Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രത്തെ തകര്‍ക്കുവാനുള്ള ശത്രുപരിശ്രമങ്ങളെ എതിര്‍ക്കുകയാണ് ഇന്ത്യന്‍ മുസ്ലിം:മുസ്തഫ തന്‍വീര്‍

വ്യക്തികളുടെ ജീവിത സംസ്‌കരണമാണ് ഇസ്ലാം ലക്ഷ്യമാക്കുന്നത്, അല്ലാതെ ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥാപനമല്ല.

ദുബായ്: ഇസ്ലാമിക ചിഹ്നങ്ങളുടെ സമൃദ്ധി പുറമേക്കുകാണിച്ച് ഭീകര പ്രസ്ഥാനങ്ങള്‍ നിര്‍മ്മിക്കുന്ന മതപരിവേഷം വ്യാജമാണെന്നും ഭീകരപ്രസ്ഥാനങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ പിന്തുടരുന്നത് ഇസ്ലാമിനെയല്ലെന്നും മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന പ്രസിഡണ്ട് മുസ്തഫാ തന്‍വീര്‍ പ്രസ്ഥാവിച്ചു. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ സെന്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഭീകരതക്കെതിരെ എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം.

വ്യക്തികളുടെ ജീവിത സംസ്‌കരണമാണ് ഇസ്ലാം ലക്ഷ്യമാക്കുന്നത്, അല്ലാതെ ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥാപനമല്ല. ഇസ്ലാമികേതര രാഷ്ട്രസംവിധാനങ്ങളില്‍ അച്ചടക്കമുള്ള പൗരന്മാരായി ജിവിക്കുവാനും രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയകളില്‍ ക്രിയാത്മകമായി സഹകരിക്കുവാനുമാണ് ഇസ്ലാമിന്റെ അനുശാസന. ഇത് മറച്ചുവെച്ച് മതരാഷ്ട്രവാദത്തെ സിദ്ധാന്തവല്‍കരിക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ ഇസ്ലാമിനുപകരം ഭൗതിക വിപ്ലവ പ്രത്യയശാത്രങ്ങളെയാണ് സ്വാംശീകരിക്കുന്നത്. നിയമം കയ്യിലെടുക്കുന്നതും ആയുധങ്ങള്‍ സമാഹരിക്കുന്നതും കലാപങ്ങള്‍ സംഘടിപ്പിക്കുന്നതും നിരപരാധികളുടെ ജീവനും സ്വത്തും അപഹരിക്കുന്നതുമെല്ലാം കടുത്ത അപരാധങ്ങളാണെന്നാണ് ക്വുര്‍ആനും പ്രവാചകചര്യയും പഠിപ്പിക്കുന്നത്.

 musthafa-thanveer

ഇത്തരം തോന്നിവാസങ്ങളില്‍ അഭിരമിക്കുന്നുവെന്നതുതന്നെ ഭീകരവാദികളുടെ ഊര്‍ജ്ജം ഇസ്ലാമികമല്ലെന്ന് തെളിയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ എന്ന മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കിനുവേണ്ടിയുള്ള സ്വാതന്ത്ര്യസമരത്തില്‍ നേതൃപരമായ പങ്കാണ് അടിയുറച്ച മതവിശ്വാസമുള്ള മുസ്ലിം പണ്ഡിതന്മാരും ബഹുജനങ്ങളും വഹിച്ചത്. സ്വാതന്ത്ര്യാനന്തരം അചഞ്ചലമായ വിധേയത്വം ഭരണഘടനയോട് കാണിക്കുകയും രാഷ്ട്രപുരോഗതിക്കുവേണ്ടി ആത്മാര്‍ത്ഥമായി അധ്വാനിക്കുകയും രാഷ്ട്രത്തെ തകര്‍ക്കുവാനുള്ള ശത്രുപരിശ്രമങ്ങളെ എതിര്‍ക്കുകയുമാണ് ഇന്ത്യന്‍ മുസ്ലിംകള്‍ ചെയ്തത്.

അതാണ് യഥാര്‍ത്ഥ ഇസ്ലാമിക പാരമ്പര്യം. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭീകരഗ്രൂപ്പുകളും ഭീകരതക്കെതിരായ പ്രചരണങ്ങളുടെ മറവില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമേല്‍ ദേശദ്രോഹത്തിന്റെ ചാപ്പകുത്തുവാന്‍ മത്സരിക്കുന്നവരും തികഞ്ഞ അനീതിയാണ് ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.

മനുഷ്യ സൗഹൃദങ്ങള്‍ പൂത്തുലയുന്ന കാഴ്ചയാണ് യു.എ.ഇ.യിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുക. ഹിന്ദുവും മുസല്‍മാനും, കൃസ്ത്യാനിയും, ബുദ്ധമതക്കാരനും ഒരേ റൂമില്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. മുസ്ലിംകള്‍ ഭരിക്കുന്ന ഒരു രാജ്യത്താണ് ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നത് എന്ന് ഓര്‍ക്കണം. സമാധാനത്തിന്റെ മതമായ ഇസ്ലാംമതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ല. പക്ഷെ, ഇന്ന് കാണുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രതിസ്ഥാനത്ത് മുസ്ലിം പേരുകളാണ് ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും പുറത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും ഖലീജ് ടൈംസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം സതീഷ് അഭിപ്രായപ്പെട്ടു.

യുദ്ധവും ഭീകരവാദവും എന്ന് പറയുമ്പോള്‍ നടക്കുന്ന ഓര്‍മ്മകളാണ് എന്റെ മനസില്‍ ഓടിയെത്തുന്നതെന്ന് മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എം.സി.എ നാസര്‍ പറഞ്ഞു. ഫാറൂഖ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി അല്‍ജസീറ ടി.വി.യില്‍ ഇറാഖില്‍ ജോലി ചെയ്തിരുന്ന ഒരു ഫലസ്തീനിയന്‍ സുഹൃത്തിനെ ഇറാഖ് യുദ്ധകാലത്ത് ബാഗ്ദാദില്‍ റിപ്പോര്‍ട്ടിംഗിനായി ചെന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അദ്ദേഹം കഴിഞ്ഞ ദിവസത്തെ ബോംബിംഗില്‍ മരണപ്പെട്ടു എന്ന്. ഡല്‍ഹിയിലെ പഠനകാലത്ത് ഒരു കാശ്മീരി സുഹൃത്ത് ഹിന്ദുത്വ തീവ്രവാദികളുടെ ട്രെയിന്‍ അക്രമണത്തില്‍ മരണപ്പെട്ടവിവരവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഭീകരതക്ക് മതമില്ലെന്നും അതിന്റെ പേരില്‍ വടക്കേ ഇന്ത്യയില്‍ നടന്ന വെടിവെപ്പുകളുടെയും ബോംബ് സ്പോടനങ്ങളുടെയും ഫലമായി ചിന്നിചിതറിയ മനുഷ്യഭാഗങ്ങള്‍ കൂട്ടിയിട്ട മൃതദേഹങ്ങളും നേരില്‍കാണേണ്ടിവന്നിട്ടുണ്ടെന്ന് മലയാള മനോര ചീഫ് ജെയ്മോന്‍ ജോര്‍ജ്ജ് പറഞ്ഞു.

സെമിനാര്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് അഫയേഴ്സ് പ്രതിനിധി അഹ്മദ് അല്‍സായിദ് മുഖ്യാതാഥിയായിരുന്നു. അല്‍മനാര്‍ സെന്റര്‍ അസിസ്റ്റര്‍ ഡയറക്ട്രര്‍ അബൂബക്കര്‍ സ്വലാഹി അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വി.കെ സകരിയ്യ സ്വാഗതവും, ഹനീഫ് സ്വലാഹി പുലാമന്തോള്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+