പ്രവാസികള്‍ക്ക് ചാകര; കൂട്ടത്തോടെ പണം വരുന്നു... തല പെരുത്ത് നാട്ടുകാര്‍, രൂപയുടെ കാര്യം കട്ടപ്പൊക!!
ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ചാകര. അധ്വാനത്തിന് ഇരട്ടി മൂല്യം കിട്ടുന്ന ആവേശത്തിലാണ് പ്രവാസികള്‍. നാട്ടിലേക്ക് കൂട്ടത്തോടെ പണം അയക്കുകയാണിവര്‍. എല്ലാ കറന്‍സി എക്‌സ്‌ചേഞ്ചുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ത്യക്കാര്‍ മാത്രമല്ല, പാകിസ്താന്‍, ഫിലിപ്പിന്‍സ്, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെല്ലാം നാട്ടിലേക്ക് പണം വലിയ അളവില്‍ അയക്കുകയാണെന്ന് യുഎഇയിലെ എക്‌സ്‌ചേഞ്ചുകളിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. രൂപയുടെ മൂല്യം വരും ദിവസങ്ങളിലും ഇടിയാനാണ് സാധ്യത. തിരിച്ചുവരവിന് അല്‍പ്പം വൈകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് രൂപയുടെ നില പരുങ്ങലിലാക്കിയത്. രൂപയ്ക്ക് അതിവേഗ തിരിച്ചുവരവിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, എണ്ണവില ഉയരുന്നതും മറ്റൊരു ഘടകമാണ്. ഇതാകട്ടെ, അവശ്യവസ്തുക്കളുടെ വില വര്‍ധിക്കുന്നതിനു ഇടയാക്കും. നിക്ഷേപകര്‍ പതിയെ സ്വര്‍ണത്തിലേക്ക് തിരഞ്ഞതോടെ സ്വര്‍ണവിലയും ഉയരുകയാണ്.

സാധാരണ നാട്ടിലേക്ക് പണമയക്കുന്ന അളവിന്റെ ഇരട്ടിയാണ് ഇപ്പോള്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നതെന്ന് യുഎഇയിലെ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ പറയുന്നു. യുഎഇയില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരും യൂറോപ്പിലുള്ളവരുമാണ് അവസരം മുതലെടുക്കുന്നതെന്ന് അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് എല്‍എല്‍സി മേധാവി ഹസന്‍ ഫര്‍ദാന്‍ പ്രതികരിച്ചു.

ഈ വര്‍ഷം ആദ്യത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യത്തില്‍ 15 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് 213.25 എന്ന സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. ആയിരം രൂപ കിട്ടണമെങ്കില്‍ 4.68 റിയാലാണ് ഇപ്പോള്‍ നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഒരു റിയാലിന് 194 രൂപ എന്നതായിരുന്നു മൂല്യം. വെള്ളിയാഴ്ച ഒരു ഡോളറിന് 82.33 രൂപ എന്ന നിലയിലാണ് വിനിമയം നടന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം കാരണം എണ്ണവില ഉയരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ റഷ്യ കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറായി. ഇതാകട്ടെ ബാരലിന് 80 ഡോളര്‍ എന്ന നിലയിലേക്ക് എണ്ണവില എത്താന്‍ ഇടയാക്കി. വില ഉയര്‍ത്തുന്നതിന് വേണ്ടി എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒപെക് രാജ്യങ്ങള്‍. ഈ സാഹചര്യത്തില്‍ എണ്ണ വില ഇനി കുത്തനെ ഉയര്‍ന്നേക്കാം. രൂപയ്ക്ക് ഇനിയും തിരിച്ചടി വരുമെന്നര്‍ഥം.

അതേസമയം, ഇത്തരം ഘട്ടങ്ങളില്‍ ചില പ്രവാസികള്‍ അതിബുദ്ധി കാണിക്കാറുണ്ട്. ഇനിയും രൂപയുടെ മൂല്യം ഇടിയുമെന്ന് കരുതി ഇവര്‍ കൈയ്യിലുള്ള പണം നാട്ടിലേക്ക് അയക്കാതിരിക്കും. മൂല്യം ഇനിയും താഴുമെന്ന് പ്രതീക്ഷിച്ചാണിത്. ഊഹം വച്ചുള്ള നീക്കമാണിത്. ഒരുപക്ഷേ ഇത് ശരിയാകാം. മറിച്ചും സംഭവിക്കാം. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപടി ഉടനെയുണ്ടാകുമെന്നാണ് സൂചനകള്‍.

രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് അനുകൂല ഘടകമാണെങ്കിലും നാട്ടിലുള്ളവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരാന്‍ ഇടയാക്കും. എണ്ണവിലയിലെ ഉയര്‍ച്ചയാണ് ഇതിന് പ്രധാന ഘടകം. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നത് വില വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എണ്ണ വില ഉയര്‍ന്നാല്‍ വലിയ തിരിച്ചടി ലഭിക്കുക ഇന്ത്യക്കാര്‍ക്കായിരിക്കും. കാരണം ഇറക്കുമതി എണ്ണയെ ആശ്രയിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.
Rishikesh Travel: യാത്ര ഋഷികേഷിലേക്കാണോ, ഈ കാര്യങ്ങൾ അറിയാതെ പോകരുത്

കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്ന സ്ഥലങ്ങളാണ് ഇന്ത്യ അന്വേഷിക്കുന്നത്. ഇറാഖ്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ എണ്ണ ഇറക്കുന്നത്. സൗദി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications