭയകക്ഷി വ്യാപാരം 2020-21 ലെ 5.5 ബില്യൺ ഡോളറിൽ നിന്ന് 2021-22 ൽ ഏകദേശം 10 ബില്യൺ ഡോളറായി വർദ്ധിച്ചു. 2020-21ലെ 1 ബില്യൺ ഡോളറിൽ നിന്ന് 2021-22ൽ 1.65 ബില്യൺ ഡോളറായിരുന്നു ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള വാണിജ്യം. സ്വതന്ത്ര വ്യാപാരാർ കരാർ വന്നാല്‍ ഇത് വലിയ നേട്ടമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications