'സ്വപ്നയല്ല ആ ആരോപണം ഉന്നയിച്ച് കേരളം വിട്ട ആദ്യത്തെ ആൾ', പ്രതികരണവുമായി സനൽ കുമാർ ശശിധരൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപങ്ങൾ കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ മാത്രമല്ല സ്വപ്ന രംഗത്ത് വന്നിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെയും ഗുരുതരമായ ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടുണ്ട്.
സനൽ കുമാർ ശശിധരന്റെ കുറിപ്പ്: ' സ്വപ്ന സുരേഷ് ഇന്നലെ ഉയർത്തിയ വളരെ ഗുരുതരമായ ആരോപണങ്ങൾ രാഷ്ട്രീയ-സാംസ്കാരിക കേരളം അതിന്റെ യഥാർത്ഥ ഗൗരവത്തോടെ ചർച്ച ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ഇന്നലെ വരെ അവർ പിണറായി വിജയൻ എന്ന വ്യക്തിയെ ആയിരുന്നു ആരോപണങ്ങൾ കൊണ്ട് സംശയ മുനയിൽ നിർത്തിയതെങ്കിൽ ഇന്നലെ അത് സിപിഎം എന്ന ദേശീയ പ്രാധാന്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് ചോദ്യം ചെയ്യുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ഇന്ത്യ രാജ്യത്തെ ഒരു പൗരനോട് തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാടുവിട്ടു പോകാനോ മരണത്തിനു കീഴടങ്ങാനോ അന്ത്യശാസനം നൽകിയിരിക്കുന്നു എന്നാണ് അവർ പറഞ്ഞത്. അത് ശരിയാണോ ഇല്ലയോ എന്ന് അന്വേഷിക്കാനുള്ള ലീഡുകൾ ഉൾപ്പെടെ ഈ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിക്ക് നിയമപരമായി പരാതി നൽകികൊണ്ടാണ് അവരത് ചെയ്തിരിക്കുന്നത്. ഇപ്പോഴും അവർ പേര് പറഞ്ഞിട്ടുള്ള ആളുകൾ പ്രതികരിച്ചിട്ടില്ല. സാംസ്കാരിക കേരളം ഇത് കേട്ട ലക്ഷണം കാണിക്കുന്നില്ല. ഗുരുതരമായ തെറ്റല്ലേ ഈ മൗനം?
സ്വപ്ന സുരേഷ് ആണ് ആദ്യമായി കേരളത്തിലെ ഭരണകൂടം തന്റെ ജീവനെടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് കേരള സംസ്ഥാനം വിട്ടുപോയ ആൾ എന്ന് കരുതരുത്. അവർ കേരളം വിട്ടുപോകുന്നതിന് എതാണ്ട് ഒരു വർഷം മുൻപ് കേരളത്തിൽ ജീവിക്കുന്നത് ജീവന് സുരക്ഷിതത്വമില്ല എന്ന് മനസിലാക്കിക്കൊണ്ട് കേരളം വിട്ടുപോയ ആളാണ് ഞാൻ. എനിക്കങ്ങനെ തോന്നാൻ കാരണങ്ങൾ ഉണ്ട്. അതൊക്കെ ഞാൻ കഴിഞ്ഞ മൂന്ന് നാല് വര്ഷങ്ങളായി എഴുതിയും പറഞ്ഞും കൊണ്ടിരിക്കുന്നതുമാണ്. എന്റെ ശ്രദ്ധയിൽ പെട്ട ഒന്നിലധികം ക്രൈമുകൾ ഞാൻ പരാതിപ്പെട്ടിട്ടും അതൊന്നും അന്വേഷിക്കാതിരിക്കുന്നതും എന്റെ ജീവൻ ലക്ഷ്യമാക്കിയുള്ള പിന്തുടരലുകൾ ഉണ്ടാകുന്നതും എന്റെ സിനിമകൾ പുറത്തിറങ്ങാത്ത അവസ്ഥയുണ്ടാക്കി കലാകാരൻ എന്ന നിലയിൽ മായ്ച്ചു കളയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നതും വ്യക്തമായി മനസിലാക്കിയപ്പോഴാണ് ഞാൻ കേരളം വിട്ടത്.
ഞാൻ ഉന്നയിച്ച കേസുകളൊന്നും രാഷ്ട്രീയ ബന്ധമുള്ള ക്രൈമുകളല്ല. ഒന്ന്, എന്റെ സഹോദരി സന്ധ്യയുടെ കൊലപാതകം. അതിന്റെ പിന്നിൽ അവയവ മാഫിയ ഉണ്ട് എന്നാണ് എന്റെ ആരോപണം. എന്റെ ആരോപണം അന്വേഷിക്കാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു എങ്കിലും അതിൽ എന്റെ മൊഴിപോലും രേഖപ്പെടുത്തിയില്ല. രണ്ട്, ശാലു എന്ന ട്രാൻസ് ജൻഡർ വ്യക്തിയുടെ കൊലപാതക കേസ്. അതിലും അന്വേഷണം നടന്നിട്ടില്ല. ഇതുപോലെ ശ്രദ്ധയിൽ പെട്ട മറ്റൊരു കൊലപാതകമാണ് എസ്. വി പ്രദീപിന്റെ കൊലപാതകം. സന്ധ്യയുടെ കൊലപാതകവും പ്രദീപിന്റെ കൊലപാതകവും അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന പോലീസ് കൂട്ട് നിൽക്കുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതുകൊണ്ട് അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണം എന്ന് ആവശ്യപെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ കേസുകൾ എതിർക്കപ്പെടുന്നു. എന്തുകൊണ്ടാണ് അത് എന്ന ചിന്തയാണ് സംഘടിതമായ ഒരു മാഫിയ സംവിധാനം കേരളത്തിലെ ക്രമസമാധാന പാലന സംവിധാനത്തെ നിയന്ത്രിക്കുന്നു എന്ന് എനിക്ക് മനസിലാക്കിത്തന്നതും ഞാൻ കേരളം വിടുന്നതും.
സ്വപ്ന സുരേഷ് ആരോപണം ഉയർത്തുമ്പോൾ അവർ ഒരു കുറ്റവാളിയാണ് എന്ന ന്യായീകരണം കൊണ്ടാണ് സാംസ്കാരിക കേരളം അത് മൗനത്തിൽ മുക്കുന്നത്. എന്നാൽ ഞാനുയർത്തിയ ആരോപണങ്ങളോ? ഞാൻ കേരള സംസ്ഥാനത്തിന്റെ നാല് ചലച്ചിത്ര അവാർഡുകൾ നേടിയ ഒരു കലാകാരനാണ്. എട്ടിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഏഴ് സിനിമകൾ എടുത്ത സംവിധായകൻ. എന്റെ ആരോപണങ്ങൾ അങ്ങനെ മൗനത്തിലാക്കാൻ കഴിയില്ല എന്നതുകൊണ്ട് എന്റെ ക്രെഡിബിലിറ്റി തകർക്കാൻ ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾ നടത്തുകയും ഒരു കള്ളക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്റെ പേരിലുള്ളത് വ്യാജ കേസാണ് എന്ന് ചൂണ്ടിക്കാട്ടി ഞാൻ കേരള ഹൈക്കോടതിയിൽ നൽകിയ പരാതിയെ നോട്ടീസ് പോലും അയക്കുന്നതിന് മുൻപ് സംസ്ഥാന സർക്കാർ എതിർത്തു തോൽപിച്ചു. എന്തിന്?

ഏതാനും ദിവസങ്ങൾക്കു മുൻപ് നയന സൂര്യന്റെ കൊലപാതകത്തിന്റെ ഓർമയിൽ നടത്തിയ സുഹൃദ് സംഗമത്തിൽ സംസാരിച്ചപ്പോൾ ഞാൻ ഉയർത്തിയ ചോദ്യങ്ങൾ ആരും റിപ്പോർട്ട് ചെയ്ത് കണ്ടില്ല. നയന ആർക്കും ഒരു രാഷ്ട്രീയ എതിരാളിയായിരുന്നില്ല. അവർ ഒരു കലാകാരിയായിരുന്നു. പക്ഷെ അവർ കൊല്ലപ്പെട്ടപ്പോൾ അത് ഒരു സ്വാഭാവിക മരണമാണ് എന്ന് വരുത്തി തീർക്കാനും തെളിവുകൾ നശിപ്പിക്കാനും കൂട്ട് നിന്നത് കേരള പോലീസ് ആണെന്ന് ഇന്ന് കേരള പോലീസ് തന്നെ അന്വേഷണം നടത്തി കണ്ടെത്തി. പക്ഷെ ആരാണത് ചെയ്തത്?, എന്തിനുവേണ്ടി? എന്നൊന്നും അന്വേഷണം നടക്കുന്നില്ല. ആരാണ് അവളെ കൊന്നത് എന്ന് കണ്ടുപിടിക്കാനുള്ള കേരളാപോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കേരള പോലീസ് സംശയനിഴലിലായ കേസായതുകൊണ്ട് അന്വേഷണ ചുമതല സിബിഐക്ക് നൽകണം എന്ന ആവശ്യം അംഗീകരിക്കപെടുന്നില്ല. എന്തുകൊണ്ട്?
ക്രൈമുകളിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് ഒരു സംസ്ഥാനത്തിന്റെ പോലീസ് എടുക്കുന്നു എങ്കിൽ അതിന്റെ കാരണം ഭരണകൂടമാണ്. ജനാധിപത്യസംവിധാനത്തിൽ ഭരണകൂടത്തിന്റെ ചെയ്തികൾക്ക് ഉത്തരവാദിത്തം അതിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനാണ്. വോട്ട് തേടി ജനങ്ങളെ സമീപിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും പൗരന് നൽകുന്ന മിനിമം ഉറപ്പ് ഭരണഘടന പൗരന് നൽകിയിട്ടുള്ള ജീവിക്കാനുള്ള അവകാശവും നിയമവാഴ്ചയും സംരക്ഷിച്ചുകൊള്ളാം എന്നാണ്. ഭരണകൂടം തന്നെ ക്രൈമുകൾക്ക് സഹായകരമായ നിലപാടുകൾ എടുക്കുകയും പൗരൻ ഉയർത്തുന്ന പരാതികൾ അന്വേഷിക്കാതിരിക്കാൻ കാരണമാവുകയും ചെയ്യുമ്പോൾ ജനങ്ങളെ വോട്ടിനായി സമീപിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് അതിന്റെ ഉത്തരവാദിത്തം. ഭരണകൂടത്തിൽ സ്ഥാപിത താല്പര്യമുള്ള വ്യക്തികൾ ഉണ്ടെങ്കിൽ അവരിൽ നിന്നും ഭരണത്തെ രക്ഷിക്കേണ്ടത് രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷെ രാഷ്ട്രീയ പ്രസ്ഥാനം അത് ചെയ്യുന്നില്ല എങ്കിൽ രാഷ്ട്രീയ പ്രസ്ഥാനത്തെ തന്നെ സംശയിക്കണം.
ഇന്നലെ സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് നേരിട്ട് പ്രതിക്കൂട്ടിൽ നിർത്തുന്നത്. സിപിഎം ന്റെ സംസ്ഥാന സെക്രട്ടറി പറഞ്ഞയച്ചതാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ അവരെ സമീപിച്ചു എന്നും രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു ക്രൈമിൽ ഒത്തു തീർപ്പിനു വഴങ്ങിയില്ല എങ്കിൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി എന്നും, ഒത്തു തീർപ്പിന് 30 കോടി രൂപയും രാജ്യം വിട്ടുപോകാൻ കള്ള പാസ്പോർട്ടും വാഗ്ദാനം ചെയ്തു എന്നുമാണ് അവർ പറഞ്ഞത്. അത്യന്തം ഗൗരവമുള്ള ഈ ആരോപണം മറുപടി പറയാതെ അവഗണിച്ചതുകൊണ്ട് ഇല്ലാതാവുകയില്ല. ചെയ്യേണ്ടത് ഇതെക്കുറിച്ച് കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം പാർട്ടി തന്നെ ആവശ്യപ്പെടുക എന്നതാണ്. ഇതിൽ കേരളത്തിലെ ഇടതുപക്ഷത്തെ താങ്ങി നിർത്തുന്ന സാംസ്കാരികലോകം പ്രതികരിക്കാത്തത് ഭീതികൊണ്ടാണെങ്കിൽ കാര്യങ്ങൾ കുറേക്കൂടി ഗൗരവമുള്ളതാവുകയാണ്.
അതല്ല ഈ നയമാണ് തങ്ങളുടെ രാഷ്ട്രീയ നയം എന്നാണ് മൗനം കൊണ്ട് അവർ പറയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംഘടിതമായ ഒരു രാഷ്ട്രീയ ശക്തിക്ക് ഒരു വ്യക്തിയുടെ ജീവിതത്തെ അതിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഇല്ലായ്മ ചെയ്യാൻ കഴിയുന്ന സാഹചര്യമാണ് ഫാസിസം എന്ന് പറയുന്നത്. അത്തരം സാഹചര്യത്തിൽ മൗനം കൊണ്ട് ആ രാഷ്ട്രീയശക്തിക്ക് ആശീർവാദം നൽകുന്നവർ ഇടതുപക്ഷത്തോ മനുഷ്യ പക്ഷത്തോ അല്ല. അവർ ഫാസിസത്തിന്റെ പക്ഷത്താണ്. ആരും മിണ്ടുന്നില്ല എന്നതുകൊണ്ടോ പ്രതിപക്ഷകക്ഷികൾ വേണ്ടുന്ന ഗൗരവത്തോടെ പ്രതികരിക്കുന്നില്ല എന്നതുകൊണ്ടോ ഈ പ്രശ്നം ലഘുകരിക്കപ്പെടുന്നുമില്ല. ഏതൊരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചും ഒരു പൗരന്റെ (അത് കള്ളന്റെയോ കൊലപാതകിയുടെയോ ആയാൽ പോലും) ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്നത് പരമപ്രധാനമായ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ നടപ്പാവുന്നു എന്ന് ഉറപ്പാക്കേണ്ട ചുമതല ഇന്ത്യ ഭരിക്കുന്ന സർക്കാരിനുണ്ട്.
പിൻകുറിപ്പ്: ഞാൻ എന്റെ അഭിപ്രായം കാര്യകാരണ സഹിതം എഴുതുമ്പോൾ അവയൊന്നും ഖന്ധിക്കാനുള്ള വാദങ്ങളില്ലാത്തതുകൊണ്ട് എനിക്ക് ഭ്രാന്താണ്, ബുദ്ധിയില്ല എന്നൊക്കെ എഴുതുന്ന കൂലിതൊഴിലാളികൾ അറിയാൻ. ഏറിയാൽ നൂറോ ഇരുന്നൂറോ വരുന്ന നിങ്ങളുടെ ആക്രോശങ്ങൾ കൊണ്ട് ഈ പ്രതിസന്ധിഘട്ടം കടക്കാൻ നിങ്ങൾക്ക് കഴിയില്ല. കൃത്യമായി അന്വേഷണം ആവശ്യപ്പെട്ട് സത്യവും കള്ളവും പുറത്തുകൊണ്ടുവരികയാണ് അതിനുള്ള ഏക മാർഗം. നിങ്ങളെ ഭയന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭരണകൂടഭീഷണി ഭയന്നും ജനങ്ങൾ മൗനം പാലിച്ചേക്കാം. പക്ഷെ അത് നിങ്ങളുടെ വിജയമാണെന്ന് കരുതിയാൽ ഇതുവരെ ചെയ്തതിൽ വെച്ച് ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മണ്ടത്തരം നിങ്ങൾ കാട്ടുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.












Click it and Unblock the Notifications