മാമനോടൊന്നും തോന്നല്ലേ മക്കളേ..; പുതുവർഷത്തെ ആദ്യം വരവേറ്റ് കിരിബാത്തി, ഓക്‌ലാൻഡിലും ആഘോഷം...
പോയ വർഷത്തിന്റെ സ്‌മരണകളെ പിന്നിലാക്കി പുത്തൻ പ്രതീക്ഷകൾ മനസിലേറ്റി ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്. പസഫികിലെ ഒരു കൊച്ചു ദ്വീപ് രാജ്യമായ കിരിബാത്തിയിലാണ് 2024 ആദ്യമെത്തിയത്. ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു കഴിഞ്ഞു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകമെമ്പാടും. പ്രാദേശിക ആഘോഷങ്ങൾ എത്രയൊക്കെ മിഴിവുറ്റതായാലും ആഗോള തലത്തിൽ ജനങ്ങൾ ഇത്രയധികം ഒരേ മനസോടെ കൊണ്ടാടുന്ന മറ്റൊരു ആഘോഷവുമില്ല.
പുതുവര്‍ഷം ആദ്യമെത്തുന്ന രാജ്യമാണെങ്കിലും ന്യൂ ഇയര്‍ ദ്വീപ് എന്നതിന് പകരം ക്രിസ്മസ് ദ്വീപ് എന്നാണ് കിരിബത്തിയുടെ മറ്റൊരു പേര് എന്നൊരു കൗതുകമുണ്ട്. വർണ വിസ്‌മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെ നടത്തി തകർപ്പൻ രീതിയിലാണ് കിരിബാത്തിക്കാര്‍ പുതുവര്‍ഷം ആഘോഷിക്കാറുള്ളത്. എന്നാല്‍ ഈ ആഘോഷങ്ങള്‍ പൊതുവേ നമ്മള്‍ ശ്രദ്ധിക്കാറില്ല.

അതിന്റെ കാരണം ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി എന്നതാണ്. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം വരവറിയിച്ചത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമായ കിരിബാത്തി ക്രിസ്‌തുമസ് ദ്വീപ് എന്നാണ് പക്ഷേ അറിയപ്പെടുന്നത്.
കിരിബത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്‌സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 120,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ട ഇടമാണ്. നമ്മളെക്കാൾ എട്ടര മണിക്കൂർ മുൻപ് തന്നെ പുതുവത്സരാഘോഷ തിമിര്‍പ്പിലാണ് കിരിബാത്തി ദ്വീപിലുള്ളവര്‍.
ഇത്രയൊക്കെ ആണെങ്കിലും ലോകത്തിൽ പുതുവർഷത്തെ ആദ്യം വരവേൽക്കുന്ന പ്രധാന നഗരം ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് ആണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ഓക്ക്‌ലാൻഡ് 2024നെ വരവേറ്റത് വൈകുന്നേരം നാലരയോടെയാണ്, ഇന്ത്യയേക്കാൾ ഏഴര മണിക്കൂർ മുൻപ്. ഇനി നമ്മുടെ കാത്തിരിപ്പാണ്, മണിക്കൂറുകളും മിനിറ്റുകളും എണ്ണിയുള്ള കാത്തിരിപ്പ്...












Click it and Unblock the Notifications