'ചന്ദനം ചാരിയാൽ ചന്ദനം മണക്കും തൊഴുത്തു ചാരിയാൽ ചാണകം മണക്കും', പരിഹസിച്ച് സന്ദീപാനന്ദ ഗിരി
തൊടുന്നതെല്ലാം ഭസ്മമായി പോകാൻ ശിവനിൽ നിന്നും വരം വാങ്ങി ഒടുവിൽ സ്വയം ഭസ്മമായി പോയ ഭസ്മാസുരനെ പോലെയാണ് രാജ്യത്തെ പല ഗവർണർമാരുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. സംസ്ഥാനത്ത് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുളള പോര് തുടരുന്നതിനിടെയാണ് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ ഭസ്മാസുരന്റെ കഥ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുന്നത്. ചന്ദനം ചാരിയാൽ ചന്ദനവും തൊഴുത്ത് ചാരിയാൽ ചാണകവും മണക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലെ ഗവർണർ എന്നും സന്ദീപാനന്ദ ഗിരി പരിഹസിച്ചു.
സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്: ' ഭസ്മാസുരന്‍ കഠിന തപം കൊണ്ട് ശിവനെ പ്രീതിപ്പെടുത്തി. ശിവന്‍ പ്രത്യക്ഷപ്പെട്ടു. 'എന്തുവരം വേണം വത്സാ?' ശിവന്റെ ചോദ്യം. വിചിത്രമായിരുന്നു ഭസ്മാസുരന്റെ ആവശ്യം. 'ഞാന്‍ തൊടുന്നതെല്ലാം ഭസ്മമായിപ്പോകണം.' അങ്ങനെയാകട്ടെ!! ശിവന്‍ വരവും നല്‍കി. പക്ഷേ ഭസ്മാസുരനുണ്ടോ വിടുന്നു.. അങ്ങ് എന്നെ പറ്റിച്ചാലോ? എനിക്ക് വരമൊന്ന് പരീക്ഷിക്കണം. ശിവന്റെ നെഞ്ചൊന്ന് കാളി. അടുത്തെങ്ങും ആരുമില്ല. അപ്പോള്‍.... പറഞ്ഞു തീര്‍ന്നില്ല ഭസ്മാസുരന്‍ ശിവന്റെ നേരെ കൈനീട്ടി.. ശിവന്‍ സ്ഥലം വിട്ടോടി.. ഭസ്മാസുരന്‍ പിറകെ.
അവസാനം എന്തുണ്ടായെന്നോ.. സാക്ഷാല്‍ വിഷ്ണു രംഗത്തിറങ്ങി.. മോഹിനിയുടെ ചമയങ്ങളുമായി.. വശ്യമനോഹരിയായി.. ഭസ്മാസുരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് നൃത്തം ചെയ്തുതുടങ്ങി.. ഭസ്മാസുരന്‍ ആ സൗന്ദര്യത്തില്‍ മയങ്ങി. പെട്ടെന്ന് ഭസ്മാസുരനൊരു പൂതി. മോഹിനിയെ കല്യാണം കഴിക്കണം. മോഹിനി വിട്ടുകൊടുക്കുമോ? ഗമയില്‍ ഒരു ഡിമാന്റുവെച്ചു. താന്‍ നൃത്തം ചെയ്യുന്നതുപോലെ നൃത്തം ചെയ്യണം. തെറ്റരുത്. വിജയിച്ചാല്‍ ഭസ്മാസുരനെ വിവാഹം കഴിക്കാം. 'ശരി' ഭസ്മാസുരന്‍ സമ്മതിച്ചു.
മുഖക്കുരുവും കറുത്ത പാടുകളും കൊണ്ട് മടുത്തോ? ഇതല്ലേ ഫേസ്പാക്ക്, നിമിഷ നേരം കൊണ്ട് റെഡിയാക്കാം
നൃത്തം തുടങ്ങി.. മോഹിനിയുടെ ചുവടൊപ്പിച്ച് ഭസ്മാസുരനും.. തന്ത്രത്തില്‍ മോഹിനി ഒരു സ്‌റ്റെപ്പ് ചെയ്തു. കരം വളഞ്ഞ് തന്റെ തലയില്‍ തന്നെ തൊടുന്ന ഒരു രംഗം. നൃത്തത്തില്‍ എല്ലാം മറന്ന ഭസ്മാസുരൻ തൊട്ടു തന്റെ തലയില്‍.. പിന്നത്തെ കഥ പറയേണ്ടതുണ്ടോ? ഭസ്മാസുരൻ ഒരു പിടി ഭസ്മമായി മാറി... ആധുനിക ഭാരതത്തിലെ പല ഗവർണ്ണർമാരും ഭസ്മാസുരന്മാരെപ്പോലെയാണ്. ''ചന്ദനം ചാരിയാൽ ചന്ദനം മണക്കും തൊഴുത്തു ചാരിയാൽ ചാണകം മണക്കും''. (ഉത്തമ ഉദാഹരണം കേരള ഗവർണ്ണർ) എന്ന് കമന്റ് ബോക്സിലും സന്ദീപാനന്ദ ഗിരി പരിഹസിക്കുന്നു.