പുത്തന്‍ പ്രഖ്യാപനവുമായി സൗദി; മക്ക ട്രെയിന്‍ ഇനി വനിതകളും ഓടിക്കും: ശമ്പളം 1.5 ലക്ഷത്തിന് മേലെ
റിയാദ്: കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂലമായ മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ കണ്ടു വരുന്നത്. സല്‍മാന്‍ രാജകുമാരന്‍ അധികാരത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് ഈ മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതും തിയേറ്ററുകള്‍ തുറന്നതുമൊക്കെ ഇത്തരത്തിലുള്ള പ്രധാന മാറ്റങ്ങളാണ്. ഇപ്പോഴിതാ അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ വരെ സൌദിയിലെ വനിതകള്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈൻ ട്രെയിൻ ഓടിക്കാനാണ് സൗദി വനിതകൾ പരിശീലിക്കുന്നത്. പതിറ്റാണ്ടുകളായി പുരുഷ കേന്ദ്രീകൃതമായ ഒരു തൊഴില്‍ മേഖലയിലേക്ക് സ്ത്രീകള്‍ക്ക് കൂടി പ്രവേശനം നല്‍കുകയാണ് ഇതിലൂടെ സൗദി അറേബ്യ.

റേസിംഗ്, ഫ്ലൈയിംഗ് എന്നിവയുൾപ്പെടെ പരമ്പരാഗതമായി പുരുഷന്‍മാർ മാത്രം കയ്യടക്കി വെച്ചിരിക്കുന്ന പല മേഖലകളിലും സൗദി അറേബ്യയിലെ സ്ത്രീകൾ ഇതിനോടകം രംഗപ്രവേശനം ചെയ്തിരിന്നെങ്കിലും റെയില്‍വെ വകുപ്പില്‍ നിന്ന് മാത്രം അവർ പുറത്തായിരുന്നു. എന്നാല്‍ ജനുവരി 2 ന് പ്രഖ്യാപിച്ച എസ് ആർ പി പദ്ധതിയിൽ സൗദി വനിതകൾക്ക് മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ട്രെയിൻ ലൈൻ പ്രവർത്തിപ്പിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു.
എത്തിനിക് മുതല്‍ ഗ്ലാമറസ് വരെ ഏതും വഴങ്ങും: വൈറലായി റിതുമന്ത്രയുടെ ചിത്രം

Srp.edu.sa എന്ന വെബ്സൈറ്റ് വഴി എസ് ആർ പി പ്രോഗ്രാമിനായി അധികൃതർ ഒരു രജിസ്ട്രേഷൻ പോർട്ടൽ തുറന്നിട്ടുണ്ട്. ഇതുവഴി മതിയായ യോഗ്യതയുള്ള സ്ത്രീകള്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. ജനുവരി 13 ആണ് അവസാന തിയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃത്യമായ പരിശീലനം നല്‍കും. അതിന് ശേഷം നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാവും ലൈസന്‍സ് നല്‍കുക.

പരിശീലനം ഒരു വർഷം നീണ്ടുനിൽക്കും. ഈ കാലയളവിൽ പരിശീലനാർത്ഥികൾക്ക് പ്രാക്ടിക്കലും ടെക്നിക്കല്‍ വശങ്ങള്‍ വിശദീകരിക്കുന്ന പാഠങ്ങളും ലഭിക്കും. ജനുവരി 15 മുതൽ ജിദ്ദയിലാണ് ക്ലാസുകൾ നടക്കുന്നത്. പ്രോഗ്രാമിൽ ചേരുന്നത് ട്രെയ്നികൾക്ക് മെഡിക്കൽ ഇൻഷുറൻസ്, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്ട്രേഷൻ, പരിശീലന കാലയളവിൽ പ്രതിമാസം 4000 സൌദി റിയാല്‍ ബോണസ് എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.

ഹൈ-സ്പീഡ് ട്രെയിൻ പ്രോജക്റ്റ് നടത്തുന്ന കമ്പനികളിലൊന്നായ റെൻഫെ കെ എസ് എയിൽ ബിരുദധാരികൾക്ക് ഗ്യാരണ്ടീഡ് സ്ഥാനവും പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ബിരുദധാരികളായ വനിതകൾക്ക് റെയിൽവേയിൽ ജോലി ലഭിച്ചുകഴിഞ്ഞാൽ പ്രതിമാസം 8,000 റിയാൽ വരെ ശമ്പളം ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എകദേശം 1,58,628 ഇന്ത്യന്‍ രൂപ വരുമിത്. ഹറമൈൻ ട്രെയിനിൽ വർഷം 6 കോടി യാത്രക്കാരുണ്ടാകുമെന്നാണു കരുതുന്നത്.

എസ് ആർ പി ഡയറക്ടർ എൻജിനീയർ, ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ ഉൾപ്പെടെ നിരവധി യോഗ്യതകൾ അടിസ്ഥാനമാക്കിയാണ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതെന്ന് അബ്ദുൽ അസീസ് അൽസ്ഗൈറെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. "ലോകമെമ്പാടുമുള്ള ഗതാഗത ഓപ്പറേഷൻ സംവിധാനങ്ങൾ നല്ല ഭാഷാ പരിജ്ഞാനത്തെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ പ്രോഗ്രാമിൽ ചേരുന്നതിന് IELTS ൽ കുറഞ്ഞത് 3.5 സ്കോർ ആവശ്യമാണ്," അദ്ദേഹം പറഞ്ഞു.

മികച്ച ഭാഷാ നിലവാരമുള്ള അപേക്ഷകർക്ക് പ്രോഗ്രാമിൽ ചേരുന്നതിന് മുൻഗണന ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 70 ശതമാനവും അതിൽ കൂടുതലുമുള്ള ഗ്രേഡ് റേറ്റിംഗുള്ള ഒരു ഹൈസ്‌കൂൾ ബിരുദമെങ്കിലും ഉദ്യോഗാർത്ഥികള്‍ക്ക് ആവശ്യമാണ്. പ്രായം 22 നും 30 നും ഇടയിലായിരിക്കണം. ആദ്യ സംഘത്തിൽ 50 സ്ത്രീകളെ എസ് ആർ പി പരിശീലിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ ട്രെയിനികളുടെ എണ്ണം വർദ്ധിക്കുമെന്നും അൽസ്ഗയർ കൂട്ടിച്ചേർത്തു.

സുരക്ഷാ നടപടികൾ, റെയിൽവേ ഇക്കണോമിക്‌സ്, കമ്മ്യൂണിക്കേഷൻസ്, മെക്കാനിക്കൽ ബ്രേക്ക് സിസ്റ്റങ്ങൾ, എഞ്ചിനുകൾ എന്നിവയുൾപ്പെടെ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം പ്രോഗ്രാം ട്രെയിനികളെ പഠിപ്പിക്കും. പരിശീലനാർത്ഥികൾ അവരുടെ പ്രായോഗിക പരിശീലന കോഴ്സുകളുടെ ഭാഗമായി ട്രെയിൻ സിമുലേറ്ററുകളിൽ പരിശീലിക്കും. "പരിശീലന യാത്രകളും ഉണ്ടായിരിക്കും, അവിടെ ട്രെയിനികൾക്ക് യഥാർത്ഥ റെയിൽവേ ട്രെയിൻ ഓടിക്കാൻ അവസരമുണ്ട്," - അൽസ്ഗെയ്ർ പറഞ്ഞു.

ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ വഴി പ്രതിവർഷം 60 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുന്നത്. വരും വർഷങ്ങളിൽ, പ്രത്യേകിച്ച് ഉംറ, ഹജ്ജ് സീസണുകളിൽ ഡിമാൻഡ് ഗണ്യമായി വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡ് കാലമായതിനാല്‍ സമീപ കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. എന്നാലും യാത്രക്കാരുടെ എണ്ണം തീരെ മോശമായില്ല. ഭാവിയിൽ 1.5 ബില്യൺ യാത്രക്കാരെ സമ്പൂർണ പ്രവർത്തന ശേഷിയോടെ എത്തിക്കാനാണ് സൗദി റെയിൽവേ ലക്ഷ്യമിടുന്നതെന്നും അൽസ്ഗൈർ പറഞ്ഞു.

ഈ പുതിയ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിലൂടെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുകയാണ്. അവർക്ക് മികച്ച് ശമ്പളവും വാഗ്ദാനം ചെയ്യപ്പെട്ടുന്നു. കൂടുതല്‍ പേർ ഈ തൊഴില്‍ രംഗത്തേക്ക് കടന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ്യതയുള്ള ഡ്രൈവർമാരുടെ ആവശ്യം നിറവേറ്റാൻ സൗദി വനിതകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇങ്ങനെയാണ് ഞങ്ങൾ സുസ്ഥിരത കൈവരിക്കുന്നത് - വിഷൻ 2030 ന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് ഇത്."-അൽസ്ഗൈർ കൂട്ടിച്ചേർത്തു. വിഷൻ 2030ന്റെ ഭാഗമായുള്ള വനിതാ ശാക്തീകരണത്തിൽ സ്ഥാനപതി, ജഡ്ജി, സുരക്ഷാ ഉദ്യോഗസ്ഥ, എയർ ട്രാഫിക് കൺട്രോളർ, എയർ ഹോസ്റ്റസ്, ടൂറിസ്റ്റ് ഗൈഡ്, ഫോർമുല വൺ ഡ്രൈവർ തുടങ്ങി ഒട്ടേറെ മേഖലകളില്‍ കഴിവ് തെളിയിച്ച് സൌദി വനിതകള്‍ ഇതിനോടകം രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications